Sunday, April 25, 2021

നക്ഷത്രദേവത

ഒരോ നക്ഷത്രത്തിനും പ്രത്യേകം  ദേവതാ സങ്കല്പം ഉള്ള പോലെ  വാരം തിഥി നിത്യയോഗം കരണം എന്നിവയ്ക്കും പ്രത്യേകം  ദേവത കൾ ഉണ്ട് അതുപോലെ തന്നെ 12 രാശികൾക്കും ദേവതാ സങ്കല്പമുണ്ട്
അത് ഇങ്ങനെയാണ്

മേടം _ ബ്രഹ്മാവ്
ഇടവം _ രുദ്രൻ
മിഥുനം _ കാമൻ
കർക്കിടകം _ വരുണൻ 
ചിങ്ങം _ വിഷ്ണു
കന്നി - ചന്ദ്രൻ
തുലാം - വസുക്കൾ
വൃശ്ചികം - യമൻ
ധനു - ശാസ്താവ്
മകരം - ഷൺമുഖൻ
കുംഭം - വസുക്കൾ
മീനം - കുബേരൻ

വാര ദേവതകൾ

ഞായർ - ശിവൻ
തിങ്കൾ - ദുർഗ്ഗ
ചൊവ്വ - ഷൺമുഖൻ
ബുധൻ - വിഷ്ണു
വ്യാഴം - ബ്രഹ്മാവ്
വെള്ളി - ലക്ഷ്മി
ശനി - കുബേരൻ

Friday, April 23, 2021

*തൃശൂർ പൂരം

*തൃശൂർ പൂരം* 

കേരളത്തിലെ പ്രധാന പൂരങ്ങളില്‍ ഒന്നാണ് തൃശൂർ പൂരം.
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്.

തൃശൂർ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

 *ചരിത്രം*

1912-ലെ തൃശൂർ പൂരത്തിൽനിന്നുള്ള ചിത്രം
ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.[2] അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്.

 *ഉത്സവം*

തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്കു് അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.

Wednesday, April 21, 2021

ദീപം മാത്രം മതി ശ്രീ കോവിലിനകത്ത് എന്ത് കൊണ്ട് ?

*എന്തുകൊണ്ടാണ് ശ്രീകോവിലിനുള്ളില്‍ ആധുനിക വൈദ്യുതി ദീപങ്ങൾ ഇല്ലാത്തത്?*
**⛺️>>>>>>🙏🏼🙏🏼🙏🏼<<<<<<⛺️*

 *ശ്രീകോവിലിനുള്ളിലെ ദേവബിംബത്തില്‍ നോക്കിനിന്ന് പ്രാര്‍ഥിച്ചാല്‍ മനസ്സിലെ ഭാരമെല്ലാം ഇറക്കിവെച്ച പ്രതീതിയാണ് ഭക്തനുണ്ടാവുക.*
 *ആധുനികത, ഏറെ ക്ഷേത്രങ്ങളിലുമെത്തിയിട്ടും വൈദ്യുതിദീപങ്ങള്‍ സാധാരണ കേരളത്തിലെ ഒരു ശ്രീകോവിലിനുള്ളിലും കടത്തി വിട്ടിട്ടില്ല. മറിച്ച് എവിടെയെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ യുക്തിയേയും ശാസ്ത്രത്തേയും മറികടക്കലാണ് അതുവഴി ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.*
  *അപ്പോഴാണ്‌ ഒരു ചോദ്യം ഉയര്‍ന്നു വരുന്നത്. ശ്രീകോവിലിനുള്ളില്‍ നല്ല വെളിച്ചം കടത്തിവിട്ടാല്‍ എന്ത് യുക്തിയും ശാസ്ത്രവുമാണ് തകരുന്നതെന്ന്.*
 *പ്രജ്ഞാനമാകുന്ന ബ്രഹ്മ (ബോധം) ത്തെ മനുഷ്യന്‍ തന്റെ കര്‍മ്മവാസനകളാകുന്ന താമസ്സിനാലാണ് മറക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തെ ശരീരത്തിന്റെ പ്രതീകമായി സങ്കല്‍പ്പിക്കുന്നതിനാല്‍ അവിടുത്തെ ദേവന്‍ ഈ അന്ധകാരത്തിനാല്‍ വലയം ചെയ്തിരിക്കുകയാണ്.*
  *അതിനാല്‍ ശ്രീകോവിലിനുള്ളിലിരിക്കുന്ന ദേവവിഗ്രഹത്തെ എണ്ണയൊഴിച്ച് വിളക്കുകള്‍ കത്തിച്ച് പ്രകാശിപ്പിക്കേണ്ടതാണ്. അതുപോലെ മനുഷ്യനും തന്റെയുള്ളില്‍ നിലനില്‍ക്കുന്ന അപൂര്‍ണ്ണജ്ഞാനത്തെ മാറ്റി ആത്മസ്വരൂപത്തെ പ്രകാശമാനമാക്കി മാറ്റേണ്ടതാണ് എന്നതാണ് ദീപം പ്രകാശിപ്പിക്കുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.*
  *അമിതമായ പ്രകാശം നമ്മുടെ കണ്ണിലെ റെറ്റിനയ്ക്ക് അനാരോഗ്യം പ്രദാനം ചെയ്യുമ്പോള്‍ ശാന്തതയോടെയുള്ള പ്രകാശരശ്മികള്‍ ഗുണകരമാണെന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. ഇതില്‍ നിന്നും ശ്രീക്കോവിലിനുള്ളിലെ വിളക്കുകളില്‍ പ്രതിഫലിക്കുന്ന ശാന്തത മനസ്സിനും ഒപ്പം ശരീരത്തിനും ഗുണം ചെയ്യുന്നുവെന്ന് സാരം.*
 
               🕉️🕉️🕉️🕉️🕉️🕉️🕉️🕉️

Tuesday, April 20, 2021

കേമദ്രുമയോഗം കാല സർപ്പയോഗം

ജാതകത്തിലെ ചില ദരിദ്ര യോഗങ്ങൾ (Poverty Yogas) -:-

കേമദ്രുമയോഗം (Kemadruma Yoga)-:-

ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 2–ാം ഭാവത്തിലും 12–ാം ഭാവത്തിലും  ഒരു ഗ്രഹവും നിൽക്കാത്ത സമയം ജനിക്കുന്നവരുടെ ജാതകത്തിൽ കേമദ്രുമം ഭവിക്കുന്നു. കേമദ്രുമയോഗത്തില്‍ ജനിച്ചവൻ ഉയർന്ന കുലത്തിലോ രാജ വംശത്തിലോ ജനിച്ചാലും എപ്പോഴും ധനമില്ലാതെ  ദുഃഖിച്ച് നടക്കുന്നവനായും, ചീത്തവാക്കുകൾ ഉപയോഗിച്ച് സഹായിക്കുന്നവരെപ്പോലും വെറുപ്പിക്കുന്നവനായും ദാസ്യപ്രവൃത്തിയിലൂടെ ഉപജീവനം കണ്ടെത്തുന്നവനായും ഭവിക്കും.  ചന്ദ്രന്റെ 1,4,7,10 രാശികളിൽ സൂര്യൻ ഒഴിച്ചുളള മറ്റേതെങ്കിലും ഒരു ഗ്രഹം ഉണ്ടെങ്കിൽ കേമദ്രുമയോഗം മാരകമാവില്ല എന്നും പറയുന്നു. രാഹുകേതുക്കളെ ഇവിടെ പരിഗണിക്കാറില്ല.ചന്ദ്രൻ ദുർബ്ബലനാണെങ്കിൽ ഫലം പരിപൂർണ്ണമായിരിക്കും.

മഹാദാരിദ്ര്യ യോഗം (Severe Poverty Yoga) -:-

ജാതകത്തില്‍ പതിനൊന്നാം ഭാവാധിപന്‍ 6, 8, 12, ഭാവത്തില്‍ നില്‍ക്കുകയും, ആയതു പ്രസ്തുത ഗ്രഹത്തിന്റെ ശത്രുരാശിയോ  നീച രാശിയോ  ആവുകയും ചെയ്‌താല്‍ ദാരിദ്ര്യ യോഗം  ഭവിക്കും. ഇവർക്ക് ജീവിതത്തില്‍ ഒരു കാലത്തും സ്ഥിരമായ ഉയര്‍ച്ച ഉണ്ടാവുകയില്ല എന്ന് പറയപ്പെടുന്നു. 

ശകട യോഗം (Sakada Yoga) -:-

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ട് എന്നിവിടങ്ങളിൽ വ്യാഴം നിന്നാൽ ശകയോഗം അനുഭവിക്കും.ഇത് ഒരു ദാരിദ്ര്യ യോഗമാണ്. ശകടം എന്നാൽ വണ്ടിച്ചക്രം എന്നാണു അർഥം. ഈ യോഗമുള്ളവൻ അതുപോലെ ഭാരവും പേറി അലയേണ്ടി വരും എന്ന് അർഥം.

 ഋണയോഗം (Persistent Poverty Yoga) -:-

ലഗ്നത്തിന്റെ 1,4,7,10 രാശികളിൽ ചന്ദ്രൻ, ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളും, ചൊവ്വ 8 ലും സൂര്യൻ 12 ലും നിന്നാൽ കടങ്ങൾ ഒന്നിന് പിന്നാലെ ഒന്നൊന്നായി വന്നു ചേരും. പലപ്പോഴും ഇതുകാരണമായി  സ്വദേശം വിട്ടു പോകേണ്ടതായി വരും. 

ഗുരു ചണ്ഡാല യോഗം (Guru Chandal Yoga) -:-

വ്യാഴവും രാഹുവും തമ്മിൽ യോഗം ചെയ്ത് ജാതകത്തിൽ നിൽക്കുന്നവർക്ക് ദരിദ്രത അനുഭവിക്കേണ്ടി വരും. ഇതാണ് പൊതു ഫലം. അലസതയായിരിക്കും മുഖമുദ്ര. ഗുരുവും കേതുവും തമ്മിൽ ചേർന്ന് നിന്നാൽ അതീവ ദുരിതം നേരിടേണ്ടിവരും. ഈ ഗ്രഹങ്ങൾ നിൽക്കുന്ന രാശി, രാശ്യാധിപന്റെ സ്ഥിതി, ലഗ്നാധിപന്റെ അവസ്ഥ എന്നിവ അനുസരിച്ച് ഫലാനുഭവത്തിൽ ചെറിയ മാറ്റം ഉണ്ടാകും. വ്യാഴത്തിന്റെ സ്ഥിതി വളരെ പ്രധാനമായി ചിന്തിക്കണം. 

ഗ്രഹണയോഗം (Grahan Yoga) -:

സൂര്യനോ ചന്ദ്രനോ രാഹുകേതുക്കളിലൊന്നുമായി ചേർന്ന് നിൽക്കുമ്പോൾ ഗ്രഹണയോഗം ഭവിക്കുന്നു. ഇത് ധനത്തെ ഇല്ലാതാക്കുന്ന യോഗങ്ങളിലൊന്നാണ്. എന്നാൽ കേതു സ്ഥാനം കൊണ്ട്  ദോഷകാരകൻ അല്ലെങ്കിൽ വലിയ ദോഷം ഉണ്ടാക്കുകയില്ല എന്നും പറയപ്പെടുന്നു. 

12 -ആം വ്യാഴം (നിരാലംബയോഗം) -:-

12 -ആം വ്യാഴക്കാരൻ  എന്നത് ഒരു പ്രാദേശിക പ്രയോഗമാണ്. പന്ത്രണ്ടാം വ്യാഴക്കാരൻ എന്ന് പറഞ്ഞാൽ പാരമ്പര്യമായി ലഭിച്ച സ്വത്തുവകകൾ  ഉൾപ്പടെ ധനം  മുഴുവൻ അന്യാധീനപ്പെട്ട നിർഭാഗ്യവാൻ എന്നർത്ഥം. കൂടാതെ സ്വന്തം ഭാര്യ, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർ ചതിയിൽ പെടുത്തുന്ന അവസ്ഥയും ഉണ്ടാകാം.പൊതുവെ ഈ ദോഷം ഉള്ളവർ പലപ്പോഴും സ്വാഭാവികമായിത്തന്നെ തട്ടിപ്പു ഇടപാടുകൾ, നോട്ടിരട്ടിപ്പ്, കള്ളനോട്ട്, നികുതിവെട്ടിപ്പ്   തുടങ്ങിയവയോടു ആഭിമുഖ്യമുള്ളവർ ആയിരിക്കും. ഒടുവിൽ അവർ തന്നെ ചതിക്കപ്പെടും. വ്യാഴം ശുഭ രാശിയിൽ ആയാൽ പുറമെയുള്ള പെരുമാറ്റം സൗമ്യമായിരിക്കും. പന്ത്രണ്ടിൽ വ്യാഴം മോക്ഷം നൽകും എന്നും പറയപ്പെടുന്നു. അതായത്, ഇനി അനുഭവിക്കാൻ ഒന്നും ഇല്ലാത്ത രീതിയിൽ ഈ ജന്മം ദുരിതമയമായിത്തീരും എന്നർത്ഥം. ഇവിടെയും ലഗ്നം, ലഗ്നാധിപൻ എന്നിവയുടെ സ്ഥിതി അനുസരിച്ച് ഫലം മാറും. 

തക്ഷക കാലസർപ്പ യോഗം (Thakshak Kal Sarpa Yoga) -:-
  
സൂര്യാദി സപ്ത ഗ്രഹങ്ങൾ രാഹുകേതുക്കളുടെ അർത്ഥവൃത്തത്തിനുള്ളിൽ വരുന്നതാണ് 'കാലസർപ്പ യോഗം'. ഇതിനെ 'കാളസർപ്പയോഗം' എന്നാണ് പല ജ്യോതിഷ മാസികകളിലും എഴുതിക്കാണുന്നത്. ഏഴിൽ  രാഹു,  ലഗ്നത്തിൽ   കേതു ഇപ്രകാരം നിന്ന് മറ്റു ഗ്രഹങ്ങൾ അതിനുള്ളിൽ വരുന്നത് തക്ഷക കാല സർപ്പ യോഗമാകുന്നു. മദ്യം, നിന്ദ്യമായ രീതിയിലുള്ള മാംസഭക്ഷണം, മദിര(സ്ത്രീ), ചൂത്, അധമക്രിയകൾ എന്നിവയ്ക്ക് അടിമപ്പെടുകയും അതിലൂടെ ഉള്ള സ്വത്തു മുഴുവൻ നഷ്ടമാകുന്നതും ഇതിന്റെ ഫലമാകുന്നു. 

കൃത്യമായ ഈശ്വര ഭജനത്തിലൂടെയും ദാനപുണ്യ കർമ്മങ്ങളിലൂടെയും ഒരു പരിധി വരെ ഇത്തരം ദാരിദ്ര്യ യോഗങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. എന്നാൽ ജാതകയോഗങ്ങൾ എപ്പോഴും മുജ്ജന്മകർമ്മ കാണ്ഡവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കുറെയെങ്കിലും ഫലം അനുഭവിച്ചേ തീരൂ.

Tuesday, April 6, 2021

വ്യാഴമാറ്റം

വ്യാഴം രാശി മാറുന്ന ഫലം

ഭൂമിയിലെ ജീവജാലങ്ങളെ എല്ലാ രീതിയിലും സ്വാധീനിക്കുന്ന സർവേശ്വരകാരകനായ വ്യാഴം രാശി മാറുന്നു. മകരത്തിൽ നിന്നും കുംഭത്തിലേക്കുള്ള ഈ രാശി മാറ്റം സംഭവിക്കുന്നത് 2021 ഏപ്രിൽ 6 പുലരുന്ന രാത്രി 1: 08 മണിക്കാണ്. 1196 മീനമാസം 22 തിങ്കളാഴ്ച ക്യഷ്ണപക്ഷ നവമിയും ആനക്കരണവും സിദ്ധനാമ നിത്യ യോഗവവും ചേർന്നു വരുന്ന ശുഭദിനത്തിൽ ഉത്രാടം നക്ഷത്രം നാലാം പാദത്തിലാണ് രാശി മാറ്റം നടക്കുക. തുടർന്ന് 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും. അതിനു ശേഷം വക്രഗതിയില്‍ വീണ്ടും മകരം രാശിയിൽ വരും. ഇതിനിടയിലുള്ള അഞ്ചു മാസവും ഒൻപതു ദിവസവും കുംഭത്തിൽ നിന്ന് വ്യാഴം നമുക്ക് നൽകുന്ന ശുഭാശുഭങ്ങൾ വിചിന്തനം ചെയ്യുമ്പോൾ മേടം, മിഥുനം, ചിങ്ങം, തുലാം, മകരം കൂറുകാർക്ക് പ്രായേണ നല്ല ഫലങ്ങൾ കൂടുതലായി അനുഭവത്തിൽ വരും. ഇടവം, വൃശ്ചികം, കുംഭം രാശിക്കാർക്ക് ഗുണദോഷസമ്മിശ്രമായ ഫലമാണ് ലഭിക്കുക. കർക്കടകം, കന്നി, ധനു, മീനം രാശിക്കാർ ദോഷപരിഹാരത്തിന് ഈശ്വരോപാസന ശക്തമാക്കണം.
വ്യാഴം മകരത്തിലും ധനുവിലുമായി നിന്ന് കഴിഞ്ഞ ഒരു വർഷം ലോകത്തിന് നൽകിയ ദുരിത ദോഷങ്ങൾക്ക് ഈ മാറ്റത്തോടെ കാര്യമായ ശമനം ലഭിക്കും. സെപ്റ്റംബറിലെ വ്യാഴമാറ്റത്തോടെ കാര്യങ്ങൾ ഒന്നുകൂടി ഉഷാറാകും. ഇപ്പോഴത്തെ കുംഭത്തിലേക്കുള്ള രാശി മാറ്റം ഒരോ കൂറുകാരെയും എങ്ങനെ ബാധിക്കുമെന്നും എന്തെല്ലാം ദോഷപരിഹാരം ചെയ്യണമെന്നും നോക്കാം.

