Wednesday, May 15, 2024

ബലിക്കല്ല്

_ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളുടെ പ്രാധാന്യം_

*ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ട ദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലകരേയുമാണ്*. ശ്രീ കോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. അഷ്ടദിക് പാലകരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു..
കിഴക്കിന്‍റെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്. തെക്ക് കിഴക്ക് അഗ്നിദേവന്‍റെ ബലിക്കല്ലാണ് വേണ്ടത്. യമദേവനാണ് തെക്കു വശ ത്തിന്‍റെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത് ആ ദിക്കിന്‍റെ ദേവനായ നിരൃതിയെയാണ്. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക് ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത് ബലിക്കല്ലിന്‍റെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു. ചില ക്ഷേത്രങ്ങളില്‍ കുബേരനും ഉണ്ടാവും. വടക്ക് കിഴക്ക് ദിക്ക് ഈശാനനാണ്.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിന്‍റെ അധിപൻ ബ്രഹ്മാവാണ്. ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം.
ഇവയ്ക്കൊപ്പം, സപ്തമാതാക്കളും, നിര്‍മ്മാല്യ ധാരിയും ബലിക്കല്‍ രൂപത്തില്‍ സ്ഥാപിക്കപ്പെടുന്നു. ബ്രാഹ്മണി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നീ ദേവതകളാണ് സപ്തമാതാക്കള്‍. ആദിപരാശക്തിയായ ദേവിയുടെ വായില്‍ നിന്നു ബ്രഹ്മാണിയും, കണ്ണില്‍ നിന്നു മഹേശ്വരിയും, ജഘനത്തില്‍ നിന്നു കൌമാരിയും, കൈയ്യില്‍ നിന്നു വൈഷ്ണവിയും, പുറകുഭാഗത്തുനിന്നു വാരാഹിയും,ഹൃദയത്തില്‍ നിന്നു ഇന്ദ്രാണിയും, പാദത്തില്‍ നിന്നു ചാമുണ്ഡയും ഉണ്ടായതായാണ് സങ്കല്‍പ്പം. യമന്‍റെ ബലിക്കല്ലിനു തെക്കായാണ് സപ്തമാതാക്കളെ പ്രതിഷ്ടിക്കുക. ഒപ്പം ഗണപതിയും, വീരഭദ്രനും കാവല്‍ക്കാരായി ഉണ്ടാവും. ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.
ദുര്‍ഗ്ഗ, ശാസ്താവ്, സുബ്രഹ്മണ്യന്‍ തുടങ്ങിയ ഉപദേവീ, ദേവന്മാരെയും ബലിക്കല്‍ രൂപത്തില്‍ പ്രതിഷ്ടിക്കാറുണ്ട്.
ശ്രീലകത്തെ ദേവന്‍റെ കാവല്‍ക്കാരനാണ്‌ നിര്‍മ്മാല്യധാരി. (ക്ഷേത്രപാലന്‍) വിഷ്ണുവിന് വിഷ്വക്സേനനാണ് നിര്‍മ്മാല്യ ധാരി. സാധാരണ നിര്‍മ്മാല്യധാരിയെ ലിംഗ രൂപത്തില്‍ പ്രതിഷ്ടിക്കുന്നു. അപൂര്‍വ്വമായി വിഗ്രഹരൂപത്തിലും ഉണ്ട്. ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിര്‍മ്മാല്യധാരിയായ വിഷ്വക്സേനനെ വിഗ്രഹരൂപത്തില്‍ ശ്രീകോവിലിന്‍റെ വടക്കു കിഴക്കായി പ്രതിഷ്ഠി ച്ചിരിക്കുന്നു.
ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം. ബലിക്കല്ല് ചവിട്ടുകയോ, അറിയാതെ ചവിട്ടിയാല്‍, പരിഹാരമായി തൊട്ടു തലയില്‍ വെയ്ക്കുകയോ ചെയ്യരുത്.
ബലിക്കല്ലുകളും, ശിവക്ഷേത്രത്തില്‍ മണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന നന്ദിയേയും തൊടാന്‍ പാടില്ല. അറിയാതെ ബലിക്കല്ലില്‍ കാലുതട്ടുകയോ, ചവിട്ടുകയോ ചെയ്‌താല്‍,
" കരചരണകൃതം വാക്കായജം കര്മ്മതജം വാ 
ശ്രവണ നയനജം വാ മാനസംവാപരാധം 
വിഹിതമിഹിതം വാ സര്വ്വസമേതല് ക്ഷമസ്വ 
ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശംഭോ "
എന്ന് മൂന്നു വട്ടം ജപിക്കുക; അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും.
*ഉത്സവ ബലി*:
ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്‍റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വ,രജോസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.
ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്‍റെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെ ഉത്സവബലി പൂർണമാകുന്നു.
ഓം നമോ ഭഗവതേ വാസുദേവാ🙏🏻🙏🏻🙏🏻🙏🏻🙏🏻
🔱🥀🔱🥀🔱🥀🔱🥀🔱🥀🔱🥀🔱

തുളസി തറ

വീടിന്റെ മുന്‍വശത്ത് ഗൃഹമദ്ധ്യത്തിലായി ഏകദേശം ഏഴ് അടി വിട്ട് തുളസിത്തറയുണ്ടാകും. കിഴക്കുവശത്തുനിന്നുള്ള മുഖവാതായനത്തിന് നേര്‍ക്കാവുന്നതാണുത്തമം. വീടിന്റെ തറയുയരത്തേക്കാള്‍ താഴ്ന്നാവരുത്. നിത്യവും പരിപാലിക്കുകയും അശുദ്ധമായി പ്രവേശിക്കാതിരിക്കുകയും വേണം. സന്ധ്യ, ഏകാദശി, ചൊവ്വ, വെള്ളി എന്നീ സമയങ്ങളിലും ദിവസങ്ങളിലും തുളസി പറിക്കാന്‍ പാടുള്ളതല്ല. നാമം ജപിച്ചുകൊണ്ടാണ് തുളസിയെ സമീപിക്കേണ്ടത്.

”പ്രസീദ തുളസീ ദേവി പ്രസീദ
ഹരി വല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ തുളസീ
ത്വം നമാമ്യഹം”

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തുളസിയെ പ്രദക്ഷിണം വെക്കുകയും സന്ധ്യക്ക് തുളസിത്തറയില്‍ തിരിവെച്ച് ആരാധിക്കുകയും വേണം. ഈശ്വരാംശവും ഔഷധമൂല്യങ്ങളും ഒത്തുചേര്‍ന്നതാണ് തുളസി. ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളമായി വളരുന്നത് അവിടെ യമദൂതന്മാര്‍ അടുക്കുകയിലെന്നും തുളസിമാല ധരിച്ചവരെ നശിപ്പിക്കുവാന്‍ യമദൂതന്മാര്‍ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നുണ്ട്.

പൂജാപുഷ്പങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവിയാണ് തുളസി. ഇതേക്കുറിച്ച് ദേവീഭാഗവതത്തില്‍ പറയുന്നു: ”സരസ്വതിയും ഗംഗയും ലക്ഷ്മിയും ആദ്യകാലത്ത് വിഷ്ണുവിന്റെ പത്‌നിമാരായിരുന്നു. ഇവര്‍ സല്ലാപനിമഗ്‌നരായിരിക്കുന്ന അവസരത്തില്‍ ഗംഗാദേവി കാമാര്‍ത്തയായി വിഷ്ണുദേവന്റെ മുഖത്തുനോക്കി മന്ദഹസിച്ചു.

ഇതുകണ്ട സരസ്വതിയും ലക്ഷ്മിയും കോപാകുലരായി. ഗംഗയും സരസ്വതിയും പരസ്പരം ശാപവചനങ്ങള്‍ ചൊരിയാന്‍ തുടങ്ങി. ഇടയില്‍ കയറി ഇടപെട്ട ലക്ഷ്മിയെ ഭൂമിയില്‍ ഒരു ചെടിയായി ജനിക്കട്ടെയെന്ന് സരസ്വതി ശപിച്ചു. ഇതുകേട്ടുനിന്ന ഗംഗാദേവി സരസ്വതിയെ ഒരു നദിയായി തീരട്ടെയെന്നും ശപിച്ചു. അതിനു പ്രതികാരമായി ഗംഗാദേവിയും ഒരു നദിയായി ഭൂമിയിലൊഴുകട്ടെയെന്ന് സരസ്വതിയും ശാപവചനം ചൊല്ലി. ബഹളമെല്ലാം ശമിച്ചപ്പോള്‍ വിഷ്ണുദേവന്‍ വിഷണ്ണയായ ലക്ഷ്മീദേവിയെ അരികില്‍ വിളിച്ച് പറഞ്ഞു ”അല്ലയോ ദേവിനീ മൂന്നു ലോകങ്ങളെയും പരിശുദ്ധമാക്കുന്ന ചെടിയായി- തുളസിയായിത്തീരും. ശാപമോക്ഷത്തിലൂടെ വൈകാതെ ഇവിടെ തിരിച്ചെത്തുകയും ചെയ്യും.”

തുല (ഉപമ)യില്ലാത്തവള്‍ എന്നര്‍ത്ഥത്തിലാണ് തുളസി എന്ന നാമമുണ്ടായത്.
”തുലാന അസ്യതി ഇതി തുളസി”

”തുളസി, ചെടികളില്‍ ശ്രേഷ്ഠയായും വിഷ്ണുപ്രിയയായും തീരുന്നതാണ്. നിന്നെ കൂടാതുള്ള പൂജകളെല്ലാം വിഫലങ്ങളായിരിക്കും.” ബ്രഹ്മാവ് അരുളിയതായും പുരാണങ്ങള്‍ പ്രതിപാദിക്കുന്നു.

