Saturday, January 23, 2021

അഷ്ടനാഗങ്ങൾ

💥അഷ്ടനാഗങ്ങൾ💥
ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു.1.ശേഷ നാഗം,  2.വാസുകി, 3.തക്ഷകൻ, 4.കാർക്കോടകൻ, 5.ശംഘപാലകൻ, 6.ഗുളികൻ, 7.പത്മൻ, 8.മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന നാഗങ്ങൾ.
വൈഷ്ണവ സമ്പ്രദായത്തില്‍ അനന്തനെയും ശൈവ സമ്പ്രദായത്തില്‍ വാസുകി യേയുമാണ് സാധാരണ ക്ഷേത്രങ്ങളില്‍ ആരാധിച്ചു വരുന്നത് .

💥ശേഷ നാഗം
ശേഷ നാഗം അഥവാ അനന്തൻ ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്ക പ്പെടുന്ന പരാമൃഷ്ടനായ സർപ്പ ശ്രേഷ്ഠൻ ആണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. 
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോൾ അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തിൽ നിന്നൊഴിഞ്ഞ് അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളിൽ പോയി തപസ്സു ചെയ്തു. ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിൻമേൽ താങ്ങിനിർത്താൻ അനന്തനെ നിയോഗിച്ചു. 

💥വാസുകി 
ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു.

പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.

നാഗങ്ങളുടെ രാജാവാണ് വാസുകി.
ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.

ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി.

വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്.

വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്.

💥തക്ഷകൻ
കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു. ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച സന്തതികളെല്ലാം സർപ്പങ്ങളായിരുന്നു എന്നും ഇതിൽപ്പെട്ട തക്ഷകൻ നാഗപ്രമാണികളിൽ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപർവത്തിലെ 38 മത്തെ അധ്യായത്തിൽപ്പെട്ട അഞ്ചാം പദ്യത്തിൽ വിവരിച്ചിരിക്കുന്നു.

മാതാവിന്റെ ശാപം കാരണം തക്ഷകൻ ബാല്യത്തിൽത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കൽ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മിൽ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാൽരോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തർക്കമുണ്ടായി. വാൽരോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആൾ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലിൽ കറുത്തരോമങ്ങൾ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാൻ ആജ്ഞാപിച്ചു. ധർമജ്ഞരായ ഏതാനും സർപ്പങ്ങൾ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിർത്തു. നിങ്ങൾ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിർത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകൻ അവരുടെ നേതാവായി.
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപ മഹർഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപ ശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണനേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണ വാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണ വേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അത്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.

ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.

ഏഴു ദിവസത്തിനുള്ളിൽ തക്ഷക ദംശനത്താൽ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ് ഭാഗവതപുരാണമായി അറിയപ്പെടുന്നത്.

തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരു ദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേ ശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബ ന്ധമായി വളർന്നു വരികയും തക്ഷകൻ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു.

തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു.

ഇന്ദ്രൻ തക്ഷകനെ കുടിപാർപ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കൽ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോൾ ഖാണ്ഡവവനത്തിൽ ദേവവൈരികളായി നിരവധി ജീവികൾ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാൽ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തിൽ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാൻ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രൻ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാൻ കഴിഞ്ഞില്ല.

💥കാർക്കോടകൻ
നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഹിന്ദു ഐതിഹ്യ പ്രകാരം കദ്രുവും കാശ്യപനുമാണ് കാർക്കോടകന്റെ മാതാപിതാക്കൾ.
നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. നാരദമുനിയുടെ ശാപത്താൽ കാർക്കോടകന്റെ ചലനശേഷി നഷ്ടമാകുന്നു. ഇതു മൂലം താൻ അകപ്പെട്ട കാട്ടുതീയിൽ നിന്നും രക്ഷപ്പെടാനാകാതെ നിന്ന കാർക്കോടകനെ നളമഹാരാജാവ് രക്ഷിക്കുന്നു. എന്നാൽ നളനെ കാർക്കോടകൻ ദംശിക്കുന്നു. ദംശനം മൂലം ലഭിച്ച രൂപവൈരൂപ്യം ബാഹുകനെന്ന പേരിൽ വേഷപ്രച്ഛന്നനായി ജീവിക്കുവാൻ നളനെ പ്രാപ്തനാക്കുന്നു.