*മേടക്കൂറ്*
(അശ്വതി, ഭരണി, കാർത്തിക1/4)

മേടക്കൂറുകാർക്ക് വ്യാഴം പതിനൊന്നിലേക്ക് വരുന്നു. എപ്പോഴും വിഷമങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരുന്ന കഷ്ടകാലം തീരുകയും ലാഭസ്ഥാനത്തേക്ക് വ്യാഴം വരികയും ചെയ്യുന്നതോടെ എല്ലാ പ്രവൃത്തികളിൽ നിന്നും ധനലാഭം പ്രതീക്ഷിക്കാം. കിട്ടാതിരുന്ന ധനം, വസ്തുക്കൾ എന്നിവ തിരികെ ലഭിക്കും. അഭിലാഷങ്ങൾ പലതും നിറവേറ്റും. ഭാഗ്യം പിന്തുണയ്ക്കും. അധികാരമുള്ള പദവികൾ ലഭിക്കും. അതിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യസുഖഹാനിക്ക് സാദ്ധ്യതയുണ്ട്. സന്താനങ്ങൾക്ക് പഠനത്തിൽ തടസമുണ്ടാകാം. രാഷ്ട്രീയക്കാർക്കും കലാരംഗത്തുള്ളവർക്കും നല്ല സമയമാണ്. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണം. കരാറുകളിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കണം. വീട് വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും പറ്റിയ കാലമാണ്. 2021 സെപ്തംബർ 15 ന് വ്യാഴം വീണ്ടും മകരം രാശിയിലാകും വരെ പേടിക്കേണ്ട. കൂടുതൽ നല്ല ഫലങ്ങൾക്കായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പതിവായി അഷ്‌ടോത്തരാർച്ചന, തൃക്കൈവെണ്ണ, കദളിപ്പഴ നിവേദ്യം, പാൽപ്പായസം എന്നിവ നടത്തണം. ദേവിക്ഷേത്രത്തിൽ വെള്ളിയാഴ്ചകളിൽ സഹസ്രനാമാർച്ചന വഴിപാട് നടത്തുന്നതും നല്ലതാണ്.

*ഇടവക്കൂറ്*
(കാർത്തിക 3/4, രോഹിണി,
മകയിരം 1/2)

ഇടവക്കൂറുകാർക്ക് വ്യാഴം ഭാഗ്യസ്ഥാനത്തു നിന്നും കർമ്മസ്ഥാനത്തേക്ക് മാറുന്നു. കർമ്മ രംഗത്ത് അപ്രതീക്ഷിതമായി ധാരാളം പ്രയാസങ്ങൾ ഉണ്ടാകും. മേലധികാരികൾ വളരെയേറെ ശല്യം ചെയ്യും. രാഷ്ട്രീയ മേലാളന്മാരുടെ അനധികൃതമായ ഇടപെടലുകൾ ഉണ്ടാകും. സ്വന്തം വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പ്രവർത്തിക്കാൻ ആജ്ഞ ലഭിക്കുകയും അത് ചെയ്ത് വൈഷ്യമങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. അങ്ങനെ പ്രവർത്തിക്കാതിരുന്നാൽ വിരോധവും പകയും സഹിക്കേണ്ടി വരും. എന്തു വന്നാലും നിയമം വിട്ട് പ്രവർത്തിക്കരുത്. കുടുംബ ജീവിതത്തിൽ സമയം അനുകൂലമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരും. സാമ്പത്തിക കാര്യങ്ങൾ അത്ര തൃപ്തികരമായിരിക്കില്ല. കഠിനാദ്ധ്വാനം ആവശ്യമാണ്. 2021 സെപ്തംബർ 15 ന് വ്യാഴം മകരം രാശിയിലാകും വരെ ദോഷങ്ങൾ കുറയ്ക്കാൻ എല്ലാമാസവും ജന്മനക്ഷത്ര ദിവസം ഗണപതിഹോമവും ഹനുമാൻ സ്വാമിക്ക് വെണ്ണ നിവേദ്യവും ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തരാർച്ചനയും നടത്തണം. ശിവന് ധാരയും ശാസ്താവിന് നീരാജനവും നടത്തുന്നതും നല്ലതാണ്.

*മിഥുനക്കൂറ്*
(മകയിരം1/2, തിരുവാതിര, പുണർതം 3/4)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വ്യാഴത്തിന്റെ കുംഭം രാശി സ്ഥിതി ഭാഗ്യം വർദ്ധിപ്പിക്കും. എല്ലാവിധ സംരംഭങ്ങളിലും വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. പരസ്പര ധാരണയും ബഹുമാനവും വർദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരാം. സന്താന തട‌സം നേരിടുന്നവർക്ക് ചികിത്സകളിലൂടെ ഫലപ്രാപ്തി ലഭിക്കാം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിന് അവസരം കിട്ടും. നല്ല ജോലി ലഭിക്കുന്നതിനും വിദ്യാവിജയത്തിനും പ്രവേശന പരീക്ഷകളിലെ വിജയത്തിനും സാദ്ധ്യതയുണ്ട്. വ്യാഴം ഒൻപതിലേക്കു മാറുന്നതുകൊണ്ടുള്ള ഗുണഫലം വർദ്ധിക്കുന്നതിന് ജന്മനക്ഷത്രം തോറും ശിവന് വില്വപത്രാർച്ചന, ധാര, മാസം തോറും ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, വിഷ്ണുവിന് പാൽപ്പായസം, ശാസ്താവിന് നീല ശംഖുപുഷ്പം കൊണ്ട് അർച്ചന, നീരാജനം, എള്ള്പായസം എന്നിവ നടത്തുന്നത് നല്ലത്.

*കർക്കടകക്കൂറ്*
(പുണർതം 1/4, പൂയം, ആയില്യം)

എട്ടിലേക്ക് വരുന്ന വ്യാഴം ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ പ്രതികൂല ഫലങ്ങൾ നൽകും. മനസ്‌ ആത്മീയ പ്രവർത്തനങ്ങളിൽ അഭയം തേടും. പിതാവിന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നു. ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട് . അനാവശ്യമായി യാത്ര ചെയ്യേണ്ടി വരാം. ബാങ്ക് വായ്പ ലഭിക്കും. സമയം പലവിധത്തിലും എതിരാകും. സ്വന്തം നിലനിൽപ്പ് തന്നെ വിസ്മരിച്ച് ഭാവിയിൽ എതിരാകാവുന്ന കാര്യങ്ങൾ ചെയ്യും. അനാവശ്യമായി വ്യക്തിവിരോധത്തിന് ഇടവരുത്തും. അറിഞ്ഞുകൊണ്ട് ചില തെറ്റുകൾ ചെയ്യും. തെറ്റായി മരുന്ന് കഴിക്കാൻ ഇടവരാം. ഹോർമോൺ ചികിത്സകൾ നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. അഷ്ടമത്തിലെ വ്യാഴം കഷ്ടതയുടെ പര്യായമാണ്. കടബാദ്ധ്യതകൾ വരുത്തി വയ്ക്കാനിടവരുന്ന സമയമാണ്. കർക്കടകം വ്യാഴത്തിന്റെ ഉച്ചരാശിയായതിനാൽ ദോഷ തീവ്രത കുറയാം. ദോഷാവസ്ഥ തരണം ചെയ്യാൻ ജന്മനക്ഷത്രം തോറും ശിവക്ഷേത്രത്തിൽ ധാര, മൃത്യുജ്ഞയാർച്ചന എന്നിവ നടത്തണം. വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി സഹസ്രനാമാർച്ചന, നാരായണ സൂക്താർച്ചന, പാൽപ്പായസം, പുരുഷ സൂക്താർച്ചന എന്നിവ നടത്തുക. ഈ രാശിക്കാർ ഒരു വർഷത്തേക്ക് മാസം തോറും ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തുന്നതും നല്ലതാണ്.

*ചിങ്ങക്കൂറ്*
(മകം, പൂരം, ഉത്രം 1/4)

ശത്രുസ്ഥാനത്തു നിന്നും ഏപ്രിൽ 6 ന് വ്യാഴം മാറുന്നത് ഉത്തമമായ സ്ഥാനത്തേക്കാണ്. ശത്രുക്കളുടെ ഉപദ്രവം, രോഗങ്ങൾ, കള്ളന്മാരുടെ ഉപദ്രവം, പരീക്ഷകളിലെ വൈഷമ്യം ഇവ അനുഭവിച്ച് വിഷമിച്ച ഇവർക്ക് എല്ലാം അനുകൂലമാകുന്ന സ്ഥിതിയുണ്ടാകും. അപ്രതീക്ഷിത പ്രണയത്തിന് സാദ്ധ്യതയുണ്ട്. ദാമ്പത്യ ജീവിതം വളരെ നല്ലതായിരിക്കും. അകന്നു താമസിക്കുന്ന ദമ്പതികൾ തമ്മിൽ പുന:സമാഗമത്തിന് യോഗം. ജീവിത പങ്കാളി ജോലിയിൽ വലിയ നേട്ടങ്ങളും ആദരവും കരസ്ഥമാക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഈ സമയത്ത് വിവാഹം നടക്കാൻ സാദ്ധ്യത കാണുന്നു. ആരോഗ്യ സംബന്ധമായും അനുകൂലമായ സമയം. നല്ല സൗഹൃദബന്ധം, പങ്കുകച്ചവടത്തിലും കൂട്ടായ പ്രവൃത്തികളിലും നേട്ടം എന്നിവയാണ് മറ്റ് പ്രധാന ഫലങ്ങൾ. ദേവിക്ക് രക്തപുഷ്പാഞ്ജലി, അഷ്‌ടോത്തര അർച്ചന, ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം തൃക്കൈ വെണ്ണ, തുളസി മാല, വിഷ്ണുവിന് ശ്രീസൂക്താർച്ചന എന്നിവ നടത്തുന്നത് കൂടുതൽ സദ്ഫലങ്ങൾ നൽകും.

*കന്നിക്കൂറ്*
(ഉത്രം3/4,അത്തം, ചിത്തിര 1/2)

വ്യാഴം ആറിലേക്ക് വരുന്നു. സെപ്റ്റംബർ 15 വരെ വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും. ഭക്ഷണം നിയന്ത്രി ച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാം. ജോലികളിൽ തടസം നേരിടുന്നത് വിഷാദം സൃഷ്ടിക്കും. ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കാണുന്നു. ശത്രുക്കൾ കൊടുങ്കാറ്റായി ആഞ്ഞടിക്കും; എല്ലാവിധത്തിലും ഉപദ്രവിക്കാൻ ശ്രമിക്കും. എങ്കിലും ഈശ്വരാധീനം കൂട്ടിയാൽ പിടിച്ചുനിൽക്കാം. വ്യാഴം സന്താനകാരകനും കൂടി ആകയാൽ സന്താനങ്ങൾ ധനപരമായ ആഗ്രഹത്താൽ വിവിധ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ശരീരത്തിൽ കൊഴുപ്പിന്റെ അംശം കൂടും. പ്രമേഹം വർദ്ധിക്കും. കോടതി, പൊലീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാദ്ധ്യത. നരസിംഹസ്വാമിക്ഷേത്രത്തിൽ അർച്ചന, പാനകം, ശിവക്ഷേത്രത്തിൽ വില്വപത്രാർച്ചന അഘോരാർച്ചന ശാസ്താവിന് നീരാജനം വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ ശത്രുസംഹാരാർച്ചന വിഷ്ണുക്ഷേത്രത്തിൽ ഭാഗ്യസൂക്താർച്ചന എന്നിവ നടത്തുക. ഇവർ ഒരു വർഷത്തേക്ക് ഭദ്രകാളീ ക്ഷേത്രത്തിലോ നരസിംഹക്ഷേത്ര ത്തിലോ ദർശനം നടത്തുന്നത് ദോഷങ്ങൾ കുറയ്ക്കും.

*തുലാക്കൂറ്*
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വ്യാഴം അഞ്ചിലേക്ക് മാറുന്നത് പൊതുവായ ഭാഗ്യവർദ്ധന
നൽകും. നാലിലെ വ്യാഴത്തിന്റെ സമയത്ത് നടത്തിയ നിക്ഷേപങ്ങൾക്ക് അഞ്ചിലെ വ്യാഴം സദ്ഫലങ്ങൾ നൽകും. സന്താനങ്ങളില്ലാത്തവർക്ക് അത് ലഭിക്കുന്ന സമയമാണ്. അതുപോലെ ആൺസന്താനങ്ങളെ ആഗ്രഹിക്കുന്നവർക്ക് അതിന് ഭാഗ്യം കാണുന്നു. അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത വ്യാഴമാറ്റം രോഗ സ്ഥാനത്തേക്ക് ആകാനും അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും സാദ്ധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പഠനത്തിൽ വിജയം നേടാനും കഴിയും. ദാമ്പത്യ ജീവിതം ഹൃദ്യമായി തുടരും. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം ഇല്ലാതാകും. വരുമാനം വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹ യോഗമുണ്ട്. സുഹൃത്തുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ശാരീരികമായും മാനസികമായും ചില വിഷമങ്ങൾ അനുഭവപ്പെടാം. അതിന് പരിഹാരമായി ശനിയാഴ്ച ശാസ്താവിന് നീരാജനം, ജന്മനക്ഷത്രം തോറും ശിവക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, വിഷ്ണുക്ഷേത്രത്തിൽ വ്യാഴാഴ്ചകളിൽ പാൽപ്പായസം സഹസ്രനാമാർച്ചന എന്നിവ നടത്തുക.

*വൃശ്ചികക്കൂറ്*
(വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നാലിലെ വ്യാഴ സമയത്ത് ധനം നല്ല കാര്യങ്ങൾക്ക് ചെലവിടണം. ഓഹരി , ഭൂമി, സ്വർണ്ണാഭരണങ്ങൾ എന്നിവ വാങ്ങുന്നതിനും ദീർഘകാല നിക്ഷേപത്തിനും പണം ഉപയോഗിക്കേണ്ട നേരമാണിത്. വീട്, പുതിയ വാഹനം എന്നിവ വാങ്ങാം. വിദേശത്ത് ജോലിക്ക് ശ്രമിക്കാം. കുട്ടികൾക്ക് സമയം അത്ര അനുകൂലം ആയിരിക്കില്ല. ആത്മീയമായ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മന:ശാന്തി ലഭിക്കുന്ന സമയമാണ്. ചില സന്ദർഭങ്ങളിൽ ചെറിയ സാമ്പത്തിക പ്രതിസന്ധികൾക്കും സാദ്ധ്യത കാണുന്നു. മാതാവിന്റെ ആരോഗ്യം മോശമാകാൻ ഇടയുണ്ട്. ചില കുടുംബ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങൾ തമ്മിൽ തർക്കവും കലഹവും ഉണ്ടാകാം. ചില ബന്ധുക്കൾ ശത്രുതയോടെ പെരുമാറും. ആശുപത്രിയുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കേണ്ടി വരും. കുടുംബച്ചെലവ് വർദ്ധിക്കും. ജന്മനക്ഷത്രം തോറും ദേവീക്ഷേത്രത്തിൽ നെയ്‌വിളക്ക് നെയ്പായസം രക്തപുഷ്പാഞ്ജലി വിഷ്ണുവിന് പാൽപ്പായസം പുരുഷസൂക്താർച്ചന, തിങ്കളാഴ്ചകളിൽ ശിവക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം എന്നിവ നടത്തുന്നത് സദ്ഫലങ്ങൾ വർദ്ധിക്കാൻ നല്ലതാണ്.

*ധനുക്കൂറ്*
(മൂലം, പൂരാടം, ഉത്രാടം 1/4)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നിരവധി ഹ്രസ്വദൂര യാത്രകൾ നടത്താൻ അവസരം ലഭിക്കും. സഹോദരങ്ങളുടെ സ്‌നേഹവും സഹായവും കാണുന്നു. എങ്കിലും ചതിവിൽ പെട്ടേക്കാം എന്നതിനാൽ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ്. മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ച് അവർക്കായി ധനം ചെലവ് ചെയ്യാനിടവരാം. കടം കൊടുത്ത പണം തിരികെ കിട്ടാതിരിക്കാനാണ് സാദ്ധ്യത. ജാമ്യം നിന്നാൽ ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ട സ്ഥിതി സംജാതമാകാം. മാതാവിന്റെ ആരോഗ്യസ്ഥിതി ദുർബലമാകാം. മിക്ക കാര്യങ്ങളിലും തടസങ്ങൾ നേരിടാം. പ്രാർത്ഥനയിലൂടെ ഈശ്വരാധീനം വർദ്ധിപ്പിച്ച് വിഘ്നങ്ങളും ദുരിതങ്ങളും അകറ്റാം. മത്സരങ്ങളിൽ വിജയിക്കാൻ വളരെ കഠിനാദ്ധ്വാനം വേണ്ടി വരും. സ്ഥലം മാറ്റം ലഭിക്കും. പറ്റിപ്പോയ അബദ്ധങ്ങൾ കാരണം മന:സ്ഥാപം തോന്നും. സ്വജനങ്ങൾ സഹായിക്കും.
ദോഷപരിഹാരമായി മാസം തോറും സുബ്രഹ്മണ്യന് കുമാരസൂക്താർച്ചനയും പാലഭിഷേകവും ഭദ്രകാളിക്ക് ശത്രുസംഹാരാർച്ചനയും നരസിംഹക്ഷേത്രത്തിൽ ലക്ഷ്മീനരസിംഹപൂജയും നടത്തുക.