മുപ്പത്തിയേഴോളം തരങ്ങളും അത്രതന്നെ ഔഷധമൂല്യങ്ങളുമുള്ള തുളസിയുടെ മാഹാത്മ്യം തുലോം വര്‍ണ്ണനാതീതമാണ്. പ്രാണോര്‍ജം ധാരാളമായി പ്രവഹിക്കുന്ന തുളസി ഒരു അണുസംഹാരികൂടിയാണ്
🙏

കടപയാദി

*•🫵•എന്റെ കൂടെ നീ വരുന്നത് കൊള്ളാം .പക്ഷെ അവിടെ ചെന്ന് '' കമ '' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത് .ഈ വാചകം നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട് / പറഞ്ഞിട്ടുണ്ട് .എന്താണ് ഈ '' കമ '' ........ ? ഒരക്ഷരം ആണോ ......... ?അതോ ഒരു വാക്കോ ........... ?*

കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന / ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് '' കടപയാദി '' അഥവാ '' പരൽപ്പേര് '' അഥവാ '' അക്ഷരസംഖ്യ '' എന്നത് . 
സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത് . 
മലയാളത്തിലെ അൻപത്തിഒന്ന്  അക്ഷരങ്ങൾക്ക് പകരം പൂജ്യം  മുതൽ ഒൻപതുവരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത് . സംഖ്യകളെ  എളുപ്പം ഓർത്തു വയ്ക്കത്തക്ക വിധം വാക്കുകൾ ആയും / കവിതകൾ ആയും മാറ്റി  എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം /  ജ്യോതിശാസ്ത്രം / തച്ചുശാസ്ത്രം /  ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത് . 
യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ /  പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് " കടപയാദി " രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട് .

*👉താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്.*

ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5 .
ച 6 / ഛ 7 / ജ 8 / ഝ 9 /  ഞ 0 .
ട 1 / ഠ 2 / ഡ 3 /  ഢ 4 / ണ 5 .
ത 6 / ഥ 7 / ദ 8 / ധ 9 / ന 0 .
പ1 / ഫ 2 / ബ 3 / ഭ 4 / മ 5 .
യ 1 /  ര 2 / ല 3 / വ 4 / ശ 5 /  ഷ 6 / സ 7 / ഹ 8 / ള 9 ഴ / റ 0 .

സ്വരാക്ഷരങ്ങൾക്ക് എല്ലാം പൂജ്യം  ആണ് മൂല്യം.
കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില . 
( ഉദാഹരണം : '' ക്ത '' എന്നതിൽ '' ത '' ക്ക് മാത്രം വില . )
ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.

ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി  വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക.

ഇത് പ്രകാരം '' കമ '' എന്നത്  ക1 / മ5 . 
തിരിച്ചു വായിച്ചാൽ 51 . 
മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന ....... !!!

ഉദാഹരണങ്ങൾ നോക്കുക .
കമലം : 351 ( ക1 / മ 5 / ല 3 )
ഭാരതം : 624 ( ഭ 4 / ര 2 / ത 6 )
രഹസ്യം : 182 ( ര 2 / ഹ 8 / യ1)
രാജ്യരക്ഷ :  6212 ( ര 2 / യ 1 / ര 2 / ഷ 6 )

ഇഗ്ളീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം  കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ തന്റെ  ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക .

" പലഹാരേ പാലു നല്ലൂ
പുലർന്നാലോ കലക്കിലാം
ഇല്ല പാലെന്നു ഗോപാലൻ
ആംഗ്ലമാസം ദിനം ക്രമാൽ "

ഇവിടെ  പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30
പുലർ 31/  ന്നാലോ 30 /  കല 31/  ക്കിലാം 31
ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലൻ 31

*👉എത്ര രസകരമായ / മനോഹരമായ അവതരണം.*

കർണ്ണാടക സംഗീതത്തിലെ എഴുപത്തിരണ്ട്  മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം ....... ? 

*👉ഉദാഹരണങ്ങൾ:-*

കനകാംഗി : ക 1 ന 0 = ഒന്നാമത്തെ രാഗം .
ഖരഹരപ്രിയ : ഖ 2 ര 2 = ഇരുപത്തിരണ്ടാമത്തെ രാഗം .
ധീരശങ്കരാഭരണം : ധ 9 ര 2 = ഇരുപത്തിഒന്പതാമത്തെ രാഗം .
ഹരി കാംബോജി :  ഹ 8 ര 2 = ഇരുപത്തിഎട്ടാമത്തെ രാഗം .

കലിവർഷം /  കൊല്ലവർഷം /  ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക .
" കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം
കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം ."

തരളാംഗം :  3926 .
ശരജം : 825 .

*👉കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും / 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും.*

വിദ്യാരംഭത്തിൽ കുറിക്കുന്ന '' ഹരിശ്രീ ഗണപതയെ നമ '' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ  അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം . ( അമ്പത്തൊന്നക്ഷരാളീ. )
ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 /  പ1 / ത 6 / യ1 / ന 0 / മ 5 .
28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51.

മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ '' നാരായണീയം '' അവസാനിപ്പിക്കുന്നത് '' ആയുരാരോഗ്യ സൗഖ്യം കൃഷ്ണാ '' എന്നു പറഞ്ഞു കൊണ്ടാണ് . ഇതിൽ '' ആയുരാരോഗ്യസൗഖ്യം '' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്. 
ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28 . 
മേൽപ്പത്തൂർ " നാരായണീയം '' എഴുതി പൂർത്തിയാക്കിയ ദിവസം .

മഹാകവി ഉള്ളൂർ മരിച്ചപ്പോൾ  കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് '' ദിവ്യ തവ വിജയം '' എന്നാണ് . 
( ദ 8 / യ1 / ത 6 / വ 4 / വ 4 / ജ 8 / യ 1 )  1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 - ആണ് ലഭിക്കുക . 
ഉള്ളൂരിന്റെ ചരമദിനം .......... !!!!

ഗണിതശാസ്ത്രത്തിലെയും /  ജ്യോതിശാസ്ത്രത്തിലെയും  ചില കണക്കുകൾ നോക്കുക .

1 /  അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360 X 60 .

2 /  അനൂനനൂന്നാനനനുന്നനിത്യം (1000000000000000 ) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി / ചണ്ഡാം ശുചന്ദ്രാധമകുംഭിപാല ( 31415926536 ) ആയിരിക്കും എന്നു്‌ .  
പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു.

3 /  ഭൂമിയുടെ അംഗുലർ വെലോസിറ്റി - '' ഗോപാജ്‌ഞയാ ദിനധാമ ''
ഗ 3 / പ1 / ഞ 0 / യ1 / ദ 8 / ന 0  / ധ 9 / മ 5 .
അതായത് 59 മിനിറ്റ് / 08 സെക്കന്റ് / 10 ഡെസി സെക്കന്റ് / 13 മൈക്രോ സെക്കന്റ് .

*👉നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകൾ എത്ര പേർക്കറിയാം...?*

vasthu


വാസ്തു ശാസ്ത്ര

വാസ്തു ശാസ്ത്രം
യഥാര്‍ഥത്തില്‍ എന്താണ് വാസ്തു ശാസ്ത്രം അഥവാ വാസ്തു വിദ്യ? “വസ്” എന്ന സംസ്കൃത പദത്തില്‍ നിന്നാണ് “വാസ്തു” എന്ന പദം ഉണ്ടായത്. വസിക്കുക, താമസിക്കുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം. നാലാമത്തെ വേദമായ അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ വിവരിക്കുന്നത്.

പ്രകൃതി സന്തുലനം ഉറപ്പാക്കുന്ന ഒരു നിര്‍മ്മാണ ശാസ്ത്രമാണിത്. 70 ശതമാനത്തിലധികം നൈട്രജനും, 20 ശതമാനത്തിലധികം ഓക്സിജനും ബാക്കി ഇതര വാതകങ്ങളുമടങ്ങുന്നതാണ് ഭൗമാന്തരീക്ഷം. പ്രപഞ്ചത്തിലെ അനുപാതം തന്നെയാണ് മനുഷ്യ ശരീരത്തിലുമുള്ളത് അങ്ങനെ നോക്കുമ്പോള്‍ നമുക്ക് വസിക്കുവാനിടം തരുന്ന ഭൂമിയും വസിക്കുന്നവരും തമ്മില്‍ ഒരു സമന്വയം ഉണ്ടെന് കാണാം. അതിനാല്‍ ഈ ഭൂമിയില്‍ ഒരോ നിര്‍മ്മിതി നടത്തുമ്പോഴും ഈ വിശ്വസന്തുലിത സിദ്ധാന്തം (universal theory of balance) കണക്കിലെടുക്കേണ്ടി വരും. മൃഗങ്ങള്‍ക്കും , പക്ഷികള്‍ക്കും വരെ ഇത് ബാധകമാണ്. ഒരോ ഗൃഹം നിര്‍മ്മിക്കുമ്പോഴും ഈ ആനുപാതിത്വം അനിവാര്യമാകുന്നു. മര്‍ത്ത്യരും, അമര്‍ത്ത്യരുമായ മറ്റു ജീവികളും കുടികൊള്ളുന്നതാണ് വാസ്തു. ഇതില്‍ പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷലലാദികള്‍, മനുഷ്യര്‍ എന്നിവ മര്‍ത്ത്യഗണത്തിലും ദേവതകള്‍, ഉപദേവതകള്‍, ആത്മാക്കള്‍ തുടങ്ങിയവ അമര്‍ത്ത്യഗണത്തിലും പെടുന്നു. ഇവയുടെയെല്ലാം വാസസ്ഥാനങ്ങള്‍ വാസ്തുവാണ്. അതുകൊണ്ടാണ് ഒരു വൃക്ഷം നടുന്നതുപോലും അതിന്‍റെനതായ സ്ഥാനത്തു തന്നെ വേണമെന്ന് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വാസ്തുവിന്‍റെ ദൈവീക നിയമങ്ങള്‍ക്ക് അനുസൃതമായി ഗൃഹവും, ഗൃഹോപകരണങ്ങളും, മുറിയുമൊക്കെ ക്രമീകരിക്കുന്ന കലയാണ്‌ വാസ്തു ശാസ്ത്രം.

പ്രപഞ്ചം പഞ്ചഭൂതത്താല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അതായത് അഞ്ചു ധാതുക്കളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയുടെ സമ്മേളനമാണ്‌ പ്രപഞ്ചം. മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ് ഈ അഞ്ച് ഘടകങ്ങളെയും ഒരു വീടിന്‍റെ നിര്‍മ്മിതിയില്‍ യഥാവിധി ക്രമീകരിക്കുന്നതിനും വാസ്തു ശാസ്ത്രം സഹായിക്കുന്നു.

ആഗമങ്ങളിലും, സംഹിതകളിലും, അഗ്നിപുരാണം തുടങ്ങിയവകളിലും വാസ്തു ചര്‍ച്ചയുണ്ട്. മത്സ്യ പുരാണത്തില്‍ വാസ്തു വിദ്യയുടെ പതിനെട്ട് ആചാര്യന്മാരെ അവതരിപ്പിക്കുന്നു.