💥ഗുളികൻ
ഒരിക്കൽ ഗുളികൻ പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു. ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വനു. നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപസാദൃശ്യം മുടിയിൽ കാണാം. ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണ സമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ, അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു

ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. 

💥പത്മൻ
ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് പത്മൻ.

💥മഹാപത്മൻ
മഹാപത്മനെയാണ് ശിവനും ഗണപതിയും ശരീരത്തിൽ  കുണ്ഡലങ്ങൾ അയി അണിയുന്നത്💥💥💥

Monday, January 11, 2021

മകരസംക്രാന്തി ജനുവരി

🌸🌸മകരസംക്രാന്തി ജനുവരി -14 🌸🌸

🙏ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്. ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു.

സൂര്യന്‍ ദക്ഷിണയാനം - തെക്കോട്ടുള്ള യാത്ര - പൂര്‍ത്തിയാക്കി ഉത്തരായനം - വടക്കോട്ടുള്ള യാത്ര തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം. ഇതു നടക്കുന്നത് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണ്.

സൂര്യന്റെ ഉത്തരായനകാലത്ത് ഭൂമധ്യ രേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും ഊര്‍ജ്ജം കൂടുതലുള്ളതു കൊണ്ടാണ് ഇത് പുണ്യകാലമായി കരുതുന്നത്. ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത്.
ശുഭകാര്യങ്ങള്‍ക്കു ഉത്തമമായ കാലമാണ് ഉത്തരായനം. ഈ ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക് നടക്കുന്നത്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ ശ്രീ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. 

മഹിഷീ നിഗ്രഹത്തിനുശേഷം ശ്രീ അയ്യപ്പന്‍ ശബരിമലയിലെ വിഗ്രഹത്തില്‍ ലയിച്ചത് മകരസംക്രാന്തി ദിവസം ആണെന്നും  മഹിഷീ വധത്തിന്റെ ആഹ്‌ളാദസൂചകമായാണ് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് മറ്റൊരു ഐതിഹ്യം 

ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. മകരസംക്രാന്തി ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്നതിനായി ഈ ദിനം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം.

ശുഭദിനമായ മകരസംക്രാന്തി ദിനത്തില്‍ നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കരുത്. ജീവിതത്തില്‍ വിജയം നേടാന്‍ ഇത് ആവശ്യമാണ്. ആരോടും ദേഷ്യപ്പെട്ടു സംസാരിക്കുകയുമരുത്. മകര സംക്രാന്തി നാളില്‍ കുളിക്കാതെ ഭക്ഷണം കഴിക്കാന്‍ പാടില്ല. പുലര്‍ച്ചെ കുളികഴിഞ്ഞ് സൂര്യഭഗവാനെ പ്രാര്‍ഥിക്കുക. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. സൂര്യോദയത്തിലും അസ്തമയസമയത്തും പ്രാര്‍ഥനകള്‍ നടത്തുന്നത് ഉത്തമമാണ്.
ഈ ദിനത്തിൽ ദാനധര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭക്ഷണം, വസ്ത്രം തുടങ്ങിയവ ദരിദ്രര്‍ക്ക് നല്‍കുന്നതും പശുവിനെ പരിപാലിച്ച് ഭക്ഷണം നല്‍കുന്നതും ഉത്തമമാണ്. ഈ ദിനം കറുത്ത എള്ള് ദാനം ചെയ്യുന്നത് ഉത്തമമായി കണക്കാക്കുന്നു. ലഹരി പദാര്‍ഥകള്‍ ഈ ദിനം ഒഴിവാക്കണം.

സൂര്യന്റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതു കൊണ്ടാണ്  ഇത് പുണ്യകാലമായി കരുതുന്നത്. ഉത്തരായന കാലം സദ്‌കര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലം ആണ് .സൂര്യന്റെ നേര്‍രശ്മികള്‍ ഭാരതത്തില്‍ പതിക്കുന്നത് ഉത്തരായനകാലഘട്ടത്തില്‍ ആണ്.

ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത് .
തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.
വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു.

🙏മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം.

ഉത്തര ഭാരതത്തില്‍ പ്രചാരമുള്ള ഒരു കഥ ഗുരു ഗോരഖ്നാഥാണ് മകരസംക്രമ ആഘോഷം തുടങ്ങി വച്ചത് എന്നതാണ്. ഉത്തര്‍പ്രദേശിലുള്ള ഗോരഖ്പൂരിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മകര സംക്രാന്തിക്ക് കിച്ചടി മേള നടക്കുന്നുണ്ട്  ഇന്നും.

ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.
മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

മകരസംക്രമത്തോടെ ജ്യോതിഷത്തിലെ ഉത്തരായണം തുടങ്ങും. ഒന്നാം തീയതി മകരവിളക്ക്. 

മകരത്തിന്റെ അധിപൻ ശനിയാണ്. രാശി സ്വരൂപം പകുതി മുതലയും മുകളിൽ മാനും ആണ്. വായുകാരകനാണ് ശനി. വാതരോഗം, ദുരിതങ്ങൾ മരണം ഒക്കെ ശനി ഉണ്ടാക്കും. ഏഴരശനി, കണ്ടകശനി തുടങ്ങിയ കാലം ശനിയുടെ ചാരവശാൽ വരുന്നതാണ്.
ശനിദോഷ പരിഹാരമായി ശബരിമല തീർഥാടനം ചെയ്തു ദുരിതങ്ങൾ ഒഴിവാക്കാൻ കഴിയും. വനവാസം, സന്യാസം ഒക്കെ ശനി നൽകുന്നു. അറിഞ്ഞോ അറിയാതെയോ കറുപ്പ് വസ്ത്രം ധരിച്ച് മാലയിട്ട് വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടും കെട്ടി മലകയറുന്നതിലൂടെ പല ദുരിതങ്ങളും താനേതീർന്നുപോകുന്നു.

ധനുമാസത്തിലെ അവസാന ദിവസവും ശനിയാഴ്ചയും ഒത്തുചേര്‍ന്ന ദിനമാണ് അയ്യപ്പന്റെ ജനനം എന്നാണ് വിശ്വാസം. 
അതിനാലാണ് മകരസംക്രമദിനവും ശനിയാഴ്ചകളും ഉത്രം നാളും കൃഷ്ണപക്ഷ പഞ്ചമിയും അയ്യപ്പ ആരാധനയ്ക്ക് ഏറ്റവുംഉത്തമദിനങ്ങളായി കരുതപ്പെടുന്നത്. പന്തളമഹാരാജാവായ ശ്രീ രാജശേഖരന്‍ ശബരിമലക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍ കൃഷ്ണപക്ഷ പഞ്ചമിയില്‍ ഉത്രം നക്ഷത്രത്തില്‍ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു എന്ന് ഭൂതനാഥോപാഖ്യാനത്തിലും കാണാം. മകരവിളക്കാണു ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം...

മകരസംക്രമദിവസത്തിനു രണ്ടുദിവസം മുന്‍പ് മുതല്‍ വിശേഷാല്‍ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിക്കുന്നു. ...
പ്രാസാദശുദ്ധിക്രിയകള്‍, ഹോമങ്ങള്‍, ബിംബശുദ്ധിക്രിയകള്‍(ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം)എന്നിവയെല്ലാം വിധിപ്രകാരം നടത്തുന്നു. പന്തളംവലിയകോയിക്കല്‍ ക്ഷേത്രത്തില്‍സൂക്ഷിച്ചിരിക്കുന്ന ശ്രീ അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ മകരസംക്രമ ദിനത്തില്‍ ശബരിമലയില്‍എത്തിക്കുന്നു. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണു മകരസംക്രമദിനത്തിലെ ദീപാരാധന. മകരസംക്രമപൂജയില്‍ അയ്യപ്പനു അഭിഷേകംചെയ്യാനുള്ള നെയ്യ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമര്‍പ്പണമാണ്. അതിനാല്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യുകൊണ്ടാണ് ശ്രീ അയ്യപ്പനു അഭിഷേകം നടത്തുന്നത്. തിരുവാഭരണങ്ങള്‍ ഭഗവാന് ചാർത്തി 
ദീപാരാധന നടത്തുന്നതോടെ കിഴക്കന്‍ ചക്രവാളത്തില്‍ മല നിരകൾക്ക് മുകളിലായി ദിവ്യ -ജ്യോതി തെളിയും. 
ആകാശത്ത് മകര നക്ഷത്രവും കാണാം. മകരവിളക്കിന് വീട്ടിൽ നിലവിളക്ക് തെളിച്ച് ശരണഘോഷം മുഴുക്കുന്നത് ഉത്തമം.
🌾🌾🌾🌾🌾🙏🌾🌾🌾🌾🌾🙏🌾🌾🌾🌾🌾🙏

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...