*മകരക്കൂറ്*
(ഉത്രാടം3/4, തിരുവേണം, അവിട്ടം 1/2)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വളരെ നല്ല സമയമാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബിസിനസുകാർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകും. ധനപരമായ പുരോഗതിയുണ്ടാകും. നല്ല വാക്കുകളാൽ ഏവരെയും സ്വാധീനിക്കാൻ കഴിയും. വളരെ ഹൃദ്യമായ സുഖാനുഭവങ്ങൾ അപ്രതീക്ഷിതമായി ലഭിക്കും. സ്ത്രീ പുരുഷ ബന്ധങ്ങൾ പുഷ്ടിപ്പെടും. കമിതാക്കളെ സംബന്ധിച്ചിടത്തോളം അനുഭൂതികരമായ സമയമാണിത്. സ്വാദിഷ്ടമായ ആഹാരം ആസ്വദിക്കും. ആഹാരത്തിനുള്ള അമിതമായ താത്പര്യം നിയന്ത്രിക്കണം. ജോലിയിൽ ഉയർച്ചയും വിദേശത്തു നിന്നും ധനലബ്ധിയും പ്രതീക്ഷിക്കാം. വിഷ്ണുവിന്‌ നാരായണ സൂക്താർച്ചന ശ്രീകൃഷ്ണന് തൃക്കൈവെണ്ണ തൃമധുരം, പാൽപ്പായസം വഴിപാടുകൾ കൂടുതൽ മെച്ചപ്പെട്ട ഫലം നൽകും.

*കുംഭക്കൂറ്*
(അവിട്ടം 1/2, ചതയം, പൂരുരൂട്ടാതി 3/4)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ മാനസികമായി മരവിപ്പ് അനുഭവപ്പെടും. എന്നാൽ ഈ സമയത്ത് ചില സുപ്രധാന തീരുമാനങ്ങളെടുക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ജന്മത്തിലെ വ്യാഴം സ്ഥാന ഭ്രംശം ഉണ്ടാക്കുന്നതാണ്. ബന്ധുക്കൾ അനാവശ്യമായി കലഹത്തിന് വരും. ഉദ്യോസ്ഥർക്ക് സ്ഥലമാറ്റം വരും. അത് ദൂരദേശത്തേക്ക് ആകാം. ചുരുങ്ങിയത് ഇരിപ്പിടത്തിന് സ്ഥാനമാറ്റം എങ്കിലും സംഭവിക്കും. വിദേശ യാത്രയ്ക്ക് സാദ്ധ്യത കാണുന്നു. യാത്രാ സാദ്ധ്യത മുന്നിൽ കണ്ട് തയ്യാറെടുക്കണം. സാമ്പത്തിമായി വിഷമതകൾ ഉണ്ടാകില്ലെങ്കിലും പല തരത്തിൽ ധനനാശം കാണുന്നു. ദോഷപരിഹാരമായി വിഷ്ണുവിന് തുലാഭാരം, കദളിപ്പഴനിവേദ്യം പുരുഷസൂക്താർച്ചന ശിവക്ഷേത്രത്തിൽ വില്വപത്രാർച്ചന, ഇളനീർ അഭിഷേകം ധാര, ഹനുമാൻ സ്വാമിക്ക് വടമാല, അവൽ നിവേദ്യം എന്നിവ നടത്തണം.

*മീനക്കൂറ്*
(പൂരുരൂട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വ്യാഴം പന്ത്രണ്ടിലേക്ക് വരുമ്പോൾ അപ്രതീക്ഷിതമായി അധിക ചെലവുകൾ ഉണ്ടാകും. ഇത് ഒഴിവാക്കാൻ സാധിക്കാത്ത തരത്തിലുള്ളതായിരിക്കും അതായത് മക്കളുടെ വിവാഹം, വീടുപണി അല്ലെങ്കിൽ വീടു മാറേണ്ടി വരിക, ആശുപത്രിച്ചെലവ് തുടങ്ങിയവ. കടം കൊടുത്ത് നഷ്ടം വരിക, സർക്കാർ കാര്യങ്ങൾ സാധിച്ചെടുക്കാൻ ചില ചെലവുകൾ വരിക, ധനനഷ്ടം സംഭവിക്കുകയോ, മനപ്പൂർവ്വം മോഹിപ്പിച്ച് ധനനഷ്ടം വരുത്തുകയോ ആകാം. ആരോഗ്യപരമായി സമയം അത്ര അനുകൂലമല്ല. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. ചെലവുകൾ വർദ്ധിക്കും. മതപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായി പങ്കെടുക്കും. ജോലിയുമായി ബന്ധപ്പെട്ട ദൂരയാത്ര ചെയ്യേണ്ടി വരും. കൂടുതൽ കഠിനാദ്ധ്വാനം ചെയ്യുകയും സാമ്പത്തിക നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്യണം. ദോഷമുള്ള സമയം അതിജീവിക്കാൻ ശിവന് ധാര വില്വപത്രാർച്ചന, വിഷ്ണുവിന് പുരുഷ സൂക്താർച്ചന, തുലാഭാരം, ദേവീക്ഷേത്രത്തിൽ ശത്രു സംഹാരാർച്ചന, വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ പായസം എന്നിവ മാസ തോറും നടത്തണം.

🙏🙏🙏🌹🙏🙏🙏

Sunday, April 4, 2021

വിഷു നക്ഷത്ര ഫലം

ഒരു രാശിയിൽ ഒരുവർഷം നിൽക്കേണ്ട വ്യാഴത്തിന് ഈ വർഷം അതിചാരം ഉണ്ട്, ഇപ്പോൾ മകരത്തിൽ നിൽക്കുന്ന വ്യാഴഭഗവാൻ ഇതാ കുംഭത്തിലേക്ക് പോകുന്നു, 
*വ്യാഴം ഏപ്രിൽ 5 തിങ്കളാഴ്ച രാത്രിയിൽ രാശി മാറുന്നു! അതിചാരം ആണ്, സൂക്ഷിക്കേണ്ടതാണ്*

തിരിച്ചു സെപ്റ്റംബർ മധ്യത്തോടെ മകരത്തിൽ എത്തുകയും ചെയ്യും.. ഗുണകരമല്ല ഈ അതിചാരം, ലോകത്തിനും  ദേശത്തിനും ജനങ്ങൾക്കും. ഈശ്വരാരാധന വർധിപ്പിച്ചു, ക്ഷേത്ര ദർശനങ്ങൾ നടത്തിയും ദോഷഫലങ്ങൾ കുറക്കാനും സൽഫലങ്ങൾ അനുഭവിക്കാനും പരിശ്രമിക്കേണ്ടതാണ്. ഏപ്രിൽ 5 തിങ്കൾ രാത്രി 12 മണിക്ക്ശേഷം ആണ് ഈ രാശിമാറ്റം.. അതായത് 6 ന് ഉദയത്തിന് മുൻപ്.
സെപ്റ്റംബർ 14വരെ വ്യാഴം അവിടെനിൽക്കും.

ഈ വ്യാഴമാറ്റം ഓരോ രാശിക്കാരെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.
ഒരു കാര്യം ഓർക്കുക, ഇത് പൊതുഫലമാണ്. എല്ലാവർക്കും ഒരേ ഫലം ഉണ്ടാവില്ല ഉറപ്പല്ലേ! ജാതകത്തിലെ ഗ്രഹസ്‌ഥിതിയാണ് പ്രധാനം. ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്ത് നിൽക്കുന്നവർക്ക് ദോഷഫലങ്ങൾ വരാനിടയില്ല , അതായത് ഇപ്പോൾ ഈ മാറ്റംകൊണ്ട് ഗുണം ഉണ്ടെന്ന് പറയുന്നവരുടെ ജാതകത്തിൽ വ്യാഴസ്ഥിതി ഒട്ടും അനുകൂലമല്ലെങ്കിൽ ഈ പറയുന്ന ഗുണഫലങ്ങൾ ഉണ്ടായിക്കോളണം എന്നില്ല 
ജാതകത്തിലെ ദശ, അപഹാരം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. എന്നാൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഈ ഗ്രഹമാറ്റത്തിന് കഴിഞ്ഞെന്നും വരാം.

*മേടക്കൂർ* - ( അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം )

മേടക്കൂറുകാർക്ക് വളരെ നല്ല സമയം വരുന്നു! എല്ലാ ഉയർച്ചയും പ്രതീക്ഷിക്കാം. വ്യാഴം പതിനൊന്നം ഭാവത്തിൽ എത്തുന്നു! സമ്പൽസമൃദ്ധി, ആരോഗ്യസൗഖ്യം, കുടുംബത്തിൽ വിവാഹകർമ്മം നടക്കുക, ആരംഭിച്ച വീട്പണി പൂർത്തീകരിക്കുക, വാഹനംലാഭം,കർമ്മലാഭം,  സൽ സന്താന ഭാഗ്യം സുഖകരമായ അന്തരീക്ഷം ഉണ്ടാവുക.. അങ്ങനെ പലതും അനുഭവിക്കാൻ ഇടയുണ്ട്.
സെപ്റ്റംബർ 14 വരെ ഇത് തുടരും. പിന്നീട് ഇത്തിരി മോശം ആയേക്കാം..

*ഇടവക്കൂർ* - ( കാർത്തിക അവസാനമുക്കാൽ ഭാഗം, രോഹിണി, മകയിരത്തിൽ ആദ്യ പകുതി )

ഭാഗ്യസ്ഥാനത്ത് നിന്നിരുന്ന വ്യാഴം കർമ്മസ്ഥാനത്തേക്ക് മാറുന്നത് അത്ര ഗുണകരമെന്ന് പറയാൻ വയ്യ. കർമ്മമാറ്റം ഉണ്ടായേക്കാം. ഉള്ള ജോലി നഷ്ടപ്പെടാതെ നോക്കണം. ജോലി മാറാൻ സാധ്യതയുണ്ടങ്കിൽ നൂറുശതമാനവും ഉറപ്പായ ശേഷമേ മാറാവൂ. ഒമ്പതിൽ ശനിയുണ്ട്, ഏഴിൽ കേതു, ജന്മത്തിൽ രാഹു... അപവാദം ഭർത്തൃ വിഷയത്തിൽ ദുഃഖം അങ്ങനെ പലതും പ്രശ്നങ്ങൾ ഉണ്ടാക്കാം. ഗുരുവായൂരപ്പനെ ഭജിക്കുക.. ശനിപ്രീതിയും വരുത്തുക എന്നാൽ വിഷമം ഒന്നും വരില്ല .

*മിഥുനക്കൂർ* - ( മകയിരത്തിലെ രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം )

മിഥുനക്കൂറുകാർക്ക് ഇത്തിരി ആശ്വസിക്കാൻ വകനൽകുന്നതാണ് ഈ മാറ്റം. ഒമ്പതിലെ വ്യാഴം ഗുണഫലംനൽകും. ആരോഗ്യസൗഖ്യം ഉണ്ടാവും. സാമ്പത്തികപ്രയാസങ്ങൾ നീങ്ങും. കുടുംബബന്ധങ്ങൾ ഊഷ്മളമാകും. പൂർവികസ്വത്ത് കിട്ടാനുണ്ടെങ്കിൽ കിട്ടാൻ സാധ്യതയുണ്ട്. പരദേവതാ  സങ്കേതങ്ങളിൽ ദർശനം നടത്താൻ ഭാഗ്യം ഉണ്ടാവും. സൽകർമങ്ങൾ, പുണ്യക്ഷേത്രദർശനം, ദാനം എന്നിവ നടത്താൻ ഇടവരും.. ചിലവ് വർദ്ധിക്കും 

*കർക്കടകക്കൂർ*  ( പുണർതം അവസാനകാൽഭാഗം, പൂയ്യം, ആയില്യം )

കർക്കടകക്കൂറുകാർക്ക് ഈ വ്യാഴമാറ്റം അത്ര ഗുണകരമല്ല എന്ന് പറയേണ്ടിവരുന്നു.. അഷ്ടമത്തിലേക്ക് ആണ് വ്യാഴം മാറുന്നത്! ഈശ്വരാധീനം കുറയുന്നു. എല്ലാറ്റിനും സഹായിയായി അനുഗ്രഹം ചൊരിയേണ്ട വ്യാഴം  ശുഭസ്ഥാനത്ത് അല്ലാതാവുന്നു. ജോലിനഷ്ടം, കുടുംബത്തിൽ അസ്വസ്ഥത, മക്കളെയും രക്ഷിതാക്കളെയും ആലോചിച്ചു മനോവിഷമം, വേണ്ടപ്പെട്ടവരുടെ വിരഹമോ പ്രയാസമോ ആലോചിച്ചു മനോവിഷമം, അങ്ങനെ ഒരുപാട് വിഷമങ്ങൾ മനസ്സിന് ഉണ്ടാവാം. ഗുരുവായൂരപ്പനെ വിടാതെ പിടിക്കണം. വിഷ്ണു സഹസ്രനാമം, നാരായണ കവചം എന്നിവ മുട്ടാതെ ജപിക്കുക.
സൽകർമങ്ങൾ - നാമജപംപോലും - വേണ്ട എന്ന് തോന്നും, അല്ലെങ്കിൽ മാറ്റിവെക്കും, മുടങ്ങും. മുടങ്ങാതെ ഇതൊക്കെ നടത്തുക.. രക്ഷകിട്ടും.

*ചിങ്ങക്കൂർ* - ( മകം, പൂരം, ഉത്രത്തിന്റെ ആദ്യകാൽ ഭാഗം )

ചിങ്ങക്കൂറുകാർക്ക് ഈ വ്യാഴമാറ്റം കുറെ ഗുണകരമാണ്. ഭാര്യാഭർതൃബന്ധം സുദൃഢമാകും. ദാമ്പത്യരംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ നീങ്ങും. വിവാഹം കഴിയാത്തവർക്ക് നല്ല വിവാഹആലോചനകൾ വരും. വിവാഹം ഉറപ്പിക്കാനോ നടക്കാനോ സാധ്യതയുണ്ട്. ശത്രുക്കൾ ദുർബലരായി മാറും. കുടുംബത്തിൽ ആരുടേയെങ്കിലുമൊക്കെ വിവാഹം നടക്കാനും നടത്താനും യോഗം ഉണ്ടാവും. പൊതുവെ ഗുണഫലങ്ങൾ അനുഭവിക്കും.

*കന്നിക്കൂർ* - ( ഉത്രത്തിന്റെ അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി )

കന്നിക്കൂറുകാർക്ക് വ്യാഴം പിഴക്കുന്നു! അപവാദങ്ങൾ കേൾക്കാൻ ഇടവരും. ശത്രുക്കൾ കൂടും. എല്ലാ മേഖലയിലും ഒരു മുൻപോട്ട്പോക്കിന് പ്രയാസം വന്നേക്കാം. കുടുംബകലഹം, ദാമ്പത്യ കലഹം എന്നിവവരാതെ ശ്രദ്ധിക്കണം.. ചെയ്യുന്ന പ്രവൃത്തികൾ ഭാര്യ/ഭർത്താവ് പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം.. ശ്രദ്ധയോടെ നീങ്ങേണ്ട ഒരു കാലം ആണ്. കർമ്മത്തിൽ താൽപ്പര്യം കുറയും ഈശ്വരപ്രാർത്ഥന നിർബന്ധം. മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തി യഥാശക്തി വഴിപാട് ചെയ്താൽ ദോഷം കുറയും. വാക്കിലും പ്രവൃത്തിയിലും നിയന്ത്രണം വേണം..