“ഭൃഗുരത്രിര്‍ വസിഷ്ഠശ്ച
വിശ്വകര്‍മ്മാ മയാസ്തഥാ
നാരദോ നഗ്ന ജിച്ചൈവ
വിശാലാക്ഷ: പുരന്തര:
ബ്രഹ്മകുമാരോ നന്ദീശ:
ശൌനകോ ഗര്‍ഗ ഏവച
വസുദേവോ അനിരുദ്ധശ്ച
തഥാ ശുക്ര ബൃഹസ്പതീ:
അഷ്ടാ ദശൈതേ വിഖ്യാത
വാസ്തു ശാസ്ത്രോപദേശകാ:”
അതായത് ഭൃഗു, അത്രി, വസിഷ്ഠന്‍, വിശ്വകര്‍മ്മാവ്‌, മയന്‍, നാരദന്‍, നഗ്നജിതന്‍, വിശാലാക്ഷന്‍, പുരന്ദരന്‍, ബ്രഹ്മാ, കുമാരന്‍, നന്ദീശന്‍, ശൗനകന്‍, ഗര്‍ഗഷന്‍, വാസുദേവന്‍, അനിരുദ്ധന്‍, ശുക്രന്‍, ബൃഹസ്പതി എന്നീ 18 പേര്‍.

വാസ്തു പുരുഷ സങ്കല്പ്പത്തിലൂന്നിയാണ് ഗൃഹനിര്‍മ്മാണം നടത്തേണ്ടത്. വാസ്തു പുരുഷന്‍ ഒരു അസുരനാണെന്ന്‍ പുരാണങ്ങള്‍ പറയുന്നു. പരമശിവന്‍റെ വിയര്‍പ്പ് തുള്ളിയില്‍ നിന്നാണ് വാസ്തു പുരുഷന്‍റെ ജനനമെന്നും അതല്ല ശുക്രാചാര്യരുടെ വിയര്‍പ്പ്തുള്ളിയില്‍ നിന്നാണെന്നും രണ്ടഭിപ്രായം പറയുന്നുണ്ട്. ഏതായാലും ഇയാളെ ശിവന്‍ ഭൂമിയിലേക്ക് എറിഞ്ഞുവെന്നും ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനായി നാല്പത്തഞ്ചും എട്ടും 53 ദേവതമാര്‍ വാസ്തു പുരുഷന്റൊ ശരീരത്തിലും ചുറ്റുമായി വാസം ഉറപ്പിച്ചു. ഈ ദേവതകളെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടിയാണ് ഗൃഹ നിര്‍മ്മാണത്തിന് മുന്പായി വാസ്തു ബലിയും വാസ്തു പൂജയും ചെയ്യുന്നത്. വാസ്തു ബലിയില്‍ സംപ്രീതരായ ദേവതകള്‍ മനുഷ്യനെ ക്ലേശങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

വാസ്തു എത്ര വലുതായാലും ചെറുതായാലും അവിടെ ഒരു വാസ്തു മണ്ഡലവും ഒരു വാസ്തു പുരുഷനും ഉണ്ടാകും. വാസ്തു നാഥനാണ് വാസ്തു പുരുഷന്‍. ഒരര്‍ത്ഥത്തില്‍ ഭൂമിതന്നെയാണ് വാസ്തു പുരുഷനും (ശില്പി രത്നം) അതിനാലാണ് വാസ്തു പൂജ ഭൂമീ പൂജയാവുന്നത്. ഭൂമിക്ക് എന്തെല്ലാം ഗുണങ്ങളുണ്ടോ ദോഷങ്ങളുണ്ടോ അതെല്ലാം വിശാലമായ ഭൂമിയായാലും ചെറിയ ഭൂമിയായാലും ഉണ്ടാകും.

സൌരയൂഥത്തിലെ ചൈതന്യ കേന്ദ്രമാണ് സൂര്യന്‍. നാം അധിവസിക്കുന്ന ഭൂമിയുള്‍പ്പെടെ എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്നത് സൂര്യനാണ്. അതിനാല്‍ സൂര്യപ്രകാശം മറയാത്ത വസ്തുവില്‍ വേണം വീട് വയ്ക്കുവാന്‍. ഉദയ സൂര്യന്റൊ പ്രകാശം എവിടെ ലഭിക്കുന്നുവോ അവിടെ വീട് വയ്ക്കാം. സൂര്യനെ ഉദയത്തിലും നക്ഷത്രങ്ങളെ അസ്തമയത്തിലും വ്യക്തമായി കാണുവാന്‍ പാകത്തിനായിരിക്കണം ഗൃഹ നിര്‍മ്മാണം. നക്ഷത്രങ്ങളില്‍ പ്രധാനം സപ്തര്‍ഷികളാണ് അവ വടക്കു ഭാഗത്താണ് ഉള്ളത്. അതുകൊണ്ട് കിഴക്കോട്ടും വടക്കോട്ടും താഴ്ച്ചയുള്ള ഭൂമി വീടുവയ്ക്കുവാന്‍ ഉത്തമമെന്നു കാണുന്നു. തെക്കോട്ട്‌ താഴ്ചയുള്ള ഭൂമിയിലും ഉദയ സൂര്യന്‍റെ പ്രകാശം ലഭിക്കും ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉദയത്തില്‍ സൂര്യനെയും അസ്തമയത്തില്‍ നക്ഷത്രങ്ങളെയും കാണുവാന്‍ പറ്റുന്ന വിധത്തില്‍ സൂര്യന്‍റെ നിഴല്‍ പതിയാത്ത സ്ഥലത്ത് ഗൃഹ നിര്‍മ്മാണം ആവാം എന്ന് സാരം. സൂര്യന്‍, ആകാശം, അന്തരീക്ഷം, ഭൂമി, ഋതുക്കള്‍ മറ്റു ദ്വാദശാദിത്യന്മാര്‍ ഇവയെല്ലാം ഗൃഹത്തെ സ്വാധീനിക്കുന്നു. 21 പ്രകാരത്തില്‍ യോജിച്ച് വരുന്ന ദൈവീക ചൈതന്യങ്ങള്‍ ഉള്‍പ്പെട്ടതാണ് വാസ്തു പുരുഷന്‍.


  

നിർമ്മാല്യധാരി

🙏🙏🙏🌹

നിർമ്മാല്യധാരികൾ!
----

ശ്രീകോവിലിന്റെ തൊട്ടടുത്ത് - പ്രണാളത്തിന് (ഔവിന് ) കിഴക്കുവശമായി അതാതു ദേവീദേവൻമാരുടെ,നിർമ്മാല്യധാരികളെ ശിലയിൽ പ്രതിഷ്ഠിച്ചിരിക്കണം.ദേവനു സമർപ്പിച്ചിരിക്കണം.ദേവനു സമർപ്പിച്ച നിവേദ്യം പിനീട് സമർപ്പിക്കേണ്ടത് നിർമ്മാല്യധാരിക്കാണ് ,മൂർത്തിചൈതന്യത്താൽ പിന്നീട് മൂർത്തിക്കു സമർപ്പിച്ച നിവേദ്യം അമൃതമായി ഗുരുത്വം പ്രാപിക്കുന്നു എന്നും നിർമ്മില്യധാരിയാണ് അമൃതത്തെ ഭക്തർക്ക് ധരിക്കാൻ പാകത്തിന് നിർമ്മാല്യമായി ലഘൂകരിക്കുന്നത് എന്നാണ് സങ്കൽപ്പം .ശേഷഭോഗി എന്നത് നിർമ്മാല്യധാരി എന്നതിന്റെ പര്യായമാണ് .

വിഷ്വക്സേനോ നരകദമനോ ധൂർത്തസേന കുമാരോ
ശർവ്വേചണ്ഡേശ്വര ഇഹ പുനർ മുണ്ഡിനീചണ്ഡികായാം
വിഘ്നേ കുംഭോദരസമഭിധശ്ചണ്ഡസേനോ ഹരീശേ
ഭൂതാധീശേ പുനരഭിഹിതോ ഘോഷവാഞ്ച്ഛേഷഭോഗീ.

വിഷ്ണുവിന് -വിഷ്വക്സേനനൂം-സുബ്രഹ്മണ്യന് ധൂർത്തസേനനും-ശിവന് ചണ്ഡേശ്വരനും-ദുർഗ്ഗക്ക് മുണ്ഡിനിയും-ഗണപതിക്ക് കുംഭോദരനും-ശങ്കരനാരായണന് ചണ്ഡസേനനും-ശാസ്താവിന് ഘോഷവാനും-നിർമ്മാല്യധാരാകളായി പറയുന്നൂ.

ഗുളികൻ

🌺ഗുളികൻ തെയ്യം

മലബാറിലെ കാവുകളിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് ഗുളികൻ തെയ്യം. ഈ തെയ്യം അർധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണ്.
ഗുളികൻ പാതാളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു. ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വന്നു. അഷ്ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, കുലിനീ ശംഖൻ, ചേഷ്ടപദ്മൻ, മഹാപദ്മൻ, ഗുളികൻ, നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപസാദൃശ്യം മുടിയിൽ കാണാം. ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ, അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.
പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.
മലയസമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തി ഗുളികനാണ്. ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. വെടിയിലും പുകയിലും കരിയിലുമടക്കം നാനാകർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി. ഗുളികൻ, മാരി ഗുളികൻ, വടക്കൻ ഗുളികൻ, പുലഗുളികൻ, ജപ ഗുളികൻ, കരിംഗുളികൻ, കാര ഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ, തെക്കൻ ഗുളികൻ തുടങ്ങിയ സങ്കല്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്. തെയ്യത്തെപ്പോലെ സമാന കലകളായ തിറയാട്ടത്തിലും, ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
🌺വേഷം
കുരുത്തോലയുടെ വഞ്ചിയും കയ്യിൽ ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലും അരിചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുമായിട്ടാണ് ഗുളികന്റെ വേഷം

പുരികത്തിനു തൊട്ടു മേലേന്നു തുടങ്ങി കണ്ണിനു താഴെ വരെ മഷി. മുഖത്തും ദേഹത്ത് പൊക്കിൾ വരേയും അരിച്ചാന്തിടും. ഈർക്കിലുകൊണ്ട് മുഖത്ത്  നിന്നുംവിരലുകൊണ്ട് ദേഹത്തുനിന്നും വരകളാവാൻ അരിച്ചാന്തുമാറ്റും. തലപ്പാളി കെട്ടി, തലത്തണ്ട കെട്ടും. കുരുത്തോല മടലോടെ ഈർക്കിൽ കളഞ്ഞ് അരയിൽ ചുറ്റിക്കെട്ടും.ഇതിനെ ‘’‘കുരുത്തോലവഞ്ചി‘’‘ എന്നും ‘’‘ഒലിയുടുപ്പ്’‘ എന്നും പറയും. കൈയിൽ കുരുത്തോല കൊണ്ട് നകോരം കെട്ടും. പിറകിൽ നിതംബം വരെ താഴ്ന്നു കിടക്കുന്ന ചാമരമുണ്ടാവും, കാലിൽ ചിലങ്കയും..