*തുലാക്കൂർ* - ( ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽ ഭാഗം )

വ്യാഴമാറ്റം കുറച്ച് ഗുണകരം എന്ന് പറയാം. നാലാംഭാവത്തിൽ നിൽക്കുന്നതിനേക്കാൾ നല്ലതാണ് അഞ്ചിലെ വ്യാഴം എന്ന് പറയുന്നു. മക്കളെക്കൊണ്ടും മക്കൾക്കും ഗുണാനുഭവങ്ങൾ ഉണ്ടാവാം. അതുപോലെ മക്കളുടെ ഉയർച്ച, മത്സരപരീക്ഷകളിലെ വിജയം തുടങ്ങിയവ മനസ്സുഖം നൽകും. ഗുരുവായൂരപ്പന് വഴിപാട്, നിത്യനാമജപം എന്നിവ സൽഫലങ്ങൾ പലതും അനുഭവിക്കാൻ ഇടനൽകും.. ഗുരുതുല്യരായവരെയും തന്നെക്കാൾ പ്രായംകൂടിയവരെയും ബഹുമാനിക്കുക, ആദരിക്കുക എന്നിവ നല്ലതാണ്. അവരുടെ അനുഗ്രഹം വാങ്ങുക വസത്രദാനം ചെയ്യുക

*വൃശ്ചികക്കൂർ* ( വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട )

ഇത്തിരി ഭേദം... അത്രയേ പറയാൻപറ്റൂ. മൂന്നിലെ വ്യാഴം വളരെ മോശം ആയിരുന്നു, ദോഷാനുഭങ്ങൾ ചിലത് അനുഭവിച്ചിട്ടുണ്ടാവും, അതിൽനിന്നും ഒരു ചെറിയ മോചനം.. അത്രയേ പറയാൻ പറ്റൂ. അവനവന്റെ സ്വന്തം ആൾ എന്ന് കരുതിയവരിൽനിന്ന് ചതി പറ്റാതെ നോക്കണം. വിശ്വസിച്ചആൾ ചതിക്കും എന്നൊരു കരുതൽ നല്ലതാണ് എപ്പോഴും. വാക്കുകൾ പ്രയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.. അതുമൂലം ശത്രുക്കൾ ഉണ്ടാവാം. കുടുംബബന്ധം ശക്തമാക്കാൻ ശ്രദ്ധിക്കണം. (കുടുംബപ്രശ്നങ്ങൾ തീരാൻ സാധ്യതയുണ്ട് ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്ത് ആണെങ്കിൽ ദോഷഫലങ്ങൾ കുറയും)
ഗുരുഭജനം, നാമജപം ഇവ സൽഫലം നൽകും.

*ധനുക്കൂർ* - ( മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ ഭാഗം )

ധനുക്കൂറുകാർക്ക് കുറച്ച് ഈശ്വരാധീനക്കുറവ് വരുമോ എന്ന് ശങ്കിക്കണം വ്യാഴം മൂന്നിലേക്ക് പോകുന്നു.. പോരാത്തതിന് ഏഴരശ്ശനി അവസാന ഭാഗം..ഈശ്വരചിന്ത അതൊന്നെ രക്ഷയുള്ളൂ.. ശനീശ്വരനാമം ജപിക്കുന്നവർക്ക് പേടിക്കാൻ ഒന്നുമില്ല. വിഷ്ണുസഹസ്രനാമം, അഷ്ടോത്തരം, വ്യാഴത്തിന്റെ പീഡാഹരണമന്ത്രം എന്നിവ ജപിച്ചാൽ ഫലം ഉറപ്പാണ്. നാരായണ മന്ത്രം യാതൊരു മടിയുംകൂടാതെ എന്നും എപ്പോഴും ജപിക്കുക.. ഒന്നും പേടിക്കാനില്ല എന്നല്ല, മറിച്ച് നല്ല ഫലങ്ങൾ ഉണ്ടാവും..എല്ലാവരുടെയും ശത്രുത വരുത്താതെ  ശ്രദ്ധയോടെ പെരുമാറുക

*മകരക്കൂർ* - ( ഉത്രാടം അവസാനമുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതിഭാഗം )

ജന്മവ്യാഴത്തിന്റെ കഷ്ടത തല്ക്കാലംമാറി ഒരു ചെറിയ ആശ്വാസംവരുന്നകാലം തുടങ്ങുന്നു! സ്വല്പം ആശ്വാസം എന്നെ പറയാൻ കഴിയൂ, കാരണം സെപ്റ്റംബർ മധ്യത്തോടെ വ്യാഴം തിരിച്ചു മകരത്തിൽത്തന്നെ എത്തും. എങ്കിലും ഒരു ആശ്വാസം. ജോലി നഷ്ടമായവർക്ക് ജോലി കിട്ടാം..ഏഴരശ്ശനിയിൽ ജന്മശ്ശനിയാണ്! മധ്യവയസ്സ് ആയവർക്ക് നടക്കാൻ, ഇരിക്കാൻ ഒക്കെ പ്രയാസം ഉള്ള കാലം! കാൽവേദനമൂലം ക്ഷേത്രദർശനംപോലും മുടങ്ങിയിരിക്കും! അതൊക്കെ ഒന്ന് തുടങ്ങാം.. ചെറിയ ചെറിയ ആശ്വാസങ്ങൾ. തടസ്സങ്ങൾ എല്ലാം നീങ്ങാൻ തുടങ്ങും. സാമ്പത്തിക പ്രശ്നങ്ങളിൽഒരു അയവ് വരും. ഭൂമി ലാഭവും കാണുന്നു

*കുംഭക്കൂർ* - ( അവിട്ടം രണ്ടാംപകുതി, ചതയം, പൂരോരുട്ടാതി ആദ്യമുക്കാൽ ഭാഗം )

പന്ത്രണ്ടിൽ നിൽക്കുന്ന വ്യാഴം ജന്മത്തിലേക്ക് വരുന്നു, ഏഴരശ്ശനി തുടരുന്നു, നാലിൽ രാഹു ഉണ്ട്, കർമസ്ഥാനത്ത് കേതുവും... എന്നാലും എല്ലാം നശിക്കേണ്ട പന്ത്രണ്ടിലെ വ്യാഴം മാറുകയാണ് എന്നത് ഒരു ചെറിയ - വളരെ ചെറിയ - ആശ്വാസമാകാം. എന്നാലും രക്ഷപെട്ടു എന്ന് ധരിക്കരുത്. ഈശ്വര പ്രാർത്ഥന നിർബന്ധം. ഗുരുവായൂരപ്പൻ, ഗണപതി, ശാസ്താവ്, ശിവൻ, നാഗങ്ങൾ.. എല്ലാവരെയും ജപിച്ചും ഭജിച്ചും വഴിപാട് ചെയ്‌തും സന്തോഷിപ്പിക്കണം.. ചിലവ് കൂടം ഈശ്വര പ്രാർത്ഥന വർദ്ധിപ്പിക്കുക ഏത് പ്രയാസങ്ങളും നീക്കും..

*മീനക്കൂർ* - ( പൂരോരുട്ടാതി അവസാനകാൽ ഭാഗം, ഉത്രട്ടാതി, രേവതി )

മീനക്കൂറുക്കാർക്ക് വ്യാഴമാറ്റം ഗുണകരമല്ല. ഇതുവരെ കുറച്ചു ദിവസമായി വ്യാഴം നല്ല സ്ഥാനത്ത് - പതിനൊന്നാംഭാവത്തിൽ - നിന്നിരുന്ന വ്യാഴം ഇതാ പന്ത്രണ്ടിലേക്ക് മാറുന്നു. നഷ്ടകഷ്ടങ്ങൾ വരാതെ ശ്രദ്ധിക്കണം. പുതുതായി ഇൻവെസ്റ്റ്‌ ചെയ്യരുത്. ഇറക്കിയ പണം തിരിച്ചുകിട്ടാൻ പ്രയാസം ആയതുകൊണ്ട് പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമല്ല വിദേശ യാത്രക്ക് തടസ്സം മാറും. ഈശ്വരഭജനം നടത്തിയാൽ എല്ലാം ശരിയാക്കാം.. പറ്റുമെങ്കിൽ ഗുരുവായൂർ ദർശനം നടത്തുക. തൊട്ടടുത്ത വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് ചെയ്യണം..

ഈ പറഞ്ഞതൊക്കെ പൊതുഫലങ്ങൾ ആണ് എന്ന് ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്നു. എല്ലാവരെയും ഒരേപോലെ എല്ലാ ദോഷവും ബാധിക്കില്ലല്ലോ.
ജാതകത്തിലെ വ്യാഴസ്ഥിതി, നിലവിലെ ദശ, അപഹാരം തുടങ്ങി പലതും ബാധിക്കും ഓരോരുത്തരെയും ജാതകം അനുസരിച്ച് മാറ്റം കാണും. പക്ഷേ, മോശസ്ഥിതി ആണ് മേല്പറഞ്ഞതൊക്കെ എങ്കിൽ ഈ ദോഷംകൂടി ആവുമ്പോൾ പ്രശ്നം കൂടില്ലേ.. അതുകൊണ്ട് ഈശ്വരഭജനം കൂടുതൽ ആക്കണം. ഒട്ടും പ്രയാസം ഇല്ലാതാക്കുവാൻ ഭഗവൽ പ്രീതി വർദ്ധിപ്പിക്കുക
വ്യാഴം പിഴച്ചു എന്നാൽ ദുരിതം അല്ല, മറിച്ചു നല്ലത് അനുഭവിക്കാൻ നമുക്ക് യോഗം ഉണ്ടാവില്ല എന്നതാണ്. അപ്പോൾ ആണ് ഈശ്വരപ്രാർത്ഥന വേണ്ടത്.

എല്ലാവർക്കും നല്ലത് വരട്ടെ.. 🙏

വിഷുക്കണി

വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ...

1.നിലവിളക്ക്   
2. ഓട്ടുരുളി  
3. ഉണക്കലരി  
4. നെല്ല്  
5.നാളികേരം  
6.സ്വർണ്ണ നിറമുള്ള കണിവെള്ളരി  
7. ചക്ക 
8. മാങ്ങ, മാമ്പഴം  
9. കദളിപ്പഴം  
10.വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
11.കൃഷ്ണവിഗ്രഹം  
12.കണിക്കൊന്ന പൂവ്  
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ) 
14.തിരി  
15. കോടിമുണ്ട് 
16. ഗ്രന്ഥം
17.നാണയങ്ങൾ
18.സ്വർണ്ണം  
19. കുങ്കുമം  
20. കണ്മഷി  
21. വെറ്റില  
22. അടക്ക  
23. ഓട്ടുകിണ്ടി  
24. വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്.കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്...

Tuesday, March 23, 2021

പൂരം കഥ

" നേരത്തെ കാലത്തേ വരണേ കാമാ.. കുഞ്ഞാങ്ങലത്താറാട്ടിനു പോലേ കാമാ..... തെക്കൻ ദിക്കില് പോലേ കാമാ തെക്കത്തി പെണ്ണുങ്ങള് ചതിക്കുമേ കാമാ...വരും കൊല്ലം നേരത്തെ കാലത്തെ വരണേ കാമാ.... "

 

മീനമാസത്തിലെ പൂരം നക്ഷത്രത്തിലെ സന്ധ്യവേളകളിൽ വടക്കൻ കേരളത്തിലെ ചന്ദ്രഗിരി പുഴയ്ക്കും കണ്ണൂർ വളപട്ടണം പുഴയ്ക്കുമിടയിലെ നാട്ടിൻപുറങ്ങളിലെ പ്ലാവുകളുടെ ചോട്ടിൽ കത്തിച്ചു വച്ച നിലവിളക്കുകളുടെയും ഉപ്പു തൊടാത്ത ശർക്കരയും തേങ്ങയും ഉരുക്കിയൊഴിക്കുന്ന ഓട്ടടയുടെയും അകമ്പടിയോടെ വീട്ടുകാർ ഈ വാമൊഴി ഉറക്കെ ചൊല്ലുന്നുണ്ടാകും.... പ്ലാവിൻ ചോട്ടിൽ ചാണകം കൊണ്ടും മണ്ണ് കൊണ്ടും മീനത്തിലെ കാർത്തിക മുതൽ  ഒൻപതു നാളുകളിലായി ഉണ്ടാക്കിയ കാമദേവന്റെ രൂപങ്ങൾ അവരുടെ യാത്രമൊഴി കേട്ട് നില വിളക്കിന്റെ വെട്ടത്തിൽ നിൽക്കുന്നുണ്ടാകും...." നേരത്തെ കാലത്തെ വരണേ കാമാ... "എന്ന ഇടറിയ സ്വരം രാത്രിയുടെ ഗൂഢതയ്ക്കിടയിലും സൗന്ദര്യത്തോടെ മുഴങ്ങിക്കൊണ്ടേയിരിക്കും.... കാമദേവന്മാർ ആ യാത്രമൊഴി കേട്ട് പതിയെ രാത്രിയിലേക്ക് ഇറങ്ങുന്നുണ്ടാകും... ഒൻപതു നാളുകളായി തങ്ങൾക്ക് വെള്ളവും പൂക്കളും ശർക്കരയടയും അർപ്പിച്ച വീട്ടുകാർക്ക് നന്ദി ഓതിക്കൊണ്ട് അവർ ഇരുട്ടിലേക്ക് യാത്രയാകും....

വല്ലാത്തൊരു മാസ്മരിക സൗന്ദര്യമാണ് ഗ്രാമങ്ങൾക്കും ഗ്രാമങ്ങളുടേതായ ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും...നാട്ടിൻപുറങ്ങളിൽ ജനിച്ചു വളർന്നവർക്ക് മാത്രം ലഭിക്കുന്ന മധുരമുള്ള അനുഭവങ്ങൾ.....വളർച്ച രുചിക്കുന്ന കാലത്ത് ഒരു പുഞ്ചിരിയോടെ പഴയ ബാല്യത്തിലേക്ക് പോകാൻ കൊതിപ്പിക്കുന്ന ഓർമകൾ...

തരകാസുരനെ വധിക്കാൻ വേണ്ടി പരമശിവന്റെ തപസ്സു ഉണർത്താൻ ദേവന്മാർ കാമദേവനെ നിയോഗിച്ചു. എന്നാൽ തപസ്സിന് ഭംഗം നേരിട്ട ശിവൻ തന്റെ തൃക്കണ്ണ് തുറന്നു കാമദേവനെ ഭസ്മമാക്കി.പതിയുടെ ജീവൻ തിരികെ നൽകാൻ കാമദേവന്റെ പത്നി ശിവനോട് അപേക്ഷിക്കുകയും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് പൂരം നാൾ വരെയുള്ള നാളുകളിൽ കാമദേവന്റെ രൂപം പൂക്കൾ കൊണ്ടും പശുവിന്റെ ചാണകം കൊണ്ടും മണ്ണ് കൊണ്ടും ഉണ്ടാക്കി പൂജിക്കണമെന്നും. ഒൻപതാം നാൾ പൂരം നാളിൽ രാത്രിയിൽ കാമദേവൻ പുനർജീവിക്കും എന്ന് ശിവൻ വാക്ക് നൽകി. കാമദേവന്റെ പത്നി രതിദേവിയും മറ്റുള്ള അപ്സരസ്സുകളും അപ്രകാരം ചെയ്തു എന്നും. കാമദേവൻ പുനർജനിച്ചു എന്നുമാണ് ഐതിഹ്യം.

എന്റെ ബാല്യത്തിൽ ഏറെ കാത്തിരുന്ന നാളുകളാണ് പൂരക്കാലം. വേനലവധി തുടങ്ങിയ നാളുകളായതിനാൽ കാർത്തിക നാൾ രാവിലെ മുതൽ കൂട്ടുകാരോടൊപ്പം പൂക്കൾ തേടി ഇറങ്ങും. ചെമ്പകം, അതിരാണി പൂക്കൾ, മുരിക്കും പൂക്കൾ.. തുടങ്ങി നാട്ടിൻപുറങ്ങളിൽ മീനമാസങ്ങളിൽ സുലഭമായി ലഭിക്കുന്ന പൂക്കളൊക്കെ രാവിലെ തന്നെ പറിച്ചെടുത്തു കവുങ്ങിൻ പാളയിൽ വെള്ളം തളിച്ച് വയ്ക്കും. വൈകിട്ട് കുളി കഴിഞ്ഞു കിണറിനടുത്തായി നിലത്ത് ചാണകം കുടഞ്ഞു, കാഞ്ഞിരത്തിന്റെ ഇലകളിൽ ഭസ്മം എടുത്തു വയ്ക്കും. വിളക്ക് കത്തിച്ചു അതുമെടുത്തു കിണറ്റിനടുത്തേക്ക്...പാളയിലെ പൂക്കൾ കിണ്ണത്തിലേക്ക് എടുത്തു വച്ചു അതും കയ്യിൽ പിടിച്ചു മൂന്നു പ്രദക്ഷിണം... കയ്യിലുള്ള പൂക്കൾ നിലത്തേക്ക് അർപ്പിക്കും. ചെമ്പകം കൊണ്ട് മൂന്നു വട്ടം പൂക്കൾക്ക് വെള്ളം നൽകും... രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും പൂക്കൾക്ക് വെള്ളം നൽകണം... നാലം നാൾ മുതൽ പൂക്കൾ നടുമുറ്റത്തു ചാണകം കൊണ്ട് ഉണ്ടാക്കിയ കാമദേവന്റെ രൂപങ്ങളോടൊപ്പം അർപ്പിക്കണം... ചാണകം ഉരുട്ടിയിരുട്ടി കാമദേവന്റെ രൂപങ്ങൾ ഉണ്ടാക്കുന്നത് ആക്കാലങ്ങളിൽ ഏറെ ഇഷ്ട്ടമുള്ള ഒന്നാണ്....തലയുടെ രൂപത്തിൽ ഒരു കുഞ്ഞു ചാണക ഉരുള ഉണ്ടാക്കി, കുന്നിക്കുരു കൊണ്ട് കണ്ണുകൾ വച്ച്, ചെമ്പകം കൊണ്ട് കിരീടം വച്ച് കൊടുത്തു..... പിന്നീടുള്ള നാളുകളിൽ നിത്യേന കാമരൂപങ്ങൾ മുറ്റത്തു നിറയും....