വ്യത്യസ്ത രൂപങ്ങൾക്ക്‌ വ്യത്യസ്ത വേഷങ്ങളാണ്. ഒട്ടുമിക്ക തെയ്യങ്ങളും മുഖപ്പാളയും, അരയിൽ കുരുത്തോല കൊണ്ടുള്ള ഒലിയുടുപ്പും, ധരിക്കും. അരിച്ചാന്തു കൊണ്ടാണ് മെയ്യെഴുത്ത്. തെക്കൻ ഗുളികന് ഉയരമേറിയ തിരുമുടിയുണ്ടാകും. ഇത് ധരിച്ചുകൊണ്ടുതന്നെ പൊയ്ക്കാലിൽ നടക്കുകയും ചെയ്യാറുണ്ട്. കാരഗുളികനാകട്ടെ കാരമുള്ളുകളിലേക്ക് എടുത്തുചാടാറുണ്ട് . ശരീരമാസകലം കുരുത്തോല അണിഞ്ഞ രൂപത്തിലാണ് കാരഗുളികന്റെ വേഷം. തിറയാട്ടത്തിലാകട്ടെ, പാണ സമുദായക്കാർ കെട്ടിയാടുന്ന ഗുളികന് കഥകളിയിലെ കരിവേഷത്തോട് സാമ്യമുണ്ട്. ഗുളികന് ചൂട്ടും, ത്രിശൂലവുമാണ്‌ പ്രധാന ആയുധങ്ങൾ🌺
🙏🏻 കടപ്പാട് 

ക്ഷേത്രം എന്ന സത്യം

ക്ഷേത്രം:-
******
"ക്ഷയാത് ത്രായതേ ഇതിഃ ക്ഷേത്രഃ" 

 വിഗ്രഹം :-
 *****
 "വിശേഷേണ ഗ്രാഹയതിഃ
ഇതിഃ വിഗ്രഹ:

 ഭഗവത് ഗീതയിൽ ഭഗവാൻ പറഞ്ഞു, 
   "ഇദം ശരീരം കൗന്തേയ 
    ക്ഷേത്രമിത്യഭിദീയതേ:" 

     പലരും ചോദിച്ചു എന്താണ് മനുഷ്യനും ക്ഷേത്രവും ആയിട്ടുള്ള ബന്ധം...അതിനുള്ള ഉത്തരമാണ് ഈ ലേഖനം.

ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ഹൈന്ദവ ക്ഷേത്രങ്ങള്‍ വെറും പ്രാര്‍ഥനാലയങ്ങളായല്ല നിര്‍മ്മിക്കുന്നത്. ഇത് പ്രപഞ്ചത്തിന്റെ ഒരു പതിപ്പാണ്. എന്നു മാത്രമല്ല തികച്ചും ശാസ്ത്രീയ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യശരീരത്തിന്റെ പ്രതീകങ്ങളാണ്. 

മനുഷ്യ ശരീരം തന്നെ പ്രപഞ്ച തത്വത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രം എന്നതു ദേവന്റെ ബാഹ്യ (സ്ഥൂല) ശരീരം ആണ്. 

പൊതുവേ ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതി നോക്കിയാല്‍ ഇത് നമുക്ക് വ്യക്തമായി മനസ്സിലാവുന്നതാണ്. ഇനി നമുക്ക് ക്ഷേത്രത്തിന്റെ ഘടന എപ്രകാരമെന്നു നോക്കാം. 

പുറത്തുനിന്ന് അകത്തേക്കു നോക്കിയാല്‍ പുറം മതില്‍ (പ്രാകാരം) കൊടിമരം ബാഹ്യഹാര അഥവാ ശീവേലിപ്പുര, മദ്ധ്യാഹാര അഥവാ വിളക്കുമാടം, അന്തര്‍ഹാര അഥവാ നാലമ്പലം, അന്തര്‍മണ്ഡലം അഥവാ അകത്തെബലിവട്ടം, ശ്രീകോവില്‍ എന്നീ അംഗങ്ങള്‍ കാണാവുന്നതാണ്. 

ഇത്രയും ഭാഗങ്ങള്‍ ദേവന്റെ സ്ഥൂല ശരീരങ്ങളാണ്. അതിനുള്ളിലെ ദേവ പ്രതിഷ്ടയും, പ്രതിഷ്ഠക്കടിയിലുള്ള ഷഡാധാരങ്ങളും ദേവന്റെ സൂഷ്മ ശരീരങ്ങളാണ്. മേല്പറഞ്ഞ സൂഷ്മ, സ്ഥൂല ശരീരങ്ങള്‍ തമ്മില്‍ ഒരു അനുപാത ക്രമത്തിലാണ് നിര്‍മ്മാണം ചെയ്തിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ തമ്മിലുള്ള അനുപാതം പോലെയാണ്. 

ഈ അനുപാതം തെറ്റുകയാണെങ്കില്‍ അയാള്‍ വികലാംഗനായിത്തീരുന്നു. എന്നു മാത്രമല്ല അയാളുടെ ദൈനംദിന കാര്യങ്ങള്‍ പോലും വേണ്ടവിധം ചെയ്യുന്നതിനു വൈഷമ്യം ഉണ്ടാക്കുന്നു. 

അതുപോലേ മല്‍പ്പറഞ്ഞ ക്ഷേത്ര
അംഗങ്ങള്‍ക്ക് സ്ഥലത്തിനോ, കണക്കിനോ ഒരു പിഴവുണ്ടായാല്‍ പ്രത്യക്ഷരൂപത്തില്‍ ഒരു പക്ഷേ വിരൂപത്തില്‍ മനസ്സിലാകുന്നില്ലങ്കിലും അത് ജനങ്ങള്‍ക്ക് ക്ഷേമത്തിനു പകരം നാശത്തേയും അനര്‍ഥത്തേയും പ്രദാനം ചെയ്യുന്നതായിത്തീരും. 

ഒരു ദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത്
ജനങ്ങളുടെ ആത്മീകവും, ഭൗതീകവുമായ ശ്രേയസ്സിനെ കണക്കാക്കിയാണ്. ക്ഷേത്രനിര്‍മ്മാണം ചെയ്യുമ്പോള്‍ നമ്മുടെ നാശ ദൃഷ്ടിക്ക് ഗോചരങ്ങളല്ലാത്ത പലഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. അതിനായി തച്ചുശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും സേവനം അനിവാര്യമാണ്. 

ആദ്യമായി ക്ഷേത്രനിര്‍മ്മാണത്തിനു അനുയോജ്യമായ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ക്ഷേത്രനിര്‍മ്മാണം കൊണ്ട് അനുഭവയോഗ്യമായ നല്ലതും ചീത്തയും മായ ഫലങ്ങള്‍ എന്തെല്ലാം എന്ന് മനസ്സിലാക്കി, ദുഷ്ഫലങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതായ ഉപായങ്ങളും സ്വീകരിക്കേണ്ടതായുണ്ട്. എതു ക്ഷേത്രങ്ങളുടെ കര്യത്തില്‍ മാത്രമല്ല
വീടുകളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ്*.  

പ്രപഞ്ച രഹസ്യങ്ങളും, സത്യങ്ങളും
നിരീക്ഷണത്തിലൂടെയും സാധനയിലൂടെയും അനുഭവിച്ചറിഞ്ഞ ഋഷീശ്വരന്‍ മാരുടെ അസാമാന്യ പ്രതിഭയിലൂടെ രൂപപ്പെടുത്തി വികസ്സിപ്പിച്ചെടുത്ത ശാസ്ത്രങ്ങളാണ്, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും.
യുഗങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അത്യാധുനീകങ്ങളായി നിലനില്‍ക്കുന്ന ശാസ്ത്രശാഖകളാണ് ഇവ.

ഭാരതീയ ശാസ്ത്രങ്ങളൊക്കയും മനുഷ്യ നന്മയും ആരോഗ്യപരമായ നിലനില്പ്പും ആണ് ലക്ഷ്യം. ആദ്യമായി യജമാനന്‍(ഉടമസ്ഥന്‍) ഉത്തമനായ ആചാര്യനെ (തന്ത്രിയെ) സാമ്പ്രദായിക ക്രമത്തില്‍ ആചാര്യവരണം ചെയ്യണം. ക്ഷേത്രത്തിനു തച്ചുശാസ്ത്രപ്രകാരം നിശ്ചയപ്പെടുത്തിയിട്ടുള്ള സ്ഥലം തന്ത്രി പുന്നക്കുറ്റി നാട്ടി ഭൂപരിഗ്രഹം ചെയ്യേണ്ടതാണ്. 

ഈ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം വാസ്തു പുരുഷനോടും ഭൂമിദേവിയോടും പ്രപഞ്ച ജീവ ശക്തിയോടും വാങ്ങിയാണ് ചെയ്യുന്നത്. അതിനു ശേഷം ഏഴു പ്രകാരത്തിലുള്ള ശുദ്ധിക്രീയയാണ് നടക്കുക. 

ആ ഭൂമിയിലേയും അന്തരീക്ഷത്തിലേയും ദോഷങ്ങള്‍ ഒഴിവാക്കി അവിടം ഒരു സംരക്ഷിത മേഖലയാക്കിത്തീര്‍ക്കുന്നു. ഇനിയും ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയായി.

*ശ്രീകോവില്‍ എന്നത് യോഗനിദ്രയില്‍ ഇരിക്കുന്ന ഒരു മനുഷ്യ ശരീരവുമായി തുലനം ചെയ്യാവുന്നതാണ്*. 

ഈ ശരീരത്തില്‍ എന്തെല്ലാം സ്ഥൂല, സൂഷ്മ അവയവങ്ങള്‍ ഉണ്ടന്ന് നമുക്ക് പരിശോദിക്കാം. ആദ്യമായി ആധാരശിലയുടെ സ്ഥാപനമാണ് നടക്കുക. ഇത് മനുഷ്യ ശരീരത്തിലെ മൂലാധാരത്തെയാണ് പ്രതിനിധാനം ചെയ്യുക. ഇത് മനുഷ്യശരീരത്തിന്റെ ഏറ്റവും താഴെ ലിംഗത്തിനും ഗുദത്തിനും മദ്ധ്യേ
സ്ഥിതി ചെയ്യുന്നു.