ഒൻപതാം നാൾ രാവിലെ മുതൽ മണ്ണ് തേടിയുള്ള യാത്രയാണ്.... അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  അരിപ്പൊടിയും ശർക്കരയും തേങ്ങയും കൂട്ടി ഉണ്ടാക്കുന്ന "പൂരട" യ്ക്കും... ഉപ്പിടാത്ത പാൽക്കഞ്ഞിക്കുമായുള്ള കാത്തിരിപ്പ്.... ഇഷ്ട്ടമുള്ള വിഭവങ്ങളിൽ ഒന്നാമനാണ് ചമത ഇലകളിലോ, പ്ലാവിലകളിലോ, ഉപ്പില ഇലകളിലോ വച്ച് ആവിയിൽ ഉണ്ടാകുന്ന  " പൂരട.. " പൂരട കഴിക്കാനായി മാത്രം പൂരത്തിന്റെ പിറ്റേന്നാൾ ബന്ധു വീടുകളിൽ കയറിയിറങ്ങും.... അത്രത്തോളം പ്രിയപ്പെട്ടതും രുചിയേറിയതുമായിരുന്നു എനിക്ക് പൂരട.

ഒൻപതാം നാൾ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു മണ്ണ് കൊണ്ട് അത്യാവശ്യം വലുപ്പത്തിൽ കാമദേവന്റെ രൂപങ്ങളെ ഉണ്ടാക്കും. അമ്മാമ ഉണ്ടാക്കുന്ന കാമദേവന്റെ രൂപങ്ങൾ എന്തൊരു മനോഹരമായിരുന്നു...! ചെമ്പകമൊട്ടുകൾ വാഴയിലയുടെ നാരുകളിൽ കോർത്തെടുക്കുന്ന മാലയും.. മുരിക്കിന് പൂവും ചെമ്പകവും കൊണ്ട് ഈർക്കിലിൽ കോർത്തു എടുക്കുന്ന വലിയ കിരീടം... അരിമണികൾ കൊണ്ട് പല്ല്... മുരിക്കിന് പൂവിന്റെ ഇതളുകൾ കൊണ്ട് ചുണ്ടുകൾ.... കുന്നിക്കുരു കൊണ്ട് കണ്ണ്...ഇത്തരം ആഭരണങ്ങൾ അണിഞ്ഞു കൈ കൂപ്പി നിൽക്കുന്ന കാമരൂപങ്ങൾ... അവരുടെ മുന്നിൽ കത്തുന്ന നിലവിളക്ക്... വാഴയിൽ പ്ലാവില കൊണ്ടുള്ള കുമ്പിളുകളിൽ ഉപ്പിടാത്ത പാൽക്കഞ്ഞി... ഓരോ പ്ലാവില കുമ്പിളിലും ഓരോ തിരി കത്തിച്ചു വച്ചിട്ടുണ്ടാകും.... കാമനും ചുറ്റിലും പൂക്കൾ... അന്ന് ഏറ്റവും പ്രധാനം കാടുകളിൽ മാത്രം ലഭിക്കുന്ന ജട പൂവുകളാണ്....തോട്ടു വക്കത്തും കാടുകളിലും കയറിയിറങ്ങി ജടപൂക്കൾ പറിക്കാൻ കൂട്ടുകാർ മത്സരിക്കും... കാമദേവനെ വച്ച് കഴിഞ്ഞാൽ പിന്നെ ഓട്ടമാണ് അയൽവക്കത്തുള്ള .. ഏതു വീട്ടിലാണ് ഏറ്റവും കൂടുതൽ ജടപ്പൂക്കൾ.... എവിടെയാണ് വലുപ്പം കൂടുതലുള്ള കാമനുള്ളത് എന്നൊക്കെ അന്വേഷിക്കാൻ..... ഓരോ വീട്ടിലും മുറ്റത്തോ ഇറയത്തോ ആയി പൂക്കൾക്ക് നടുവിൽ കാമൻ തല ഉയർത്തി നിൽക്കുന്ന കാഴ്ച എന്തൊരു ഐശ്വര്യം ഏറിയതാണ്...

രാത്രിയായാൽ എല്ലാ വീടുകളിലെയും സ്ത്രീകൾ മുഴുവൻ അടുക്കളയിൽ "പൂരട" ഉണ്ടാക്കുന്ന തിരക്കിലായിരിക്കും... ഉപ്പു ചേർക്കാത്ത രണ്ടോ മൂന്നോ അടകൾ പ്ലാവിലയിൽ ചുരുട്ടി തീയിൽ ചുട്ടെടുക്കും... ഇറയത്തും മുറ്റത്തും ഉള്ള കഴിഞ്ഞ ഒൻപതു നാളുകളിലായി അർപ്പിച്ച പൂക്കളും കാമന്റെ രൂപങ്ങളും തടുപ്പയിൽ കോരിയെടുക്കും.... വിളക്കിന്റെയും കിണ്ടിയുടെയും അകമ്പടിയോടെ അവരെയും കൊണ്ട് പ്ലാവില ചോട്ടിലേക്ക്....അപ്പോഴൊക്കെ ഓരോ വീട്ടിൽ നിന്നും ഉറക്കെയുറക്കെ കൂക്കുന്നുണ്ടാകും... ആ കൂവൽ കേൾക്കുമ്പോഴാണ് കാമനെ കൊണ്ടാക്കാൻ ആയി എന്ന് അടുത്ത വീട്ടുകാർ അറിയുന്നത്.... ശേഷം അവരും അവരുടെ കാമനെയും കൊണ്ടാക്കും...

നിലത്ത് കാമന്മാരെ വച്ചതിനു ശേഷം അരിയെറിഞ്ഞു പ്രാർത്ഥിക്കും...... പിന്നീട് ഇടറുന്ന സ്വരത്തോടെ... ചിലപ്പോഴൊക്കെ കണ്ണുകൾ നിറയും... അമ്മയുടെയും അമ്മാമയുടെയും അടക്കം... നാട്ടിൻപുറത്തെ നിഷ്കളങ്കതയുടെ... വിശ്വാസത്തിന്റെ കണ്ണുനീർ... കഴിഞ്ഞ ഒൻപതു ദിനങ്ങൾ നമ്മൾ വെള്ളം കൊടുത്തു പോറ്റിയ കാമന്മാരെയാണ് യാത്രയാക്കുന്നത്.... പ്ലാവിന്റെ ചോട്ടിൽ നിന്നും തിരികെ വരുമ്പോൾ കണ്ണീരോടെ ആ വായ്മൊഴി വീണ്ടും....

" നേരത്തെ കാലത്തേ വരണേ കാമാ..... വരും കൊല്ലം നേരത്തെ വരണേ കാമാ...."

ഇന്നും പ്ലാവിന്റെ ചോട്ടിൽ പോയി നിന്നാൽ എത്രയോ വർഷങ്ങൾ മുൻപുള്ള കുന്നിക്കുരുകൾ ഉണ്ടാകും...വർഷങ്ങളായി ഞാൻ കൊണ്ടാക്കിയ കാമന്റെ കണ്ണുകൾ.....

മനസ്സ് വീണ്ടും കൊതിക്കുന്നു പഴയ പൂരക്കുട്ടിയാകാൻ.... എത്രയൊക്കെ ആവർത്തിക്കാൻ ശ്രമിച്ചാലും... ബാല്യത്തിലെ പൂരത്തിന്റെ സൗന്ദര്യം..ആഹ്ലാദവും തിരികെ വരുന്നതേയില്ല എന്ന നോവ് മനസ്സിനെ നൊമ്പരപ്പെടുത്തുന്നു....ഇത്തരം ആഘോഷങ്ങളൊക്കെ പുതു തലമുറകൾക്ക് അന്യമാകുമ്പോഴും ഓർമകളിൽ ഇവയ്ക്കെന്നും പത്തരമാറ്റ് തിളക്കമാണ്..... നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ സൗന്ദര്യങ്ങളിൽ ഒന്നായി പൂരവും മാറുന്നു....

Tuesday, March 16, 2021

തിരുവിഴ മഹാദേവൻ

*💥തിരുവിഴ ശ്രീമഹാദേവ ക്ഷേത്രം💥*
⚜️🔱⚜️🔱⚜️
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തെക്ക്‌ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ തിരുവിഴ മഹാദേവ ക്ഷേത്രം.

ലോകക്ഷേമാര്‍ത്ഥം കാളകൂട വിഷം കഴിച്ച സങ്കല്‍പ്പത്തില്‍, ഭഗവാന്‍ ശ്രീപരമശിവന്‍ സ്വയംഭൂ ലിംഗത്തില്‍ കിഴക്ക് ദര്‍ശനമായി ഇവിടെ വാഴുന്നു.. അതുകൊണ്ട് തന്നെ ക്ഷേത്രം "കൈവിഷം" ഛര്‍ദ്ദിപ്പിക്കുന്ന ചടങ്ങിലൂടെ പ്രസിദ്ധമാണ് .

ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌:-
പണ്ട്‌ ഇവിടം കാടുപിടിച്ചുകിടന്നിരുന്ന പ്രദേശമായിരുന്നു. കാടിനകത്ത്‌ ഒരു കുളവും, കുളത്തില്‍ എപ്പോഴും ആമകളുമുണ്ടായിരുന്നു. ആമകളെ പിടിക്കുക എന്നത്‌ കുളത്തിന്‌ ചുറ്റും അധികം അകലത്തിലല്ലാതെ താമസിച്ചിരുന്ന ഉള്ളാളന്മാര്‍ പതിവാക്കിയിരുന്നു.

അതിന്‌ പറ്റിയ കമ്പും അവര്‍ ഉപയോഗിച്ചുപോന്നു. ഒരു ദിവസം ഉള്ളാള സ്ത്രീ കുളത്തിലിറങ്ങി ആമകളെ പിടിക്കാന്‍ വേണ്ടി കൈയിലുണ്ടായിരുന്ന കമ്പ്‌ ഉപയോഗിച്ച്‌ കുത്തി. അപ്പോഴതാ കുത്തേറ്റ ഭാഗത്തുനിന്നും രക്തം ചീറ്റി വരുന്നു. അതുകണ്ട്‌ ഭയന്നോടിയ ഉള്ളാള സ്ത്രീ, സ്ഥല ഉടമയായ അറയ്ക്കല്‍ പണിക്കരുടെ അടുത്തെത്തി. പണിക്കര്‍ പരിവാര സമേതം എത്തിയപ്പോള്‍ അതാ കുളം നിറയെ രക്തം കലര്‍ന്ന വെള്ളം. അത്‌ നിശ്ശേഷം വറ്റിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നെ കുളത്തിലിറങ്ങി പരിശോധിച്ചപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന സ്വയംഭൂലിംഗം കണ്ടു.. അതിന്‍റെ നാലാം നാള്‍ അവിടെ വന്നുചേര്‍ന്ന ഒരു സിദ്ധന്‍റെ നിര്‍ദ്ദേശപ്രകാരം കുളം നികത്തുകയും അവിടെ ക്ഷേത്രം നിര്‍മ്മിച്ച്‌ സ്വയംഭൂലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം.

ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നതാണ്‌ ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം. ഗര്‍ഭഗൃഹം ഭൂനിരപ്പില്‍ നിന്നും താഴെയാണ്‌., മഴ പെയ്താല്‍ ഇവിടെ വെള്ളം കയറും.

മാറാരോഗങ്ങള്‍ക്ക്‌ മരുന്നു നല്‍കുന്ന രീതി ക്ഷേത്രത്തിലുണ്ട്‌..,...
വളരെ പുരാതനകാലം മുതല്‍ നടന്നുവരുന്ന ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന്‌ അനുഭവസ്ഥര്‍. സാക്ഷ്യം ചെയ്യുന്നു. കൈവിഷ ബാധിതരും മനോരോഗികളുമായി നിരവധി പേര്‍ നിത്യവും ക്ഷേത്രത്തിലെത്താറുണ്ട്‌..

മരുന്നു സേവിക്കുന്നവര്‍ ചില പ്രത്യേക ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മരുന്ന് സേവിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഒരു ലഹരിപദാര്‍ത്ഥവും ഉപയോഗിക്കരുത്. ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്ന് കഴിക്കാന്‍ പാടില്ല. മരുന്ന് കഴിക്കാനെത്തുന്നവരുടെ കൂടെ നിര്‍ബന്ധമായും രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.

മരുന്ന് കഴിക്കുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തിച്ചേരണമെന്നും ,രാത്രിയിലെ നാഗയക്ഷി ഗുരുതിയില്‍ പങ്കെടുത്ത് പ്രസാദം കഴിച്ചിരിക്കണമെന്നും വ്യവസ്ഥ ഉണ്ട്..

പിറ്റേ ദിവസം ക്ഷേത്രപരിസരത്തുള്ള ഒരുതരം ചെടിയുടെ നീരെടുത്ത്‌ പാലും മരുന്നും കൂട്ടിക്കലര്‍ത്തി പന്തീരടിപൂജാ സമയത്ത്‌ മേല്‍ശാന്തി അകത്ത്‌ നിവേദിച്ച ശേഷം രോഗിക്ക് കൊടുക്കുന്നു. മരുന്നുകുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈവിഷം ഛര്‍ദ്ദിക്കും. അതിനുശേഷം ഭൂതകാല നാഗയക്ഷിക്ക്‌ നിവേദിച്ച പാല്‍പ്പായസം രോഗി കഴിക്കുന്നതോടെ മരുന്ന്‌ ഉപയോഗിക്കുന്നതിന്‍റെ ചടങ്ങുകള്‍ അവസാനിക്കും.

ഛര്‍ദ്ദിപ്പിക്കുന്നതിന് വേണ്ട മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തില്‍ തന്നെ വളരുന്ന ഒരു കാട്ടുചെടിയില്‍ നിന്നാണ്. ഇതിന്‍റെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത് കിണ്ടിയില്‍ ഒഴിച്ചാണ് നല്‍കുന്നത്. മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള പാലോടത്തു കുടുംബക്കാരാണ്. ക്ഷേത്രത്തിലെ ആറാട്ട് ദിവസം ചികിത്സയില്ല ..

ഈ ചടങ്ങ് ആരംഭിച്ചതിനെപ്പറ്റി വ്യക്തമായ ഐതിഹ്യങ്ങളൊന്നുമില്ല. വില്വമംഗലം സ്വാമിയാണ് ഇത് ആരംഭിച്ചതെന്നും അതല്ല ക്ഷേത്രം പണ്ട് ബുദ്ധഭിക്ഷുക്കളുടേതായിരുന്നുവെന്നും അവരാണ് ഈ ചടങ്ങ് തുടങ്ങിയതെന്നുമുളള അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഔഷധസേവയ്ക്കും "നാഗാര്‍ജ്ജുനന്‍" എന്ന ഒരു ബുദ്ധപണ്ഡിതനുമായും ബന്ധം പറഞ്ഞുവരാറുണ്ട്.
പഴയ തറവാടുകളുടേയും ക്ഷേത്രങ്ങളുടേയും വാസ്തു ശില്പ മാതൃകകളും പേരുകളും ബുദ്ധ ജൈനമത പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നത് ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്നു.

ശ്രീകോവിലിനോട്‌ ചേര്‍ന്ന്‌ കന്നിമൂലയില്‍ ഗണപതി,
വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.

മീനമാസത്തില്‍ തിരുവാതിര ആറാട്ടായി വരത്തക്കവിധം പത്തുദിവസത്തെ ഉത്സവം. ചതയത്തിനാണ്‌ കൊടിയേറ്റം. കളിയനാട്ടു കുടുംബക്കാരുടെ വക കോടിക്കയര്‍ വരവ്‌ വിശേഷ ചടങ്ങാണ്‌.

ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല - ആലപ്പുഴ റൂട്ടില്‍ കണിച്ചുകുളങ്ങര തിരുവിഴ സ്റ്റോപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം.🙏🏻

*ഹരി ഓം*

*ഓം നമ:ശിവായ*
🔥🙏🔥

Thursday, March 11, 2021

ഭസ്മധാരണം

ഭസ്മം ശരീരത്തിന്റെ ഓരോ ഭാഗത്തും ധരിക്കുമ്പോൾ വ്യത്യസ്ത ഫലങ്ങൾ; അറിയാം

ഭസ്മധാരണം മഹേശ്വരപ്രീതികരമാണ് . ഭസ്മധാരണത്തോടുള്ള ശിവക്ഷേത്ര ദർശനം അതീവ ഫലദായകവുമാണ്.  നിത്യേനയുള്ള ഭസ്മധാരണം സർവ പാപശമനത്തിനും ശിവകടാക്ഷത്തിനും കാരണമാകും എന്നാണ് വിശ്വാസം . ഭഗവാനെ അഭിഷേകം ചെയ്ത ഭസ്മം ധരിക്കുന്നത് അത്യുത്തമം. 

എല്ലാ ഭൗതികവസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണു ഭസ്മം. ഭസ്മത്തോടൊപ്പം കുങ്കുമം തൊടുന്നത് ശിവശക്തി പ്രതീകമാണ് .സന്ധ്യക്ക്‌ വിളക്ക് തെളിയിച്ചുകഴിയുമ്പോൾ ഭസ്മധാരണ ശേഷം ഭക്തിയോടെ നാമം ജപിക്കാൻ പ്രായമായവർ ഉപദേശിക്കാറുണ്ട് .ഇതിനു പിന്നിലൊരു ശാസ്ത്രീയ വശം ഉണ്ട് . സായം സന്ധ്യയിൽ അന്തരീക്ഷം വിഷാണുക്കൾ നിറഞ്ഞിരിക്കും .ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. 