ഇത് ശ്രീകോവിലിന്റെയും ഏറ്റവും അടിയിലത്തെ അവയവമാണ്. ഇതിനു മുകളിലായി ധാന്യങ്ങളെ(വിത്ത്) കൊണ്ട് ഒരു പീഠമുണ്ടാക്കി അതില്‍ നിധികുംഭത്തെ സ്ഥാപിക്കുന്നു.

ധാന്യം കൊണ്ടുള്ള പീഠം 
     # സ്വാധിഷ്ടാനചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. 
    # സ്വാധിഷ്ടാനചക്രം
    # ലിംഗമൂലത്തിലാണ്. ഇവിടെ നിന്നുമാണ് ജീവന്റെയും നാദത്തിന്റേയും ഉത്ഭവം.

ആധാര ചക്രവും, സ്വാധിഷ്ടാന ചക്രവും ഒരേ ശിലയില്‍ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിന്റെ മുകളിലുള്ള നിധികുംഭം ചെമ്പുകൊണ്ടോ കല്ലു കൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്. സ്വര്‍ണ്ണവും രത്നവും കൊണ്ട് നിറച്ച ഈ നിധികുഭം മനുഷ്യ ശരീരത്തിലെ 
     # മണിപൂരകചക്രത്തെ പ്രതിനിധാനം ചെയ്യുന്നത്. 

സ്വാധിഷ്ടാന ചക്രത്തില്‍ നിന്നും അവ്യക്തമായി ഉത്ഭവിക്കുന്ന ശബ്ദ തരംഗങ്ങള്‍ മണിപൂരക ചക്രത്തില്‍ എത്തുമ്പോള്‍ അത് വ്യക്തമായ ശബ്ദമായി മാറുന്നു. നിധികുംഭത്തിന്റെ മുകളില്‍ ശില കൊണ്ടുള്ള പത്മമാണ്. 

ഈ താമരപ്പൂവ് മനുഷ്യന്റെ ഹ്രദയസ്ഥാനത്തുള്ള അനാഹത ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മണിപൂരക ചക്രത്തില്‍ വ്യക്തമായി ഉത്ഭവിച്ച ശബ്ദതരംഗങ്ങള്‍ ഇവിടെ എത്തുമ്പോള്‍ സ്ഫുടമായി സ്ഫുരണം ചെയ്യുന്നു. 

പത്മത്തിന്റെ മുകളില്‍ ശിലകൊണ്ടുള്ള കൂര്‍മ്മമാണ് ഇത് ദേവന്റെ ദര്‍ശ്ശനത്തിന് അനുസരണമായി സ്ഥാപിക്കുന്നു. മനുഷ്യ ശരീരത്തില്‍ പഞ്ചപ്രാണൻ എന്നറിയപ്പെടുന്ന അഞ്ച് പ്രകാരത്തിലുള്ള പ്രാണശക്തിയുണ്ട്. 

പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ വിധത്തില്‍ അറിയപ്പെടുന്നത് ഒരേ           
പ്രാണശക്തിയാണ്. 

പ്രാണന്‍ :-
    # കൂർമ്മം (ആമ) എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രാണശക്തിയാണ് ശിലകൊണ്ടുള്ള കൂര്‍മ്മം പ്രതിനിധാനം ചെയ്യുന്നത്. 

കൂര്‍മ്മത്തിന്റെ മുകളില്‍ 
    # ചെമ്പുകൊണ്ടുണ്ടാക്കിയ യോഗനാളത്തെ പ്രതിഷ്ടിക്കുന്നു. 

ഇത് ശരീരത്തിലെ 
    # വിശുദ്ധിചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് കുണ്ഡലിനീ ശക്തിയുടെ ഗമനമാര്‍ഗ്ഗമാണ്. ഇതിനു മുകളില്‍ നപുംസക ശില സ്ഥാപിക്കുന്നു.

ഈ നപുംസകശിലയുടെ അടിഭാഗത്ത് യോഗനാളം വന്നുമുട്ടുന്ന സ്ഥാനം മനുഷ്യശരീരത്തിലെ 
   # ആജ്ഞാചക്രം. നപുംസക ശിലയുടെ മുകള്‍ ഭാഗം സഹസ്രാരപത്മമാണ്. 

ആജ്ഞാചക്രം പരമാത്മാവിന്റെ സ്ഥാനം കൂടിയാണ്. ഗുണാതീത തത്വത്തിന്റെ പ്രതീകമാണ് നപുംസകശില. ഇവിടെ മനസ്സിന്റെ ലയനസ്ഥാനവുമാണ്. മഹായോഗികള്‍ക്ക് ദിവ്യ ദൃഷ്ടിയുടെ ദര്‍ശ്ശനവും ഇവിടെത്തന്നെ. ഓങ്കാരം ദൃശ്യമാകുന്നതും ഈ സ്ഥാനത്താണ്.  ഈ നപുംസകശിലയുടെ
മുകള്‍ ഭാഗത്താണ് ദേവന്റെ പീഠവും ബിംബവും സ്ഥാപിക്കുന്നത്. 

ദേവവിഗ്രഹം പുരുഷനാണെങ്കില്‍
പീഠം സ്ത്രീ ശിലയും, സ്ത്രീയാണെങ്കില്‍ പീഠം പുരുഷശിലകൊണ്ടും നിര്‍മ്മിച്ചിരിക്കണം. 
(പ്രകൃതിയും പുരുഷനും)

മൂലാധാരത്തില്‍ നിന്നും ഉത്ഭവിക്കുന്ന കുണ്ഡലിനീശക്തി ഈ ആറാധാരങ്ങളും (ഷഡാധാരം) ഭേദിച്ച് സഹസ്രാരപത്മത്തില്‍ എത്തിച്ചേരുന്നു. ഈ സഹസ്രാര പത്മത്തിന്റെ സ്ഥാനത്ത് ശ്രീകോവിലും ദേവന്റെ പ്രതിഷ്ഠയുമാണ്. 

അവിടെ എത്തിച്ചേരുന്ന 
   "പ്രാണശക്തി" ദിവ്യ തേജസ്സായി പുറത്തേക്ക് പ്രവഹിക്കുന്നതാണ്( ശ്രീകോവിലില്‍ നിന്നും ഒഴുകി വരുന്ന തീര്‍ത്ഥം). 

   # താഴികക്കുടങ്ങള്‍ ദേവന് ബ്രഹ്മവുമായി (പ്രപഞ്ചം) സംവദിക്കാനുള്ള മാര്‍ഗ്ഗമാണ്. താഴികക്കുടത്തിൽ "നവരനെല്ല്" നിറച്ചാണ് സ്ഥാപിക്കുന്നത്.

ഇനി അന്തര്‍ഹാരയില്‍ (അന്തരാളം) മറ്റെന്തല്ലാം ഉണ്ടന്നുകൂടി നമുക്കുനോക്കാം. ഇവിടെ ശ്രീകോവില്‍ ദേവന്റെ ശിരസ്സും, അതിനു ചുറ്റുമുള്ള അകത്തെ ബലിവട്ടം മുഖവുമാണ്. 

അതിനു പുറത്തുള്ള നാലമ്പലം ക്ഷേത്രപുരുഷന്റെ ഹൃദയപ്രദേശമായ നെഞ്ചകമാണ്. 

ശ്രീകോവിലിന്റെയും നാലമ്പലത്തിന്റേയും ഇടക്കുവരുന്ന നമസ്കാര മണ്ഡപം ദേവന്റെ കണ്ഠത്തിന്റെ സ്ഥാനമാണ്. ഇത് വേദജപത്തിനും മന്ത്രോച്ചാരണത്തിനുമുള്ള സ്ഥലമാണ്. 

ഇവിടെ ദേവന്റെ വാഹനവും സ്ഥാപിക്കുന്നതാണ്. മനുഷ്യ ശരീരത്തിലെ ജീവാത്മാവിന്റെ സ്ഥാനം കൂടിയാണ്. മണ്ഡപത്തിന്റെ ക്രമത്തില്‍ ശ്രീകോവിലിനു ചുറ്റും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നു. 

ഇത്രയുമാണ് മുഖ്യമായും അന്തര്‍ഹാരിയിലെ  അവയവങ്ങള്‍. ഇനിയും മദ്ധ്യഹാരയിലേക്ക് കടക്കാം. ഇത് നാലമ്പലത്തിനു പുറത്തുള്ള വിളക്കുമാടമാണ്. 

ഈ വിളക്കു മാടം അഗ്നിമണ്ഡലമാണ്. അഗ്നിമണ്ഡലത്തോടു ചേര്‍ന്ന് തിടപ്പള്ളി നിര്‍മ്മിച്ചിരിക്കുന്നു. 

അഗ്നിമണ്ഡലം ധാരാളം വിളക്കുകള്‍ കത്തിക്കേണ്ട സ്ഥാനമാണ്. ഇവിടെ ജ്വലിക്കുന്ന ദീപങ്ങളുടെ ചൈതന്യം ബാഹ്യാഹാരയിലേക്കും അന്തര്‍ഹാരയിലേക്കും ഒരുപോലെ പ്രവഹിച്ച് ക്ഷേത്ര ചൈതന്യത്തെ വര്‍ദ്ധിപ്പിക്കുകയും തദ്വാര ദേശത്തു എശ്വര്യവും സമ്രദ്ധിയും ഉണ്ടാക്കുകയും ചെയ്യുന്നു. 

അവിടെ എത്തിച്ചേരുന്ന ഭക്തരുടെ പാപശാന്തിക്ക് ഇത് ഉത്തമമാണ്. *ഇനിയും ബാഹ്യാഹാര എപ്രകാരമെന്നു നോക്കാം.
ആദ്യം വലിയ ബലിക്കല്പ്പുരയുടെ സ്ഥാനമാണ്. ഇതിന്റെ ക്രമത്തില്‍ നാലമ്പലത്തിന്റെ പുറത്ത് ചുറ്റുപാടും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നതായിക്കാണാം. ഇത് ദേവന്റെ അരക്കെട്ടിന്റെ
സ്ഥാനമാണ്*. 

ബാഹ്യാകാരയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഒരു കാര്യം സ്മരിക്കേണ്ടതാണ്.
നാലു ദിക്കിലേക്കും യോഗ നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന ഒരു മനുഷ്യ ശരീരത്തെയാണ് ഇവിടെ
പ്രതിനിധാനം ചെയ്യുന്നത്. 