ഭസ്മം ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ധരിക്കുന്നതിനു ഓരോ ഫലങ്ങളാണ്. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, കണങ്കാലുകള്‍ എന്നീ ഭാഗങ്ങളിലാണു സാധാരണയായി ഭസ്മധാരണം നടത്തുന്നത്. ശരീരത്തിന്റെ പ്രധാന ഭാഗവും ജ്ഞാനത്തിന്റെ കേന്ദ്രസ്ഥാനവുമായ നെറ്റിത്തടത്തിൽ ഭസ്മക്കുറി തൊടുന്നത് ഈശ്വരചൈതന്യം വർധിപ്പിക്കുന്നു. ഉച്ചിയിലും നെറ്റിയിലും തൊട്ടാൽ ആലസ്യമകലും. കൈകളിലും കഴുത്തിലും  നെഞ്ചിലും ധരിച്ചാൽ സകല പാപങ്ങളും നീങ്ങും. ആർത്തവം, പുല, വാലായ്മ എന്നീ കാലങ്ങളിൽ ഭസ്മക്കുറി തൊടുന്നത്‌ ഒഴിവാക്കണം.

രാവിലെ കുളി കഴിഞ്ഞ ശേഷം ഭസ്മം നനച്ചും സന്ധ്യാ നേരങ്ങളിൽ നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ. നനഞ്ഞ  ഭസ്മത്തിന് ശരീരത്തിൽ അമിതമായുള്ള ഈർപ്പത്തെ വലിച്ചെടുക്കാനും നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനും ഉള്ള കഴിവുണ്ട്. ചുരുക്കത്തിൽ പവിത്രമായ ഭസ്മത്തിന് ഔഷധഗുണവുമുണ്ട്‌. പ്രഭാതസ്നാനത്തിനു ശേഷം മാത്രമേ ഭസ്മം നനച്ചു തൊടാവുള്ളു. പുരുഷൻമാർ രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ . എന്നാൽ, സ്ത്രീകൾ ഭസ്മം നനച്ചു തൊടാൻപാടില്ല .

ശരിയായവണ്ണം നിർദിഷ്ട ശരീരഭാഗങ്ങളിൽ  ഭസ്മം ധരിക്കുന്നതു ശരീരത്തിനും മനസ്സിനും ബുദ്ധിക്കുണർവിനും ഉത്തമമത്രേ. ചൂണ്ടുവിരല്‍ ഉപയോഗിച്ച് തൊടാൻ പാടില്ല. നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണു ഭസ്മം തൊടേണ്ടത്. ഒറ്റ ഭസ്മക്കുറി എല്ലാവര്‍ക്കുമണിയാം. സന്യാസിമാര്‍ മാത്രമേ മൂന്നു ഭസ്മക്കുറി അണിയാന്‍ പാടുള്ളൂ. ഓരോ ഭസ്മരേഖയും തനിക്കു കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗൃഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. 
ഭസ്മധാരണ ശ്ലോകം

ശ്രീകരം ച പവിത്രം ച ശോക നിവാരണം

ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം

Sunday, February 21, 2021

അമ്മ മൂകാംബിക

🕉️💢🕉️💢🕉️💢🕉️💢🕉️💢🕉️

*കൊല്ലൂർ മൂകാംബികാക്ഷേത്രം*


കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം.


മംഗലാപുരത്ത് നിന്നും NH 66 പാത വഴി ഏകദേശം 130 കിലോമീറ്റർ റോഡ് മാർഗ്ഗമോ ട്രെയിൻ മാർഗ്ഗം ബൈന്ദൂർ ഇറങ്ങി 30 കിലോമീറ്റർ സഞ്ചരിച്ചാലും ഈ ക്ഷേത്രത്തിലെത്താം. ആദിപരാശക്തിയാണ് മൂകാംബിക എന്നാണ് വിശ്വാസം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്വയമാണ് മൂകാംബിക. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് മൂകാംബിക എന്ന്‌ സങ്കല്പമുണ്ട്. ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ശ്രീചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള ഈ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് ഭഗവതിയുടെ മൂന്ന് രൂപങ്ങളുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുമുണ്ട്. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗസംഹാരിയായ "കഷായം" ഇവിടുത്തെ പ്രസാദമാണ്. ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും, ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. ശിവൻ (നാല് ഭാവങ്ങൾ), ഗണപതി (മൂന്ന് രൂപങ്ങൾ), സുബ്രഹ്മണ്യൻ, വീരഭദ്രൻ, ഹനുമാൻ, വിഷ്ണു, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മീനമാസത്തിലെ കൊടിയേറ്റുത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന "നവരാത്രി-വിജയദശമി'' ഉത്സവവും "വിദ്യാരംഭവും" ഇവിടെ പ്രധാനമാണ്. ചണ്ഡികാഹോമം പ്രധാന വഴിപാടാണ്. മൂകാംബികയിലെ കുങ്കുമം ഭക്തർ അമൂല്യമായ കരുതുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ശാക്തേയ ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും ക്ഷേത്രത്തിൽ മലയാളികളുടെ പ്രവാഹമായിരിയ്ക്കും. എന്നെങ്കിലും മലയാളികൾ വരാതായാൽ അന്ന് ദേവി കേരളത്തിലേയ്ക്ക് പോകും എന്നാണ് വിശ്വാസം.

*മൂകാംബികാ തത്ത്വം*

മൂകാംബികയെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർത്ഥികളും കലാസാഹിത്യ സിനിമാ മേഖലകളിലെ പ്രമുഖരും ഈ പുണ്യക്ഷേത്രം ധാരാളമായി സന്ദർശിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബിക ദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും പഠനതാല്പര്യവും വാക്ചാതുരിയും സിദ്ധിക്കുമെന്നു വിശ്വാസം. ലോകനാഥയായ മൂകാംബിക തന്നെയാണ് പരമാത്മാവും, പ്രകൃതിയും, വികൃതിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും, പരബ്രഹ്മവും, കുണ്ഡലിനി ശക്തിയുമെല്ലാം എന്ന് ഭക്തർ വിശ്വസിക്കുന്നു. "ദുർഗ്ഗതിനാശിനി" ആയിട്ടാണ് ദുർഗ്ഗയെ സങ്കല്പിച്ചിരിക്കുന്നത്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഈശ്വരന്റെ പ്രചോദനമായ "ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി" എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

*ഐതിഹ്യം*

ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്‌. കോലൻ എന്നു പേരുള്ള ഒരു മഹർഷി ഇവിടെ ഒരുപാടുകാലം ദേവി പരാശക്തിയുടെ പ്രീതിയ്ക്കായി തപസ്സിരുന്നുവത്രേ. ആ അവസരത്തിൽത്തന്നെ കംഹാസുരൻ എന്നൊരു അസുരനും "അമരത്വം" നേടാനായി ഇതേ പ്രദേശത്തിൽ മൃത്യുഞ്ജയനായ ശിവനെ തപസ്സു ചെയ്തുവന്നിരുന്നു. തപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ വാഗ്‌ദേവിയായ സരസ്വതി ലോകരക്ഷാർത്ഥം മൂകനാക്കി. അങ്ങനെ അസുരന് "മൂകാസുരൻ" എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനായ മൂകാസുരൻ കോല മഹർഷിയെയും ദേവീഭക്തരെയും ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദുർഗ്ഗാഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, കോലമഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കൽപം. ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷത്തിലെ അഷ്ടമിനാളിലാണ് ദേവി ഇവിടെ സ്വയംഭൂവായി അവതരിച്ചതെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ആ ദിവസം ഇവിടെ ജന്മാഷ്ടമി എന്ന് അറിയപ്പെടുന്നു.
കേരളത്തിൽ മഹാസരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ ദുഃഖിച്ച ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ പ്രസാദിച്ചു "മഹാസരസ്വതി" പ്രത്യക്ഷപ്പെട്ടു എന്നും, കേരളത്തിലേക്ക് ഭഗവതിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ, അമ്മയുടെ ഇഷ്ടപ്രകാരം ഈ പ്രദേശത്ത്, അന്ന് ദർശനം കൊടുത്ത അതേ രൂപത്തിൽ, സ്വയംഭൂ ശിവലിംഗത്തിന് പുറകിലായി അദ്ദേഹം ജഗദീശ്വരിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും ക്ഷേത്രത്തിൽ പിന്തുടർന്നു വരുന്നത്. ശിവനോടൊപ്പം ഇരിക്കുന്നതിനാൽ മഹാദേവിക്ക് "പാർവതീ" ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു.

*ക്ഷേത്ര നിർമ്മിതി*

*ക്ഷേത്രപരിസരവും മതിലകവും*

കൊല്ലൂർ ഗ്രാമത്തിന്റെ നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുവശവും നിരവധി മലകൾ ചുറ്റിനിൽക്കുന്നു. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ കാണാം. പടിഞ്ഞാറുഭാഗത്ത് അര കിലോമീറ്റർ മാറി മാരികാംബാക്ഷേത്രം എന്ന മറ്റൊരു ദേവീക്ഷേത്രവും, അവിടുന്ന് അല്പം മാറി സിദ്ധേശ്വരക്ഷേത്രം എന്ന ചെറിയ ശിവക്ഷേത്രവുമുണ്ട്. തെക്കേ നടയിൽ ക്ഷേത്രം തന്ത്രിമാരുടെ വീട് സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ അഗ്നിതീർത്ഥം എന്ന പേരിൽ ഒരു കൊച്ചു അരുവി ഒഴുകിപ്പോകുന്നുണ്ട്. ഇതിന്റെ തെക്കുഭാഗത്തുകൂടെ പോയാൽ മറുകരയിലെത്താം. കുടജാദ്രിയിൽ നിന്ന് വരുന്ന ഈ അരുവിയും മറ്റ് 63 അരുവികളും ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുവച്ച് സംഗമിച്ചാണ് സൗപർണ്ണികയാകുന്നത്. തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി വലംപിരി ഗണപതിഭഗവാന്റെ ക്ഷേത്രമുണ്ട്. വലത്തോട്ട് തുമ്പിക്കൈ നീട്ടിനിൽക്കുന്ന ഗണപതിയാണ് വലംപിരി ഗണപതി എന്നറിയപ്പെടുന്നത്. സാമാന്യം വലിപ്പമുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. ഈ ഗണപതിയെ തൊഴുതുവേണം ദേവിയെ ദർശിയ്ക്കാൻ എന്നാണ് ചിട്ട. കിഴക്കേ നടയിൽ ക്ഷേത്രം വക ചെരുപ്പ് കൗണ്ടറുണ്ട്. ഇതിനടുത്താണ് ക്ഷേത്രത്തിലെ ആനകളെ പാർപ്പിയ്ക്കുന്നത്.
കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയുംതന്നെ വലിപ്പമുള്ള ദീപസ്തംഭവുമാണ്. തനി കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ദീപസ്തംഭത്തിൽ ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. 'സ്തംഭഗണപതി' എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്.
സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ 'സരസ്വതീമണ്ഡപം'. ഇവിടെ സരസ്വതീദേവിയുടെ ഒരു വിഗ്രഹമുണ്ട്. ഇതിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്. ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ വന്ന് തങ്ങളുടെ നൃത്തസംഗീതമികവുകൾ പ്രകടമാക്കാറുണ്ട്. ഒട്ടുമിക്ക ദിവസവും ഇവിടെ ധാരാളം കലാകാരന്മാരെ കാണാം. ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് എല്ലാ വർഷവും തന്റെ ജന്മദിനമായ ജനുവരി 10-ന് ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം ചെയ്യുന്നതും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്.
സരസ്വതീമണ്ഡപത്തിന്റെ തൊട്ടടുത്ത് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി അടുത്തടുത്ത് അഞ്ച് ശ്രീകോവിലുകൾ കാണാം. ഇവയിൽ ആദ്യത്തെ ശ്രീകോവിലിൽ പഞ്ചമുഖഗണപതിപ്രതിഷ്ഠയും മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. ശിവപ്രതിഷ്ഠകൾ കുടികൊള്ളുന്ന ശ്രീകോവിലുകളിലെ പ്രതിഷ്ഠകൾ യഥാക്രമം (തെക്കുനിന്ന് വടക്കോട്ട്) പ്രാണലിംഗേശ്വരൻ, പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നിങ്ങനെ അറിയപ്പെടുന്നു. നഞ്ചുണ്ടേശ്വരന്റെ ശ്രീകോവിലിൽ മാത്രമാണ് നന്ദിപ്രതിഷ്ഠയുള്ളത്. അതിനാൽ ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. പടിഞ്ഞാറേ ഗോപുരത്തിന് പുറത്ത് വടക്കുഭാഗത്തായി ഒരു ചെറിയ ക്ഷേത്രം കാണാം. ഇവിടെ ചാമുണ്ഡേശ്വരിയാണ് പ്രതിഷ്ഠ. ദേവീസങ്കല്പത്തിൽ മൂന്ന് വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. വടക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി രണ്ട് ശ്രീകോവിലുകൾ കാണാം. ഇവയിൽ ഒന്നിൽ ഹനുമാനും മറ്റേതിൽ മഹാവിഷ്ണുവുമാണ് പ്രതിഷ്ഠകൾ. വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ രഥങ്ങൾ ഉത്സവക്കാലമൊഴിച്ചുള്ള സമയങ്ങളിൽ സൂക്ഷിച്ചുവയ്ക്കുക. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രൻ കുടികൊള്ളുന്നു. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രന്റെ സങ്കല്പം. ആദ്യം വീരഭദ്രനെ തൊഴണം എന്നാണ് ആചാരം. വീരഭദ്രന്റെ ശ്രീകോവിലിന് മുന്നിൽ ഒരു തുളസിത്തറയുണ്ട്. ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്.

*ശ്രീകോവിൽ*


കന്നഡശൈലിയിൽ കരിങ്കല്ലിൽ തീർത്തതാണ് ഇവിടെയുള്ള ചതുരശ്രീകോവിൽ. കേരളത്തിലെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളെ അപേക്ഷിച്ച് കാഴ്ചയിൽ വളരെ ചെറുതും അനാകർഷകവുമാണ് ഈ ശ്രീകോവിൽ. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. എങ്കിലും സ്വതേ ഒരു ആകർഷണമുണ്ട്. മുകളിലേയ്ക്ക് കന്നഡശൈലിയിൽ കെട്ടിപ്പൊക്കിയ ശ്രീകോവിലിന്റെ സ്വർണ്ണത്താഴികക്കുടം ക്ഷേത്രത്തിന്റെ മുഖമുദ്രയാണ്. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹവും സ്വയംഭൂലിംഗവും പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ഇരിയ്ക്കുന്ന രൂപത്തിലുള്ള പഞ്ചലോഹവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീമൂകാംബികാദേവി കുടികൊള്ളുന്നു. ചതുർബാഹുവായ ദേവിയുടെ തൃക്കൈകളിൽ ശംഖചക്രവരദാഭയമുദ്രകൾ കാണാം. പഞ്ചലോഹവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. വിഗ്രഹത്തിന്റെ തൊട്ടുമുന്നിലാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ സ്വയംഭൂലിംഗം കാണപ്പെടുന്നത്. സുവർണ്ണരേഖയോടുകൂടിയ ഈ ലിംഗത്തിന് ഏകദേശം ഒരടി ഉയരം കാണും. സുവർണ്ണരേഖ ഇതിനെ രണ്ടായി പകുത്തിട്ടുണ്ട്. ഇവയിൽ വലത്തെ പകുതി ത്രിമൂർത്തികളെയും ഇടത്തെ പകുതി അവരുടെ ശക്തികളെയും പ്രതിനിധീകരിയ്ക്കുന്നു. നിർമ്മാല്യദർശനത്തിനു മാത്രമേ ഈ രൂപത്തിൽ ദർശനമുണ്ടാകൂ. പ്രധാനവിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല. എല്ലാം സ്വയംഭൂലിംഗത്തിലാണ് നടത്തുന്നത്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് ജഗദംബികയായ ശ്രീമൂകാംബികാദേവി മഹാകാളി-മഹാലക്ഷ്മി-മഹാസരസ്വതി-ശിവശക്തി ഐക്യരൂപമായി കൊല്ലൂരിൽ കുടികൊള്ളുന്നു.

*നാലമ്പലം*

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. കന്നഡശൈലിയിൽ തന്നെയാണ് നാലമ്പലവും പണിതിരിയ്ക്കുന്നതെങ്കിലും കേരളീയശൈലിയിലാണ് ഇതിന്റെ മേൽക്കൂര കാണപ്പെടുന്നത്. മേൽക്കൂര ചെമ്പുമേഞ്ഞാണ് ഇരിയ്ക്കുന്നത്. നാലുവശത്തും വരിനിൽക്കാനുള്ള സൗകര്യമുണ്ട്. ഇതിൽ എന്നും ഭക്തജനങ്ങളുടെ തിരക്കായിരിയ്ക്കും. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി ദശഭുജഗണപതിപ്രതിഷ്ഠയുണ്ട്. പത്തുകൈകളോടുകൂടിയ ഗണപതിയാണ് ദശഭുജഗണപതി എന്ന പേരിൽ അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയാണ് ദശഭുജഗണപതി. തെക്കുപടിഞ്ഞാറുഭാഗത്താണ് ശങ്കരപീഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യർ ദേവിയെ സ്തുതിച്ച് സൗന്ദര്യലഹരി എഴുതിയത് ഇവിടെ വച്ചാണെന്ന വിശ്വാസത്തെത്തുടർന്നാണ് ഈ പേരുവന്നത്. ഇവിടെ ശങ്കരാചാര്യരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തെക്കുഭാഗത്തുതന്നെയാണ് ചില വിശേഷാൽ പൂജകൾ നടത്തുന്നതും. നാലമ്പലത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു കിണറുണ്ട്. ഈ കിണറ്റിലാണ് പണ്ട് ത്രിമധുരം നിക്ഷേപിച്ചിരുന്നത്. പിന്നീട് ഇത് നിരോധിച്ചു.

*നിത്യപൂജകൾ*

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബികാക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം സ്വയംഭൂലിംഗത്തിൽ അഭിഷേകം. പഞ്ചലോഹവിഗ്രഹത്തിൽ അഭിഷേകങ്ങൾ നടത്താറില്ല. അഞ്ചരയോടെ ഒരു നാളികേരം ഉപയോഗിച്ചുള്ള ഗണപതിഹോമം തുടങ്ങുന്നു. രാവിലെ ആറരയ്ക്ക് ഉഷഃപൂജ. ദന്തധാവനപൂജ എന്നാണ് ഇവിടെ ഉഷഃപൂജ അറിയപ്പെടുന്നത്. ദേവി പല്ലുതേയ്ക്കുന്ന സങ്കല്പത്തിൽ നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പേരുവന്നത്. ഏഴേകാലിന് ദന്തധാവന മംഗളാരതിയും ഏഴരയ്ക്ക് പഞ്ചാമൃതാഭിഷേകവും നടത്തുന്നു. ഏഴേമുക്കാലിന് ദേവിയ്ക്ക് നിവേദ്യമാണ്. തുടർന്ന് എട്ടുമണിയോടെ എതിരേറ്റുപൂജയും അതിനുശേഷം ഉഷഃശീവേലിയും നടത്തപ്പെടുന്നു. ക്ഷേത്രത്തിൽ ആനകളുണ്ടെങ്കിലും ശീവേലി നടത്തുന്നത് ആനപ്പുറത്തേറിയല്ല. ശീവേലിബിംബം തലയിലേറ്റിയാണ് ഇവിടെ എഴുന്നള്ളിയ്ക്കുന്നത്. പതിനൊന്നരയ്ക്ക് ഉച്ചപ്പൂജയും പന്ത്രണ്ടരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കുന്നു.
ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമായത്തോടനുബന്ധിച്ച് മഹാദീപാരാധന. പ്രദോഷപൂജ എന്നാണ് ഇവിടെ ദീപാരാധന അറിയപ്പെടുന്നത്. ഈ പൂജയോടനുബന്ധിച്ച് പഞ്ചാമൃതാഭിഷേകവും പതിവാണ്. തുടർന്ന് രാത്രി ഏഴുമണിയ്ക്ക് നിവേദ്യവും ഏഴേകാലിന് അത്താഴപ്പൂജയും നടത്തുന്നു. അത്താഴപ്പൂജയോടനുബന്ധിച്ചുള്ള മംഗളാരതിയ്ക്ക് സലാം മംഗളാരതി എന്നാണ് പേര്. ഒരിയ്ക്കൽ ഈ മംഗളാരതിയുടെ സമയത്ത് ക്ഷേത്രത്തിനടുത്തുകൂടെ കടന്നുപോയ ടിപ്പു സുൽത്താൻ ഈ കാഴ്ച കണ്ട് സ്തബ്ധനാകുകയും ഇസ്ലാമിക രീതിയിൽ സലാം പറയുകയും ചെയ്തു എന്ന കഥയെ ആസ്പദമാക്കിയാണ് ഈ പേര് പറയപ്പെടുന്നത്. അത്താഴപ്പൂജ കഴിഞ്ഞാൽ ഉപദേവതകൾക്കുള്ള പൂജകളാണ്. തുടർന്ന് എട്ടുമണിയോടെ ഇവർക്കുള്ള നിവേദ്യവും ദീപാരാധനയും. എട്ടേകാലിന് അത്താഴശീവേലി തുടങ്ങുന്നു. ഈയവസരത്തിൽ ദേവീവിഗ്രഹം സരസ്വതീമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവരുന്ന ചടങ്ങുമുണ്ട്. അതിപ്രധാനമാണ് ഈ ചടങ്ങ്. ഈ സമയത്ത് അവിലും നാളികേരവുമാണ് നിവേദ്യങ്ങളായി ദേവിയ്ക്ക് സമർപ്പിയ്ക്കുന്നത്. വിദ്യാഭിവൃദ്ധി ആഗ്രഹിയ്ക്കുന്നവർക്ക് ഈ ദർശനം അതിവിശേഷമായി കണക്കാക്കപ്പെടുന്നു. നിവേദ്യത്തിനുശേഷം വിശേഷാൽ പൂജയും മംഗളാരതിയും നടത്തുന്നു. ഈ സമയത്ത് എല്ലാ വാദ്യോപകരണങ്ങളും അകമ്പടിയായി വായിയ്ക്കുന്നു. ഇവയ്ക്കൊപ്പം ഭക്തരുടെ നാമജപവുമുണ്ടാകും. ഈ ചടങ്ങ് കഴിഞ്ഞാൽ ദേവിയെ ശ്രീകോവിലിലേയ്ക്ക് തിരിച്ചെഴുന്നള്ളിയ്ക്കുന്നു. തുടർന്ന് ഒമ്പതുമണിയോടെ ദേവിയുടെ പ്രധാന നിവേദ്യമായ കഷായതീർത്ഥം നേദിയ്ക്കുന്നു. ഇതിനോടനുബന്ധിച്ചും ഒരു പൂജയുണ്ട്. അത് പൂർത്തിയാകുന്നതോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.
അഡിഗ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ബ്രാഹ്മണസമൂഹമാണ് ഈ ക്ഷേത്രത്തിലെ തന്ത്രി, മേൽശാന്തി സ്ഥാനങ്ങൾ അലങ്കരിയ്ക്കുന്നത്. ഇവർ സാധാരണയായി ദേവിയെ മാത്രം പൂജിയ്ക്കുന്നവരാണ്. ഭട്ട് എന്നറിയപ്പെടുന്ന മറ്റൊരു ബ്രാഹ്മണസമൂഹമാണ് ഇവിടെ കീഴ്ശാന്തിപ്പണി ചെയ്തുവരുന്നത്.

*ഉത്സവങ്ങൾ*

*കൊടിയേറ്റുത്സവം*

ഫാൽഗുനമാസത്തിലെ (മലയാളം കലണ്ടറിൽ മീനമാസം) ഉത്രം നാളിൽ കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷം. ഇതിനോടനുബന്ധിച്ച് മൂലം നാളിൽ നടക്കുന്ന രഥോത്സവം വളരെ വിശേഷമാണ്. രഥോത്സവം ഒമ്പതാം നാൾ വരും വിധത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്. കർണാടക മാതൃകയിൽ നടത്തപ്പെടുന്ന ഉത്സവമാണെങ്കിലും കേരളീയഭക്തരും ധാരാളമായി പങ്കെടുക്കുന്ന വിശേഷമാണ്. പത്തുദിവസവും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. ഉച്ചയ്ക്കുള്ള ശതരുദ്രാഭിഷേകമാണ് പ്രധാന താന്ത്രികവിശേഷം. നൂറുതരം അഭിഷേകദ്രവ്യങ്ങൾ കൊണ്ട് സ്വയംഭൂലിംഗത്തിൽ നടത്തുന്ന അഭിഷേകത്തിനാണ് ശതരുദ്രാഭിഷേകം എന്ന പേരുവന്നത്. വൈകീട്ട് അഞ്ചരയ്ക്കും രാത്രി പത്തുമണിയ്ക്കും ദേവിയെ പുറത്തേയ്ക്കെഴുന്നള്ളിയ്ക്കുന്ന ചടങ്ങുണ്ടാകും. ഓരോ ദിവസവും ഓരോ വാഹനത്തിലിരുത്തിയാണ് എഴുന്നള്ളത്ത്.
എട്ടാം ദിവസമായ മൂലം നാളിലാണ് ക്ഷേത്രത്തിലെ മഹാരഥോത്സവം നടത്തപ്പെടുന്നത്. ദേവിയുടെ ജന്മനക്ഷത്രദിവസമാണ് ഫാൽഗുനമാസത്തിലെ മൂലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ബ്രഹ്മരഥം എന്നറിയപ്പെടുന്ന ഏഴുനിലകളോടുകൂടിയ മഹാരഥം അന്നാണ് എഴുന്നള്ളിയ്ക്കുന്നത്. ഈ ദിവസം പതിവിലും രണ്ടുമണിക്കൂർ നേരത്തേ നടതുറക്കുന്നു. തുടർന്ന് ഗണപതിഹോമം. ഇവയ്ക്കുശേഷം രാവിലെ എട്ടുമണിയോടെ രഥോത്സവത്തിനുള്ള പൂജകൾ തുടങ്ങും. മുഹൂർത്തബലി, ക്ഷിപ്രബലി, രഥബലി തുടങ്ങിവയാണ് രഥോത്സവത്തിന് മുന്നോടിയായ പ്രധാന ചടങ്ങുകൾ. തുടർന്ന് രഥാരോഹണവും അതിനുശേഷം പ്രതീകാത്മക രഥചലനവും തുടങ്ങും. ക്ഷേത്രനടയിൽ നിന്ന് ഏതാനും ദൂരം വരെ രഥം എഴുന്നള്ളിയ്ക്കുന്നതാണ് ഈ ചടങ്ങ്. ദേവിയുടെ രണ്ട് വിഗ്രഹങ്ങൾ ഒരുമിച്ച് എഴുന്നള്ളിയ്ക്കുന്ന ഏക അവസരം ഇതാണ്.
എന്നാൽ, പ്രധാന എഴുന്നള്ളത്ത് നടക്കുന്നത് വൈകീട്ട് അഞ്ചുമണിയ്ക്കാണ്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് സൗപർണ്ണികാതീരത്തെ ഓലകമണ്ഡപം (ആറാട്ട് മണ്ഡപം) വരെയാണ് എഴുന്നള്ളത്ത്. രഥം വലിയ്ക്കാൻ ആയിരക്കണക്കിന് ഭക്തരാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് മൂകാംബികാസന്നിധിയിലേയ്ക്ക് വരുന്നത്. വാദ്യമേളങ്ങളുടെയും ദേവീമന്ത്രജപങ്ങളുടെയും അകമ്പടിയോടെ രഥം വലിച്ച് ഓലകമണ്ഡപത്തിലെത്തിയ്ക്കുകയും അവിടെ വിശേഷാൽ പൂജകൾ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ്ക്കുകയും ചെയ്യുന്നു. ക്ഷേത്രനടയിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം ദൂരമേയുള്ളൂവെങ്കിലും എഴുന്നള്ളത്ത് അവിടെയെത്താൻ ഏകദേശം ഒരു മണിക്കൂറെടുക്കും. തിരിച്ചും അത്രയും സമയം തന്നെ.
പിറ്റേദിവസം വൈകീട്ടാണ് ആറാട്ട്. അന്ന് വിശേഷാൽ പൂജകൾക്കുശേഷം ദേവീവിഗ്രഹം പ്രദക്ഷിണമായി സൗപർണ്ണികാതീരത്തേയ്ക്ക് കൊണ്ടുപോകുകയും ഓലകമണ്ഡപത്തിൽ വയ്ക്കുകയും ചെയ്യുന്നു. ഏഴുമണിയോടെ ഓക്കുളി മഹോത്സവം തുടങ്ങുന്നു. ഉത്തരേന്ത്യൻ മഹോത്സവമായ ഹോളിയോട് സാദൃശ്യമുള്ള ഒരു ചടങ്ങാണിത്. ശാന്തിക്കാരും ഭക്തരും പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞും പീച്ചാംകുഴൽ വഴി നിറമടങ്ങിയ വെള്ളം തെറിപ്പിച്ചും ആഘോഷിയ്ക്കുന്ന ഈ ചടങ്ങ് കഴിഞ്ഞിട്ടാണ് ദേവിയുടെ ആറാട്ട്. ഇതിനുമുമ്പായി ദേവീവിഗ്രഹത്തിൽ അഭിഷേകവും പുഷ്പാർച്ചനയും നടത്തുന്നു. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ വിഗ്രഹവുമായി സൗപർണ്ണികാനദിയിൽ മൂന്നുപ്രാവശ്യം മുങ്ങുന്നു. ദേവീസാന്നിദ്ധ്യം കൊണ്ട് പവിത്രമായ നദിയിൽ ഭക്തരും മുങ്ങുന്നു. പിന്നീടാണ് തെപ്പോത്സവം എന്നറിയപ്പെടുന്ന ചടങ്ങ്. ദേവീവിഗ്രഹം തോണിയിലിരുത്തി മൂന്നുവട്ടം പ്രദക്ഷിണം വയ്പിയ്ക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങുകൾക്കെല്ലാം ശേഷമാണ് ദേവിയുടെ പള്ളിവേട്ട. ആറാട്ടിനുശേഷം പള്ളിവേട്ട നടക്കുന്നത് കേരളീയാചാരത്തിന് വിരുദ്ധമാണെന്നത് ശ്രദ്ധേയമാണ്. നദീതീരത്തെ ഒരു പറമ്പിൽ പ്രത്യേകം തയ്യാറാക്കി വച്ച സ്ഥലത്ത് അമ്പെയ്യുന്നതാണ് ഈ ചടങ്ങ്. തുടർന്ന് ഓലകമണ്ഡപത്തിൽ വിശ്രമിയ്ക്കുന്ന ദേവിയെ പിറ്റേദിവസം രാവിലെയാണ് ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളിയ്ക്കുന്നത്. തുടർന്ന് കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപ്തിയാകുന്നു.

*നവരാത്രി*

ആശ്വിനമാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ, അതായത് കന്നിമാസത്തിലെ വെളുത്ത പ്രഥമ (അമാവാസിയുടെ പിറ്റേദിവസം) മുതൽ നവമി വരെ നീണ്ടുനിൽക്കുന്ന ഒമ്പതുദിവസങ്ങളാണ് നവരാത്രി എന്ന പേരിൽ ആചരിച്ചുവരുന്നത്. രാജ്യമെമ്പാടും പല പേരുകളിലും പല ഭാവങ്ങളിലും ഈ മഹോത്സവം ആഘോഷിയ്ക്കപ്പെടുന്നു. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ഈ ഒമ്പതുദിവസങ്ങളും പ്രധാനമാണെങ്കിലും ഏറ്റവും പ്രധാനം ഒമ്പതാം ദിവസമായ മഹാനവമി ദിവസം നടത്തുന്ന രഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ്. ഈ ദിവസങ്ങളിൽ ധാരാളം കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും. കലകളുടെ അമ്മയായ മൂകാംബികയ്ക്കുമുന്നിൽ നടത്തുന്ന അരങ്ങേറ്റം പുണ്യകരമായി കണക്കാക്കപ്പെടുന്നു. നവരാത്രി ഉത്സവത്തിന് കൊടിയേറ്റമില്ല.
പ്രഥമദിവസം രാവിലെ നടക്കുന്ന കലശസ്ഥാപനത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നത്. തുടർന്നുള്ള ഒമ്പതുദിവസങ്ങളിലും ദേവിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കുന്നു. മഹാനവമി നാളിൽ ക്ഷേത്രത്തിൽ രാവിലെ തന്ത്രി വക മഹാചണ്ഡികാഹോമവും വൈക്കീട്ട് രഥോത്സവവും നടക്കുന്നു. വിജയദശമിനാളിൽ രാവിലെ ആയിരക്കണക്കിന് കുരുന്നുകൾ മൂകാംബികാസന്നിധിയിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മൂകാംബികാസന്നിധിയിലേയ്ക്ക് ഭക്തർ വരാറുണ്ട്. അന്ന് വൈകീട്ട് നടക്കുന്ന വിജയയാത്രയോടെ നവരാത്രിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു.

*സൗപർണിക നദി*

കുടജാദ്രി മലകളിൽ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപർണിക. സുപർണൻ എന്നു പേരായ ഗരുഡൻ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കൽപം. ഗരുഡൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ "ഗരുഡ ഗുഹ" എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപർണിക നദിയിലെ സ്നാനം സർവ്വരോഗനിവാരണമായി കരുതി വരുന്നു. എന്നാൽ, ഈയടുത്ത കാലത്ത് നദി വല്ലാതെ മലിനമായിട്ടുണ്ട്. തന്മൂലം 2014-ലെ ആറാട്ട് ക്ഷേത്രത്തിനുസമീപം പ്രത്യേകം തീർത്ത കുളത്തിലേയ്ക്ക് മാറ്റിയിരുന്നു. എങ്കിലും, ക്ഷേത്രക്കമ്മിറ്റി മാലിന്യനിർമ്മാർജ്ജനപ്രക്രിയ മികച്ചരീതിയിൽ നടത്തിപ്പോരുന്നുമുണ്ട്. കുടജാദ്രി മലകളിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി 100 കിലോമീറ്ററിൽ കൂടുതൽ ദൂരം ഒഴുകി കുന്താപുരയിൽ വച്ച് അറബിക്കടലിൽ പതിയ്ക്കുന്നു. സൗപർണികാനദിയും അറബിക്കടലും ചേരുന്ന സ്ഥലത്ത് മനോഹരമായ പ്രകൃതിക്കാഴ്ചയാണ്.