വലിയ ബലിക്കല്ലിനു പുറത്ത് കൊടിമരത്തിന്റെ സ്ഥാനമാണ്.
യോഗ നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന മനുഷ്യന്റെ മൂലാധാരത്തിന്റെ സ്ഥാനമാണിവിടം.
    # കുണ്ഡലീനശക്തി ഉറങ്ങിക്കിടക്കുന്ന സ്ഥാനമാണന്നു മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ.

ഇത് നട്ടെല്ലിന്റെ ഉത്ഭവമാണ്. ഈ സ്ഥാനത്തു സ്ഥാപിക്കുന്ന കൊടിമരം നട്ടെല്ലിനെയാണ് പ്രതിനിധാനം ചെയ്യുക. അതില്‍ ചെമ്പ് കൊണ്ടോ, ഓടു കൊണ്ടോ, മറ്റ് ലോഹങ്ങള്‍ കൊണ്ടോ പണിതിറക്കുന്ന പറകള്‍ നട്ടെല്ലിന്റെ കശേരുക്കളുടെ ക്രമത്തിലാണ്. 

കൊടിമരം ഉത്ഭവ ഘട്ടത്തില്‍ മാത്രം സ്ഥാപിച്ചാല്‍ മതിയാകുന്നതാണ്. എന്നാല്‍ സൗകര്യം കണക്കാക്കി സ്ഥിര ധ്വജം സ്ഥാപിക്കുന്നു എന്നു മാത്രം. താല്‍കാലിക ധ്വജം സ്ഥാപിക്കുമ്പോള്‍ കമുകിന്‍ തടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിര ധ്വജത്തിനു തേക്ക്, ദേവദാരു എന്നിവ ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ ഇന്ന് സൗകര്യപ്രദാര്‍ഥം കോണ്‍ക്രീറ്റ് സ്തംഭങ്ങളാണ് ഉപയോഗിച്ചു വരുന്നത്. കൊടിമരത്തിന്റെ പൊക്കം ക്ഷേത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 

കൊടിമരത്തിന്റെ അടിസ്ഥാനം മൂലാധാരത്തിന്റെ
സ്ഥാനത്താകുമ്പോള്‍ അതിന്റെ മുകള്‍ ഭാഗം സഹസ്രാരപത്മം വരെയാണ്, ഇവിടെ സുഷുമ്നാനാഡിയേയും പ്രതിനിധാനം ചെയ്യുന്നു. ഇഡാ-പിംഗലാ നാഡികളെ പ്രതിനിധാനം ചെയ്താണ്
കൊടിമരത്തില്‍ ആലും, മാവും(ഇലയോടുകൂടിയ ചെറുകമ്പുകൾ)ചേർത്ത് കുഴ കെട്ടുന്നത്. 

കൊടിക്കൂറയും അതിലെ മണിയും ശക്തിയേയും അതിലെ നാദത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്. 

മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലീന ശക്തിയെ സാധകന്‍ പ്രാണായാമം കൊണ്ട് മേല്പോട്ടുയര്‍ത്തി സഹസ്രാരപത്മത്തില്‍ എത്തിക്കുന്ന പ്രക്രിയയാണ് ക്ഷേത്രത്തില്‍ കൊടിയേറ്റം നടത്തുമ്പോള്‍ ഉണ്ടാകുന്നത്. 

സാധകന്‍ തന്റെ കുണ്ഡലിനീശക്തിയെ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അനുഭവിക്കുന്ന നാദവിശേഷത്തേയാണ് കൊടിക്കൂറയിലെ മണി പ്രതിനിധാനം ചെയ്യുന്നത്. 

കൊടിമരത്തിന്റെ പുറത്ത് ബലിവട്ടം. ഈ ബലിവട്ടത്തിന് അകത്തും പുറത്തുമായി ബലിശിലകള്‍ കാണാം. 

ഇത് അരക്കെട്ടിന്റെ ഭാഗമാണ്. ഇതിന്റെ പുറത്തുള്ള മതില്‍ക്കെട്ട് മഹാമര്യാദ അഥവാ പുറംമതില്‍ എന്ന സ്ഥാനമാണ്. ഇത് ദേവന്റെ കാലുകളെ പ്രതിനിധാനം ചെയ്യുന്നു. നാലുദിക്കിലും കാണുന്ന ഗോപുരങ്ങള്‍ ദേവന്റെ പാദങ്ങളാണ്. ഇപ്പോള്‍ ദേവാലയത്തിന്റെ മിക്കവാറും അംഗങ്ങളൊക്കെയായി. മേൽപറഞ്ഞ പ്രകാരം ഷഡാധാരങ്ങളോടുകൂടി  പ്രതിഷ്ഠാപീഠത്തില്‍ സ്ഥിതി ചെയ്യുന്ന വിഗ്രഹം പരമാത്മാവ് തന്നെയാണ്. ഇത് സാക്ഷാല്‍ ഈശ്വര സാനിധ്യമാണ്.

ദേവചൈതന്യം അരൂപമായതിനാല്‍ അതിന് മന്ത്രക്ഷണങ്ങളാലും ബീജക്ഷണങ്ങളാലും രൂപവും ഭാവവും കല്പന ചെയ്തിരിക്കുന്നു. ഒരു പ്രത്യേക മന്ത്ര സ്പന്ദനത്തോടും ധ്യാനഭാവത്തോടും കൂടി രൂപപ്പെടുത്തിയട്ടുള്ളതാണ് ശ്രീകോവിലിനുള്ളില്‍ നാം കാണുന്ന വിഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ചൈതന്യത്തെ മേല്പറഞ്ഞ പ്രകാരം ശാസ്ത്രീയമായി കേന്ദ്രീകരിച്ച് നിലനിര്‍ത്തിയിട്ടുള്ളതാണ് ദേവാലയങ്ങള്‍. അതിലേക്ക് പ്രത്യേകം ക്രമപ്പെടുത്തിയിട്ടുള്ള
മന്ത്രങ്ങളെ പ്രവഹിപ്പിക്കുമ്പോള്‍ അത്ഭുതാവഹവും അപരിമേയവുമായ പ്രഭ(ചൈതന്യം) പുറത്തേക്ക്
സ്ഫുരിക്കുന്നു. ഇത് മനുഷ്യ സമൂഹത്തിന്റെ ഭൗതീകവും ആത്മീയവുമായ സാക്ഷാത്കാരത്തിന്
അനുഗുണമായിത്തീരുന്നു. ഇപ്രകാരമുള്ള ദേവാലയ സ്ഥാനത്ത് ഏകാഗ്ര ചിത്തനായി ഭജിക്കുന്ന
ഒരു ഭക്തന് തന്റെ  മനോകാമന പൂര്‍ണ്ണമാക്കാനാവുമെന്നതില്‍ സംശയമില്ല.

കാലാകാലങ്ങളില്‍ ശ്രദ്ധാപുരസ്സരം ആചാരങ്ങള്‍ നിലനിര്‍ത്താത്തതുകൊണ്ടും
പില്‍ക്കാലത്തുണ്ടാവുന്ന ആചാരവ്യതാസം കൊണ്ടും ജീര്‍ണ്ണത കൊണ്ടും ,മറ്റു പല കാരണങ്ങള്‍ കൊണ്ടും ദേവാലയങ്ങള്‍ക്ക് വൈകല്യം വന്നുകൂടാവുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ അവിടെ നിന്നും അനുകൂല തരമല്ലാത്ത പ്രഭാ സ്ഫുരണം ഉണ്ടാവുകയും, പല പ്രകാരത്തിലുള്ള നിമിത്തങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 

ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ അവിടുത്തെ പോരായ്മകള്‍ അറിഞ്ഞു പരിഹരിക്കുന്നതിന് വിദഗ്ധനായ ഒരു ജ്യോതിശാസ്ത്രജ്ഞന്റെ സേവനം അനിവാര്യമായിത്തീരുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത പല പോരായ്മകളും വന്നു കൂടാവുന്നതാണ്. 

ഈ ഘട്ടത്തില്‍ വിശദമായ ദേവപ്രശ്നം നടത്തി ഗുണ ദോഷങ്ങളെ വേര്‍തിരിച്ച് ഭാവി ശോഭനമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ജ്യോതിശാസ്ത്ര പണ്ഡിതന്‍മാരില്‍ നിന്നും സ്വീകരിക്കേണ്ടതാണ്. 

ആ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ ആചാര്യനാല്‍ പോരായ്മകള്‍ പരിഹരിച്ച് ദേശത്തിന്റെയും ദേശജനങ്ങളുടേയും ഉത്കൃഷ്ടതക്കായി ദേവാലയങ്ങള്‍ പുനരുദ്ധരിക്കേണ്ടതാണ്. 

ഒരു സാധകന്‍ നിത്യം സ്നാനം, ജപം, പ്രാണായാമം മുതലായ നിത്യാചാരങ്ങളും ചെയ്ത് മോക്ഷത്തിനായി യജ്ഞിക്കുന്നതു പോലെ ക്ഷേത്രത്തില്‍ നിത്യാചാരങ്ങളും വാര്‍ഷീകമായി കൊടിയേറ്റ് ഉത്സവം മുതലായവ താന്ത്രികമായി നിർവ്വഹിച്ച് ക്ഷേത്രത്തിനേയും, ദേശത്തിനേയും ആത്മീയ പ്രഭാപൂരണം ചെയ്തുപോരുന്നു. ഇവിടെ മനുഷ്യന്റെ ഒരു വര്‍ഷം ദേവന്റെ ഒരു ദിവസ്സമായി കണക്കാക്കപ്പെടുന്നു.  ഒരു ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം പരമാധികാരവും പരിധിയുമുള്ള അഞ്ചുകൂട്ടുകാരുടെ ബന്ധമുണ്ട്.
യജമാനന്‍-തന്ത്രി- ജ്യോതിശാസ്ത്രജ്ഞന്‍-സ്താപതി ദേവകര്‍ എന്നിവര്‍ അവരവരുടെ പരമാധികാരവും പരിധിയും, നിഷ്ഠയും, സദ്ഭാവനയും കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ഒരു ക്ഷേത്രം സുഗമമായും ഐശ്വര്യമായും സമ്പൂര്‍ണ്ണ അനുഗ്രഹപ്രദമായും നിലനില്‍ക്കുകയുള്ളൂ.

( കടപ്പാട് )

രാഹുകാലം എന്താണ്

രാഹുവും രാഹുകാലവും..

നമ്മുടെ പഴമക്കാര്‍ പറയും ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോള്‍ രാഹു കാലം നോക്കണമെന്ന്.എന്താണ് രാഹു, എന്താണ് രാഹുകാലം എന്ന് ഈ തലമുറയിലെ പലര്‍ക്കും അറിയില്ല, എല്ലാവരും രാഹുകാലം കഴിയാന്‍ കാത്തിരിക്കും അല്ലെങ്കില്‍ രാഹുകാലത്തിനു മുന്‍പേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും , അതാണ് കണ്ടു വരുന്നത്.
*രാഹു എന്നത് ഭൂമിയുടെയും ചന്ദ്രന്റെയും സഞ്ചാരമാര്‍ഗ്ഗത്തിലെ ഒരു ബിന്ദുവാണ്*. സപ്ത ഗ്രഹങ്ങളെ പോലെ ആകൃതിയോ രൂപമോ ഘനമോ ഇതിനില്ല. അതുകൊണ്ട് തന്നെ *ഇവയ്ക്കു രാശി ചക്രത്തില്‍ പ്രത്യേകം രാശികള്‍ നല്‍കിയിട്ടുമില്ല*.
ഭൂമിയുടെയും ചന്ദ്രന്റെയും ച്ചയാഗ്രഹം എന്നാണ് ഇതിനെ വിളിക്കുന്നത്‌. സൂര്യന്റെയും ഭൂമിയുടെയും ചന്ദ്രന്റെയും സഞ്ചാര മാര്‍ഗ്ഗം അടിസ്ഥാനമാക്കിയാണ് രാഹു കേതുക്കള്‍ സ്ഥിതി ചെയ്യുന്നത്.
ഭൂമിയ്ക്ക് ചുറ്റുമുള്ള ചന്ദ്രന്റെ സഞ്ചാര മാര്‍ഗ്ഗം എക ദേശം ദീര്‍ഘവൃത്തമാണ്. അതുപോലെ സൂര്യനെ ചുറ്റുന്ന ഭൂമിയുടെ സഞ്ചാര മാര്‍ഗ്ഗം എകദേശം വൃത്തമാണ്. *ഈ വൃത്തങ്ങള്‍ പരസ്പരം ചേരുമ്പോള്‍ ഉണ്ടാകുന്ന രണ്ടു ബിന്ദുക്കളില്‍ മുകളിലത്തേത് രാഹുവും താഴെയുള്ളത് കേതുവും ആകുന്നു*. മറ്റു ഗ്രഹങ്ങളുടെ ഗതിയ്ക്ക് വിപരീതമായിട്ടാണ് ജാതകത്തില്‍ രാശി ചക്രങ്ങള്‍ അടയാളപ്പെടുത്തുമ്പോള്‍ രാഹു കേതുക്കളെ ഉള്‍പ്പെടുത്തുന്നത്.
ചന്ദ്രനേയും സൂര്യനെയും രാഹു വിഴുങ്ങുന്നത് കൊണ്ടാണ് (മറയ്ക്കപ്പെടുക എന്നർത്ഥം) ഒരു ഐതീഹ്യം ഉണ്ട്.
*രാഹുവിന്റെ ജനനത്തെ പറ്റിയും പുരാണത്തില്‍ പല കഥകളും ഉണ്ട്*. രാഹുവിന് കടുത്ത കറുപ്പ് നിറവും ഭീകരമായ മുഖവുമാണുള്ളതെന്നും നാലു കൈകളിലായി വാളും പരിചയും ശൂലവും, സ്വര്‍ണ്ണ കിരീടവും സ്വര്‍ണാഭരണങ്ങളും അണിഞ്ഞിരിക്കുന്ന രാഹുവിന്റെ വാഹനം സിംഹമാണെന്നും പുരാണങ്ങള്‍ വിവരിക്കുന്നു.
*ഭാരതീയ ജ്യോതിഷശാസ്ത്ര പ്രകാരം രാഹു ഗ്രഹത്തിന്റെ ദശാകാലം 18 വര്‍ഷമാണ്‌*. രാഹുര്‍ദശ പൊതുവേ എല്ലാവര്‍ക്കും മോശമായിരിക്കും. *ഇക്കാലത്ത് മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചാല്‍ കഷ്ടകാലം കുറെയൊക്കെ ഒഴിഞ്ഞു കിട്ടും*.  *ഛായഗ്രഹമായ രാഹുവിനെ നിയന്ത്രിക്കുന്നത്‌ ഭദ്രകാളിയാണെന്നാണ് വിശ്വാസം*. രാഹുദോഷമുള്ളവര്‍ ഭദ്രകാളിയെ ആരാധിക്കുന്നത് ഉത്തമമാണ്.
രാഹുകാലം എന്നത് നമ്മുടെ മുന്‍തലമുറക്കാര്‍ മുതല്‍ വിശ്വസിച്ചു പോരുന്ന ഒന്നാണ്. ഓരോ ദിവസത്തെയും ഒന്നര മണിക്കൂര്‍ വീതമുള്ള 8 ഭാഗങ്ങളായി വിഭജിക്കുമ്പോള്‍ ഓരോ ദിവസവും രാഹുവിന് ആധിപത്യമുള്ള ഒന്നര മണിക്കൂര്‍ (മൂന്നര നാഴിക )സമയമുണ്ട്.
ഇത് ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. അതാതു ദിവസത്തെ സൂര്യോദയത്തെ കണക്കാക്കിയാണ് രാഹുകാലം നിര്‍ണയിക്കാന്‍. നമ്മുടെ പഞ്ചാംഗത്തിലും കലണ്ടറിലും കൊടുത്തിരിക്കുന്ന രാഹുകാല സമയം വിലയിരുത്തി രാവിലെ ആറു മണിയ്ക്കും അന്നത്തെ സൂര്യോദയ സമയത്തിനും തമ്മിലുള്ള വിത്യാസം എത്രയാണെന്നു കണക്കാക്കുമ്പോള്‍ കിട്ടുന്ന സമയവും അതിന്റെ കൂടെ രാഹുകാലവും കൂടി കൂട്ടി വേണം അതതു ദിവസത്തെ രാഹുകാലം നിശ്ചയിക്കാന്‍.
*യാത്ര പുറപ്പെടുമ്പോഴും ജ്യോതിഷപ്രശ്നം നടത്താൻ ചെല്ലുമ്പോഴും രാഹുകാലത്തെ വര്‍ജ്ജിക്കേണ്ടത് ആവശ്യമാണ്*. എന്നാല്‍ ഇന്ന് മിക്ക ആളുകളും എന്തിനും എതിനും രാഹുകാലത്തെ വര്‍ജ്ജിക്കുകയാണ് പതിവ്. അത് നല്ലതല്ല

കാല സർപ്പയോഗം

കാളസർപ്പയോഗം
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
” അഗ്രേ രാഹുധരോ കേതു: സർവ്വ മദ്ധ്യഗതാ: ഗ്രഹാ: യോഗോയം കാളസർപ്പാഖ്യം ലോകേ ബഹു വിനാശ കൃത് “

എന്താണ് കാളസര്‍പ്പയോഗം

രാഹുകേതുക്കള്‍ സഞ്ചരിക്കുന്നത് പ്രതിലോമമായിട്ടാണ്. രാഹുവില്‍ നിന്ന് എപ്പോഴും കൃത്യം 180 ഡിഗ്രി അകലം പാലിച്ചാണ് കേതു സഞ്ചരിക്കുന്നത്. ഒരാളിന്റെ ജാതകത്തില്‍ രാഹുകേതുക്കള്‍ നില്‍ക്കുന്ന 180 ഡിഗ്രികളിലായി മറ്റ്‌ എല്ലാ ഗ്രഹങ്ങളും ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി _ എവിടെയെങ്കിലും നിന്നാല്‍ “കാളസര്‍പ്പയോഗം” എന്ന ഒരു യോഗം ഭവിക്കുന്നു.

12 ഭാവങ്ങളും 12 യോഗങ്ങളും
കാളസര്‍പ്പയോഗം 12 വിധത്തില്‍ ഉണ്ട്. 12 ഭാവങ്ങളിലായി 12 വിധത്തില്‍ ഈ യോഗം ഉണ്ടാകുന്നു. ഇതിലോരോന്നിനും ഓരോ പേരുകള്‍ കല്‍പ്പിച്ചിരിക്കുന്നു. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ യോഗവും നല്‍കുന്നത്.

1 അനന്ത കാളസർപ്പയോഗം

ലഗ്നത്തില്‍ ( ഒന്നാം ഭാവത്തില്‍ ) രാഹുവും ഏഴാം ഭാവത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റു ഗ്രഹങ്ങള്‍ എവിടെയെങ്കിലും നില്‍ക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഈ യോഗത്തിനെ അനന്ത കാളസര്‍പ്പയോഗം എന്ന് പറയുന്നു.

ജീവിതത്തില്‍ സര്‍വ്വത്ര പരാജയം, വിവാഹ തടസ്സം, താമസിച്ചു വിവാഹം നടക്കുക, ദാമ്പത്യ സുഖമില്ലായ്മ എന്നിവയാണ് ഫലങ്ങള്‍, ആത്മീയമായ അറിവ് നേടുവാനും ഉന്നതിയിലെത്തുവാനും ഈ യോഗം സഹായിക്കുന്നു.

2 ഗുളിക കാളസര്‍പ്പയോഗം

ല്ഗ്നാല്‍ രണ്ടാം ഭാവത്തില്‍ രാഹുവും 8 ല്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്‌താല്‍ ഈ യോഗം ഭവിക്കുന്നു.

ആരോഗ്യഹാനി, ഗുഹ്യരോഗങ്ങള്‍, അപകടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, സ്വത്തുക്കളുടെ നഷ്ടം ഇവയെല്ലാമാണ് ഈ യോഗ ഫലങ്ങള്‍.

3 വാസുകി കാളസർപ്പയോഗം

മൂന്നാം ഭാവത്തില്‍ രാഹുവും 9 ല്‍ കേതുവും നില്‍ക്കുക, അതിനുള്ളിലായി എവിടെയെങ്കിലും മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.

ഔദ്യോഗിക രംഗത്ത് പരാജയം, സഹോദരനെ കൊണ്ട് ദു:ഖം, ഇവരെ കൊണ്ട് സഹോദരങ്ങള്‍ക്ക് പ്രയാസം, ഇവയൊക്കെയാണ് ഫലങ്ങള്‍. അപവാദം പ്രചരിപ്പിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടായിരിക്കും.