*കുടജാദ്രി*

മൂകാംബിക ക്ഷേത്രത്തിൽ നിന്നും കുറച്ചു കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രത്തിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യഭഗവതിയായ സരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ വിഷമിച്ച ആദിശങ്കരൻ ഈ മലനിരകളിൽ തപസ്സു ചെയ്യുകയും ഈ തപസ്സിൽ പ്രസാദിച്ചു പരാശക്തി സരസ്വതീഭാവത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ കൂടെ ഭഗവതി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിയ്ക്കുകയും ചെയ്തു. ഇത് സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോൾ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതിൽ സംശയാലുവായ ശങ്കരൻ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ സരസ്വതീദേവി അവിടെയുണ്ടായിരുന്ന ആദിപരാശക്തിയുടെ സ്വയംഭൂവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പിറകിൽ ഭഗവതിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യർക്ക് നിർബന്ധമാണെങ്കിൽ കേരളത്തിൽ എറണാകുളം ജില്ലയിലുള്ള പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ രാവിലെ നിർമ്മാല്യസമയത്ത് താൻ കുടികൊള്ളാമെന്ന് ദേവി അറിയിച്ചുവെന്നും കഥയുണ്ട്. തന്മൂലം മൂകാംബികാക്ഷേത്രത്തിൽ രാവിലെ നടതുറക്കുന്നത് ചോറ്റാനിക്കരയിൽ നടതുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞാണ്.

പലതരം സസ്യലതാതികളാലും സൗപർണികാ നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകൾ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ചിത്രമൂല ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തിൽ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

*മൂകാംബികാക്ഷേത്രവുമായി ബന്ധമുള്ള കേരളീയക്ഷേത്രങ്ങൾ*


കൊല്ലൂർ മൂകാംബികാക്ഷേത്രത്തിനും മൂകാംബികാദേവിയ്ക്കും കേരളീയരോടുള്ള അടുപ്പത്തെക്കുറിച്ച് ധാരാളം കഥകളുണ്ട്. മൂകാംബികാസന്നിധിയിൽ നിത്യവും മലയാളികളുടെ ഒരു പ്രവാഹമാണ്. ഇവരിൽ പലരും കലാരംഗത്തുനിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ത്രിമധുരം തദ്ദേശീയരെക്കാൾ കൂടുതൽ മലയാളികൾക്ക് പ്രിയങ്കരമാണെന്നും ഇത് കഴിച്ച മലയാളികൾക്ക് അത്ഭുതസിദ്ധിയുണ്ടാകുമെന്നും വിശ്വസിയ്ക്കപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി തദ്ദേശീയരായ പൂജാരിമാർ പൂജ കഴിഞ്ഞാൽ കിണറ്റിലിട്ടുപോകുന്നത് പതിവായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധകൃതിയായ ഐതിഹ്യമാലയിൽ ഇത്തരത്തിൽ ത്രിമധുരം അകത്താക്കി അത്ഭുതസിദ്ധി നേടിയ രണ്ട് വ്യക്തികളുടെ കഥ പറയുന്നുണ്ട്. ഒരാൾ സരസകവിയായിരുന്ന മുട്ടസ്സ് നമ്പൂതിരിയും മറ്റേയാൾ വാദ്യപ്രതിഭയായിരുന്ന മുണ്ടേമ്പിള്ളി കൃഷ്ണമാരാരുമാണ്. പക്ഷേ ഇരുവരും ഇത് കള്ളത്തരത്തിലൂടെയാണ് സ്വന്തമാക്കിയത്. തന്മൂലം ഇവർക്ക് പ്രവൃത്തിയിൽ വികടതയുണ്ടാകുകയും ചെയ്തു. ഇതുപോലെ നിരവധി കഥകൾ കേരളീയരുമായി ബന്ധപ്പെട്ട് മൂകാംബികാക്ഷേത്രത്തിൽ പ്രചരിയ്ക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ തന്നെ മൂകാംബികാക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില ക്ഷേത്രങ്ങളുണ്ട്. അവയിൽ ചിലതിന് ദക്ഷിണമൂകാംബിക എന്ന അപരനാമവുമുണ്ട്. അത്തരത്തിൽ ചില ക്ഷേത്രങ്ങളാണ് താഴെ ചേർക്കുന്നത്.

*പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം*

കോട്ടയം ജില്ലയിൽ പനച്ചിക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം. ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും മഹാസരസ്വതീക്ഷേത്രമായാണ് ഇതിനെ പരിഗണിച്ചുവരുന്നത്. ഐതിഹ്യമനുസരിച്ച് പനച്ചിക്കാട്ടെ കീഴുപുറം നമ്പൂതിരിയോടൊപ്പം ഓലക്കുടയിൽ കയറിവന്ന മൂകാംബികാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഒരിയ്ക്കലും വറ്റാത്ത ഒരു കൊച്ചുകുളവും അതിനടുത്ത് ഒരു വള്ളിപ്പടർപ്പുമുണ്ട്. ആ വള്ളിപ്പടർപ്പിനകത്തെ ഒരു പ്രത്യേക ദ്വാരത്തിലാണ് ദേവീപ്രതിഷ്ഠ. എന്നാൽ, പൂജാവിധികൾ ഇതിന് അഭിമുഖമായ പൂജാവിഗ്രഹത്തിലാണ് നടത്തിപ്പോരുന്നത്. ഈ വള്ളിപ്പടർപ്പുകളിലൊന്ന് മറ്റൊരിടത്തും കാണാനാകാത്ത സരസ്വതീലതയാണെന്ന് വിശ്വസിച്ചുപോരുന്നു. അതിനാൽ, പ്രതിഷ്ഠയ്ക്ക് ദിവ്യത്വം കല്പിച്ചുപോരുന്നു. ദേവീവിഗ്രഹത്തിൽ നിന്നൊഴുകിവരുന്ന നീരുറവ അടുത്തുള്ള കൊടൂരാറ്റിലെത്തിച്ചേരുന്നു എന്നാണ് വിശ്വാസം. പ്രധാന ക്ഷേത്രത്തിലെ മഹാവിഷ്ണു കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. കീഴുപുറം, കരുനാട്ട്, കൈമുക്ക് എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ത്രിമധുരവും സാരസ്വതഘൃതവുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. മഹാനവമിയൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. നവരാത്രിയാണ് ഈ ക്ഷേത്രത്തിലെയും പ്രധാന ഉത്സവം.

*വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം*

എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ആദിശക്തി മാതാവായ ശ്രീ മൂകാംബികാദേവിയാണ്. ഒരു കൊച്ചു താമരക്കുളവും അതിന് നടുവിൽ കെട്ടിപ്പൊക്കിയ ഒരു കൊച്ചുശ്രീകോവിലുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങൾ. ഈ ശ്രീകോവിലിൽ വിദ്യാസ്വരൂപിണിയായ ശ്രീമൂകാംബികാദേവി സരസ്വതീഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഗണപതി, സുബ്രഹ്മണ്യൻ, മഹാവിഷ്ണു, ഹനുമാൻ, നാഗദൈവങ്ങൾ, യക്ഷി എന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉപദേവതകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം കയ്യാളുന്നത്. മകരമാസത്തിലെ ഉത്രട്ടാതി ആറാട്ടായുള്ള പത്തുദിവസത്തെ ഉത്സവവും നവരാത്രിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. മഹാനവമിയൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്.

*ചോറ്റാനിക്കര ഭഗവതിക്ഷേത്രം*

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. സാക്ഷാൽ ആദിപരാശക്തി പരമാത്മാവായ മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ദേവി മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിക്കപ്പെടുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. ഈ മൂന്നുഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കരയമ്മയെ രാജരാജേശ്വരീ സങ്കല്പത്തിലാണ് ആരാധിയ്ക്കുന്നത്. ഐതിഹ്യമനുസരിച്ച് വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയ്ക്ക് ഒരു ക്ഷേത്രം പോലുമില്ലാത്തതിൽ ദുഃഖിച്ച ശങ്കരാചാര്യർ, കുടജാദ്രിയിൽ പോയി ദേവിയെ തന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോരുന്ന വഴിയിൽ ഇടയ്ക്കുവച്ച് ദേവിയുടെ കാലൊച്ച നിലച്ചുപോയെന്നും തിരിഞ്ഞുനോക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയപ്പോൾ ദേവി പാറയായതായി അറിയുകയും തുടർന്ന് പ്രാർത്ഥിച്ച് പ്രത്യക്ഷപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ കൂടെ പോരാനാകില്ലെന്ന് ദേവി പറയുകയും എന്നാൽ അത്രയും നിർബന്ധമാണെങ്കിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ കുടികൊള്ളാമെന്നും അതുകഴിഞ്ഞേ മൂകാംബികയിലെത്തൂ എന്നും ദേവി അറിയിയ്ക്കുകയും ചെയ്തു. ഇന്നും മൂകാംബികാ ക്ഷേത്രത്തിൽ നടതുറക്കുന്നത് രാവിലെ അഞ്ചുമണിയ്ക്കാണ്. ചോറ്റാനിക്കരയിൽ രാവിലെ നാലുമണിയ്ക്ക് നടതുറന്ന് നിർമ്മാല്യവും അഭിഷേകവും നിവേദ്യവും കഴിഞ്ഞാണിത്.
ചോറ്റാനിക്കരയിൽ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഉയരത്തിലുള്ള പ്രധാന ക്ഷേത്രം മേൽക്കാവ് എന്നും അവിടെ നിന്ന് താഴെക്കിടക്കുന്ന കൊച്ചു ക്ഷേത്രം കീഴ്ക്കാവ് എന്നും അറിയപ്പെടുന്നു. പ്രാചീന കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ രണ്ടും ഉൾപ്പെടുന്നുണ്ട്. മേൽക്കാവിലെ പ്രതിഷ്ഠ സരസ്വതി, ലക്ഷ്മി, ദുർഗ്ഗ, കാളി, പാർവ്വതി തുടങ്ങി എല്ലാ ദേവീസങ്കല്പങ്ങളുടെയും സംഗമമായി കണക്കാക്കപ്പെടുന്നു. കീഴ്ക്കാവിലേത് അത്യുഗ്രഭാവത്തിലുള്ള ഭദ്രകാളിയാണ്. മേൽക്കാവിലെ പ്രതിഷ്ഠ വിശേഷാൽ ആകൃതിയൊന്നുമില്ലാത്ത സ്വയംഭൂവായ ഒരു ശിലയാണ്. ഇത് രുദ്രാക്ഷശിലയാണെന്ന് വിശ്വസിച്ചുവരുന്നു. നിർമ്മാല്യസമയത്തുമാത്രമേ ഇത് കാണാനാകൂ. അല്ലാത്തപ്പോഴെല്ലാം സ്വർണ്ണഗോളക ചാർത്തിയ രൂപമാണ് പുറത്ത് കാണാനുക. ശ്രീരത്നാങ്കിതപീഠത്തിൽ കാലുകൾ രണ്ടും താഴോട്ടിട്ടിരിയ്ക്കുന്ന ചതുർബാഹുവായ ദേവിയുടെ രൂപമാണിത്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവി, മുന്നിലെ ഇടതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുകയും വലതുകൈ കൊണ്ട് ഭക്തഹൃദയങ്ങൾ സ്വീകരിയ്ക്കുകയും ചെയ്യുന്നു. ദേവീവിഗ്രഹത്തിന്റെ വലതുവശത്ത് കൃഷ്ണശിലയിൽ മഹാവിഷ്ണുസാന്നിദ്ധ്യവുമുണ്ട്. ഇതുമൂലം അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ എന്നാണ് ഇവിടെ വരുന്ന ഭക്തർ ജപിയ്ക്കുന്നത്. കീഴ്ക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവർക്കും സന്നിധികളുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവർക്ക് ചോറ്റാനിക്കര ഭജനം ഉത്തമമായി കണക്കാക്കപ്പെടുന്നു. അതിനാൽ നിരവധി മനോരോഗികൾ ക്ഷേത്രത്തിൽ നിത്യേന വരാറുണ്ട്. കീഴ്ക്കാവിൽ രാത്രി നടക്കുന്ന ഗുരുതി പൂജ വളരെ വിശേഷമാണ്. എല്ലാ മാനസികാസ്വസ്ഥ്യങ്ങളും ഗുരുതിയോടെ തീരും എന്നാണ് വിശ്വാസം. ബാധോപദ്രവമുള്ളവർ ഈ സമയത്ത് ഉറഞ്ഞുതുള്ളുന്നതും അങ്ങനെ ഒഴിഞ്ഞുപോകുന്ന ബാധകൾ അടുത്തുള്ള പാലമരത്തിൽ ആണിയടിച്ച് കയറ്റുന്നതും ശ്രദ്ധേയമാണ്. കൂടാതെ ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാർത്തൽ, നെയ്പായസം, വെടിവഴിപാട് തുടങ്ങിയവയും ക്ഷേത്രത്തിൽ പ്രധാനമാണ്. കുംഭമാസത്തിൽ രോഹിണിനാളിൽ കൊടികയറി ഉത്രം നാളിൽ വലിയ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ പ്രധാനം. ഇതിനിടയിൽ വരുന്ന മകം തൊഴൽ ഏറ്റവും സവിശേഷമായ പ്രാധാന്യം അർഹിയ്ക്കുന്നു. ഈ ദിവസം നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. മംഗല്യസൗഭാഗ്യത്തിന് മകം തൊഴൽ വിശേഷമാണെന്ന് വിശ്വസിച്ചുവരുന്നു. കൂടാതെ വൃശ്ചികത്തിലെ തൃക്കാർത്തികയും നവരാത്രിയും വിശേഷങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡ് വകയാണ് ഈ മഹാക്ഷേത്രം.

*പള്ളിക്കുന്ന് മൂകാംബികാക്ഷേത്രം*

കണ്ണൂർ ജില്ലയിൽ കണ്ണൂർ നഗരത്തിന് വടക്കുഭാഗത്ത് കണ്ണൂർ കോർപ്പറേഷനിൽ തന്നെ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പള്ളിക്കുന്ന് മൂകാംബികാക്ഷേത്രം. പ്രധാനമൂർത്തി മൂകാംബിക. പടിഞ്ഞാട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട്. ഉപദേവതകൾ: ശിവൻ ,വടക്കേ ഭഗവതി (മഹിഷാസുരമർദ്ദിനി), ഗണപതി. ശങ്കരൻ പ്രതിഷ്ഠിച്ചു എന്നും പരശുരാമപ്രതിഷ്ഠ എന്നും ഐതിഹ്യമുണ്ട്. ഇവിടെ ആദ്യം മഹിഷാസുരമർദ്ദിനി ആയിരുന്നുവെന്നും ഉഗ്രമൂർത്തിയെ പള്ളിക്കുന്നിലെ പണ്ഡിത സമൂഹം ജ്ഞാനസ്വരൂപിണിയായ വാഗ്ദേവതയാക്കി മാറ്റിയെന്നും പഴമ. അലങ്കാരപൂജയാണ് പ്രധാനം. മീനത്തിലെ രോഹിണി കൊടികയറി പൂരം ആറാട്ട്. നവരാത്രി ആഘോഷമുണ്ട്. കാട്ടുമാടം മനവക ക്ഷേത്രമായിരുന്നു .ചെറുശ്ശേരി ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു എന്നൊരു പ്രബല വിശ്വാസമുണ്ട് .ചെഞ്ചേരി എന്ന ഇല്ലപ്പേരായിരുന്നു.

*മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴി*

വിവിധ സ്ഥലങ്ങളിൽ നിന്നും മൂകാംബിക ക്ഷേത്രത്തിലേക്കുള്ള ദൂരം കിലോമീറ്ററിൽ:

ബൈന്ദൂരു : 27 (തൊട്ടടുത്ത റെയിൽവെ സ്റ്റേഷൻ. മുംബൈ-ഗോവ-മംഗലാപുരം കൊങ്കൺ റെയിൽവേ റൂട്ട്)

കുന്ദാപുര : 42

ഭട്ക്കൽ : 45

(ട്രെയിൻ നമ്പർ :6346-നേത്രാവതി മേലെ കൊടുത്ത രണ്ട് സ്ഥലങ്ങളിൽ നിർത്തുന്നു)[3]

മംഗലാപുരം : 135

ഗുരുവായൂർ : 450

ബെംഗളൂരു (ഷിമോഗ വഴി) : 400

ബെംഗളൂരു (മംഗലാപുരം വഴി) : 485

തൊട്ടടുത്ത വിമാനത്താവളം: മംഗലാപുരം.
ഗുരുവായൂർ, ബെംഗളൂരു, കൊട്ടാരക്കര, കണ്ണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കു ഇവിടെനിന്നു നേരിട്ടു ബസ് സർവീസ്‌ ഉണ്ട്‌.

കടപ്പാട്: സോഷ്യൽ മീഡിയ.

 *➖➖➖➖➖➖➖➖➖

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...