4 ശംഖ പാല കാളസർപ്പയോഗം

ലഗ്നാല്‍ 4 ല്‍ രാഹുവും 10 ല്‍ കേതുവും അതിനുള്ളിലായി മറ്റു ഗ്രഹങ്ങളും നില്‍ക്കുകയാണെങ്കില്‍ ഈ യോഗം ഉണ്ടാകുന്നു.

ഉത്കണ്ഠയും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും ഇവരുടെ കര്‍മ്മരംഗം. കുടുംബ ദുരിതങ്ങളും ഉണ്ടാകും. സമ്മര്‍ദ്ദങ്ങളെയും ശത്രുക്കളെയും നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വളരെ ഉന്നതമായ നിലയില്‍ എത്തിചേരാന്‍ കഴിയുന്നത് ഈ യോഗ ജാതരുടെ അനുഭവമാണ്.

5 പത്മ കാളസർപ്പയോഗം

ല്ഗനം നില്‍ക്കുന്ന രാശിയുടെ 5 ആം ഭാവത്തില്‍ രാഹു നില്‍ക്കുക, 11 ല്‍ ശിഖി നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കിടയിലായി മറ്റ്‌ 7 ഗ്രഹങ്ങളും നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.

സന്താനങ്ങള്‍ ജനിക്കാതിരിക്കുകയോ അഥവാ സന്താനങ്ങള്‍ ഉണ്ടായാല്‍ അവരെകൊണ്ട് ദുഖം അനുഭവിക്കേണ്ടി വരികയോ ചെയ്യുക, ജീവിത നിയന്ത്രണം ഇല്ലാത്തവരാകുക, വിശ്വാസ വഞ്ചനയ്ക്ക് പാത്രമാവുക എന്നിവയൊക്കയാണ് ഈ യോഗ ജാതര്‍ അനുഭവിക്കേണ്ടി വരുന്ന ഫലങ്ങള്‍.

6 മഹാപത്മ കാളസർപ്പയോഗം

രാഹു 6 ലും കേതു 12 ലും നില്‍ക്കുകയും അതിനുള്ളിലായി മറ്റു ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു.

ജീവിതത്തില്‍ മുഴുവനും ശത്രുക്കളെ കൊണ്ടും രോഗത്തെ കൊണ്ടും ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഉന്നതാധികാരസ്ഥാനത്ത് എത്തിചേരുകയെന്നതാണ് ഈ യോഗത്തിന്റെ അനുഭവഫലം.

7 തക്ഷക കാളസർപ്പയോഗം

ലഗ്നത്തിന്റെ ഏഴാമത് ഭാവത്തില്‍ രാഹുവും ലഗ്നത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മറ്റ്‌ ഗ്രഹങ്ങള്‍ എല്ലാം നില്‍ക്കുകയും ചെയ്‌താല്‍ ഈ യോഗം ഉണ്ടാകുന്നു.

മദ്യം, ചൂതു കളി, സ്ത്രീ എന്നീ വിഷയങ്ങള്‍ക്ക് അടിമയാകുകയെന്നതും ഈ കാരണത്താല്‍ ജാതകന്റെ ധനവും സ്വത്തുക്കളും നശിച്ചു പോകുകയും ചെയ്യുകയെന്നതാണ് ഈ യോഗം നല്‍കുന്ന ഫലം.

8 കാർക്കോടക കാളസർപ്പയോഗം

ല്ഗനം നില്‍ക്കുന്ന രാശിയുടെ 8 ല്‍ രാഹുവും, 2 ല്‍ കേതുവും നില്‍ക്കുക, ഇതിനുള്ളിലായി സപ്ത ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.

ധാരാളം ശത്രുക്കള്‍ ഉണ്ടാകുക, സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുക, പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് ഈ യോഗഫലങ്ങള്‍.

9 ശംഖ ചൂഡ കാളസര്‍പ്പയോഗം

ലഗ്നാല്‍ 9 ല്‍ രാഹുവും 3 ല്‍ ശിഖിയും നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കുള്ളിലായി മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുക, എങ്കില്‍ ഈ യോഗം ഉണ്ടാകുന്നു.

കള്ളം പറയുന്ന സ്വഭാവം ഉണ്ടാകുക, ജീവിതത്തില്‍ കൂടെ കൂടെ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടുക, പെട്ടെന്ന് വികാരാധീനനാകുക, ഇവയെല്ലാമാണ് ഈ യോഗഫലങ്ങള്‍.

10 ഘാതക കാളസർപ്പയോഗം

രാഹു 10 ലും കേതു നാലിലും നില്‍ക്കുകയും ഇതിനുള്ളിലായി മറ്റു ഗ്രഹങ്ങളെല്ലാം നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഭവിക്കുന്നു.

കോടതി നടപടികള്‍ക്ക് വിധേയനാകുക, സർക്കാരില്‍ നിന്നും ശിക്ഷ അനുഭവിക്കേണ്ടിവരുക, എന്ന ദുരന്തനുഭവങ്ങളോടൊപ്പം രാഷ്ട്രീയ രംഗത്ത് വളരെ ഉയര്‍ന്ന അധികാര സ്ഥാനങ്ങളിലെത്തിചേരുവാനും കഴിയുന്നു. പ്രത്യേകിച്ച് ചിങ്ങം, കന്നി രാശികളിലേതെങ്കിലും ഒന്ന് ലഗ്നമായി ജനിക്കുന്നവര്‍ക്ക് ഈ യോഗ്മുണ്ടായാല്‍ രഷ്ട്രീയമായും ഭരണപരമായും വളരെ ഉയര്‍ന്ന പദവിയിലെത്തിച്ചെരുന്നതാണ്.

11 വിഷധര കാളസർപ്പയോഗം

ലഗ്നത്തിന്റെ 11 ആം ഭാവത്തില്‍ രാഹുവും 5 ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റു ഗ്രഹങ്ങളും നിന്നാല്‍ ഈ യോഗം ഭവിക്കുന്നു.

ജീവിതത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരിക, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുവാന്‍ ഇടവരാതിരിക്കുക, സന്താനങ്ങളില്‍ നിന്നും പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടാകുക എന്നിവയാണ് ഫലങ്ങള്‍. എന്നാല്‍ വാര്‍ദ്ധ്യകക്കാലം ഈ യോഗ ജാതര്‍ സമാധാനത്തോടും സൈര്യത യോടും കൂടി ജീവിക്കുന്നവരായിരിക്കും.

12 ശേഷ നാഗ കാളസർപ്പയോഗം

ലഗ്നാല്‍ 12 മത് ഭാവത്തില്‍ രാഹുവും 6 മത് ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റ്‌ ഗ്രഹങ്ങളും നിന്നാലുണ്ടാകുന്ന ഒരു യോഗമാണിത്.

ആരോഗ്യത്തിന്‍ ഹാനിയുണ്ടാകുക, ശത്രുക്കളുണ്ടാകുക. വ്യവഹാര നടപടികള്‍ക്ക് വിധേയനാകുക എന്നിവയാണ് യോഗഫലങ്ങള്‍.

ഏതു തരമായാലും കാളസർപ്പയോഗം ആയുസ്സിന്‍ ദോഷം ചെയ്യാറില്ല. മാനസികമായ സമ്മർദ്ദങ്ങള്‍, ആരോഗ്യഹാനി, മറ്റ്‌ ദുരനുഭവങ്ങള്‍ ഇവയെല്ലാം ഉണ്ടാകുമെങ്കിലും അസാധാരണമായ ബുദ്ധിവൈഭവവും പ്രവര്‍ത്തന നിരതയും കൊണ്ട് ജീവിത ഉന്നതി നേടുന്നവരാണ് ജാതകത്തില്‍ കാളസർപ്പയോഗമുള്ളവർ.

ദോഷ പരിഹാരങ്ങള്‍
കാളസർപ്പയോഗം, കാല സര്‍പ്പയോഗം, കാളസര്‍പ്പദോഷം, കാല സര്‍പ്പദോഷം, രാഹു കേതു സര്‍പ്പദോഷം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രത്യേക ദോഷത്തിന്‍ / യോഗത്തിന്‍ ശിവ ഭജനം മാത്രമാണ് ശരിയായ പരിഹാരം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുരാണ പ്രസിദ്ധവും ഐതിഹ്യ പ്രാധാന്യവുമുള്ളകാളഹസ്തീശ്വര ക്ഷേത്രത്തില്‍ ഈ ദോഷ പരിഹാരത്തിനായി പ്രത്യേക പൂജ ചെയ്യാവുന്നതാണ്. കൂടാതെ ഈ ദോഷമുള്ളവര്‍ ജനിച്ച നക്ഷത്രത്തിലോ തിഥിയിലോ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് ദോഷപരിഹാരമാണ്.

കാളസർപ്പയോഗ ദോഷത്തിന്‍ പരിഹാരം ചെയ്യുകയും ശിവനെ നിത്യം ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ജാതകത്തിലെ ഗുണഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവയോഗ്യമാക്കുവാനും കഴിയും.

കൂടാതെ കാള സർപ്പ യോഗ ദോഷം മാറാൻ ഗരുഡ മന്ത്രങ്ങളും ജപിക്കുന്നത് നല്ലതാണ്
ആന്ധ്രാപ്രദേശിലെ ശ്രീകാലഹസ്തി ക്ഷേത്രത്തിൽ രാഹുകേതു ആശീർവാദപൂജയും തുടർന്ന് രുദ്രാഭിഷേകവും നടത്തി പ്രാർത്ഥിക്കുക. ഒരു രാത്രി ആ സ്‌ഥലത്ത് താമസിക്കുക. ഈ പ്രദേശത്ത് ചന്ദ്ര പുഷ്‌കരണി, സൂര്യപുഷ്‌കരണി എന്നീ തടാകങ്ങളിൽ രാഹു + കേതുക്കൾ വസിക്കുന്നു എന്നു വിശ്വസിച്ച് പോരുന്നു. ഈ ക്ഷേത്രത്തിൽ മേല്‌പറഞ്ഞ പൂജ നടത്തിയ ശേഷം ജീവിതത്തിൽ വിജയം നേടിയ ധാരാളം കാലസർപ്പദോഷക്കാർ ഉണ്ട്. ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങൾ കൈവരിച്ചവർ ധാരാളം. ഒരു തവണ മുതൽ മൂന്നു തവണ വരെ ഈ പൂജ നടത്താം. വർഷം തോറും പൂജ ചെയ്യുന്നവരും ഉണ്ട്

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...